/indian-express-malayalam/media/media_files/uploads/2023/07/dhyan-aju-varghese.jpg)
ധ്യാൻ ശ്രീനിവാസനും അജു വർഗീസും
രണ്ടര കോടി രൂപ കൈപ്പറ്റിയിട്ടും സിനിമയുടെ പ്രമോഷന്റെ ഭാഗമാകാൻ കുഞ്ചാക്കോ ബോബൻ തയാറായില്ലെന്ന് ആരോപിച്ചുകൊണ്ട് കഴിഞ്ഞ ദിവസം പദ്മിനിയുടെ നിർമാതാവ് സുവിൻ കെ വർക്കി കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. പ്രമോഷന്റെ ഭാഗമായി ടെലിവിഷൻ അഭിമുഖങ്ങളിലോ പ്രോഗ്രാമുകളിലോ കുഞ്ചാക്കോ ബോബൻ പങ്കെടുത്തില്ലെന്നും താരത്തിന്റെ ഭാര്യ നിയമിച്ച മാർക്കറ്റിങ്ങ് കൺസൾട്ടന്റിന് ആദ്യ പതിപ്പ് ഇഷ്ടമായില്ലെന്ന കാരണത്താലാണ് പ്ലാൻ ചെയ്തിരുന്ന എല്ലാ വിധത്തിലുള്ള പ്രമോഷനും ഒഴിവാക്കിയതെന്നും മുൻപ് 2-3 നിർമാതാക്കൾക്ക് ഇതേ കാര്യം സംഭവിച്ചിട്ടുണ്ടെന്നുമായിരുന്നു സുവിന്റെ ആരോപണം.
ഒരു നടനെതിരെ നിർമാതാവ് ആരോപണവുമായി വന്ന സാഹചര്യം നിലനിൽക്കുമ്പോൾ തന്നെ, മറ്റൊരു നിർമാതാവിന്റെ കുറിപ്പും ശ്രദ്ധ നേടുകയാണ്. 'വെള്ളം' സിനിമയുടെ നിർമാതാക്കളിൽ ഒരാളായ മുരളി കുന്നുംപുറത്താണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. മുരളിയ്ക്ക് പക്ഷേ പറയാനുള്ളത് തന്റെ പുതിയ ചിത്രത്തിന് നടന്മാരായ ധ്യാൻ ശ്രീനിവാസനും അജു വർഗീസും നൽകിയ പിന്തുണയെ കുറിച്ചാണ്.
"സിനിമ പ്രമോഷന് നായകൻ സഹകരിക്കുന്നില്ല എന്ന വിഷയം മലയാള സിനിമയിൽ ഗൗരവമേറിയ ചർച്ചകൾക്ക് വഴി തെളിയിച്ചിരിക്കുന്ന സന്ദർഭത്തിൽ എനിക്ക് പറയാനുള്ളത് വ്യത്യസ്തമായ ഒരു കാര്യമാണ്. അത് മലയാള സിനിമയിലെ രണ്ട് യുവ നടൻമാരുടെ കരുതലിന്റെ, സ്നേഹത്തിന്റെ , ആത്മാർത്ഥതയുടെ ഊഷ്മളമായ അനുഭവമാണ്.
ഞാനും സുഹൃത്ത് വിലാസ് കുമാറും കൂടി നിർമ്മിച്ച് റീലീസിന് തയ്യാറായ 'നദികളിൽ സുന്ദരി യമുന' എന്ന സിനിമയിൽ മുഖ്യ വേഷത്തിൽ എത്തുന്നത് ധ്യാൻ ശ്രീനിവാസനും അജു വർഗ്ഗീസുമാണ്. ഇതിന്റെ സംവിധായകർ രണ്ട് പുതിയ യുവാക്കളാണ്. സംവിധായകർ ഫീൽഡിലെ പുതുമുഖങ്ങളായത് കൊണ്ട് അതിന്റെതായ പ്രായോഗിക പ്രശ്നങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികം. എന്നാൽ ഈ പ്രശ്നങ്ങൾ മുഴുവൻ പരിഹരിച്ചത് സംവിധായകനും കൂടിയായ ധ്യാനാണ്. തന്റെ സ്വന്തം സിനിമയാണ് എന്ന രീതിയിൽ സിനിമയിൽ സജീവമായി ഇടപ്പെട്ട് യമുന എന്ന സുന്ദരിയെ കൂടുതൽ സുന്ദരിയാക്കി, മനോഹരിയാക്കി."
"സംവിധായകർ, ക്യാമറമാൻ തുടങ്ങി യൂണിറ്റിലെ ബദ്ധപ്പെടവരോട് മുഴുവൻ ഇടപ്പെട്ട് ചർച്ച നടത്തി കാര്യങ്ങൾ ഭംഗിയായി നിർവ്വഹിച്ചു. ഷൂട്ടിങ്ങ് അവസാനിക്കുവാൻ രാത്രി ഏറെ വൈകിയാലും അതാത് ദിവസത്തെ കാര്യങ്ങൾ സംവിധായകരോട് ചർച്ച ചെയ്യുമായിരുന്ന, അവരുടെ അഭിപ്രായങ്ങൾക്ക് ചെവി കൊടുത്ത് അടുത്ത ദിവസത്തെക്കുള്ള കാര്യങ്ങളിൽ പ്ലാനിംഗ് നടത്തിരുന്നു. പോസ്റ്റ് പ്രൊഡക്ഷൻ വേളയിലും സജീവമായി ഇടപ്പെട്ടു, വ്യക്തമായ നിർദ്ദേശങ്ങൾ നൽകി. സിനിമയുടെ ബിസിനസ്സ് സംബന്ധമായ വിഷയത്തിലും അതീവ ശ്രദ്ധ കാട്ടി. എന്നെ കഴിഞ്ഞ ദിവസം കൂടി വിളിച്ച് സിനിമയുടെ ബിസിനസ്സ്, റീലിസ് സംബന്ധമായ കാര്യങ്ങൾ അന്വേഷിച്ചിരുന്നു. ഇത്തരം കാര്യങ്ങൾ മലയാള സിനിമയിൽ അന്യം നിന്ന് പോയതായിരുന്നു. മലയാള സിനിമയിൽ നഷ്ടപ്പെട്ട എന്ന് കരുതിയ സനേഹവും ബഹുമാനവും കരുതലുമാണ് ധ്യാൻ തിരികെ കൊണ്ടുവരുന്നത്. അജു വർഗ്ഗീസ് ഈ സിനിമയിൽ കരാറിൽ പറഞ്ഞതിനെക്കാൾ ഏഴ് ദിവസം കൂടുതൽ അഭിനിയിച്ചു. ഈ ഏഴ് ദിവസത്തിന് എത്ര പ്രതിഫലം അധികമായി വേണമെന്ന് ചോദിച്ചപ്പോൾ " ഒന്നും വേണ്ട, സിനിമ നല്ലതായി പുറത്ത് വരട്ടെ," എന്ന് പറഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി. സിനിമയിൽ പല ക്രിയാത്മകമായ നിർദ്ദേശങ്ങളും അജു നൽകിയിരുന്നു. ഈ രണ്ട് യുവ നടന്മാരുടെ കരിയറിൽ തന്നെ എറ്റവും മികച്ച സിനിമായായിരിക്കും നദികളിൽ സുന്ദരി യമുന. കണ്ണൂർ ജില്ലയിലെ ഗ്രാമ ഭംഗിയും, കുടകിന്റെ വശ്യതയും ഒരുമിച്ച സിനിമ തിയേറ്ററിൽ നിലക്കാത്ത പൊട്ടിച്ചിരി സമ്മാനിക്കും എന്ന് തീർച്ച," മുരളി കുറിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.