/indian-express-malayalam/media/media_files/uploads/2023/07/Kunchacko-Boban.jpg)
കുഞ്ചാക്കോ ബോബൻ
കുഞ്ചാക്കോ ബോബൻ നായകനായ 'പദ്മിനി' എന്ന ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുന്നതിനൊപ്പം തന്നെ ചിത്രവുമായി ബന്ധപ്പെട്ടൊരു വിവാദവും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായ സുവിൻ കെ വർക്കിയാണ് കഴിഞ്ഞ ദിവസം കുഞ്ചാക്കോ ബോബനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. രണ്ടര കോടി രൂപ കൈപ്പറ്റിയിട്ടും സിനിമയുടെ പ്രമോഷന്റെ ഭാഗമാകാൻ കുഞ്ചാക്കോ ബോബൻ തയാറായില്ലെന്നായിരുന്നു സുവിന്റെ ആരോപണം.
പ്രമോഷന്റെ ഭാഗമായി ടെലിവിഷൻ അഭിമുഖങ്ങളിലോ പ്രോഗ്രാമുകളിലോ കുഞ്ചാക്കോ ബോബൻ പങ്കെടുത്തില്ലെന്നും താരത്തിന്റെ ഭാര്യ നിയമിച്ച മാർക്കറ്റിങ്ങ് കൺസൾട്ടന്റിന് ആദ്യ പതിപ്പ് ഇഷ്ടമായില്ലെന്ന കാരണത്താലാണ് പ്ലാൻ ചെയ്തിരുന്ന എല്ലാ വിധത്തിലുള്ള പ്രമോഷനും ഒഴിവാക്കിയതെന്നും മുൻപ് 2-3 നിർമാതാക്കൾക്ക് ഇതേ കാര്യം സംഭവിച്ചിട്ടുണ്ടെന്നും സുവിൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ ആരോപിക്കുന്നു.
സുവിന്റെ ആരോപണം ചർച്ചയാവുമ്പോൾ കുഞ്ചാക്കോ ബോബന് പിന്തുണയുമായി എത്തിയിരിക്കുകയാണ് 'ഭയ്യ ഭയ്യ' എന്ന ചിത്രത്തിന്റെ നിർമാതാവായ ഹൗളി പോട്ടൂർ. ഭയ്യ ഭയ്യ പരാജയമായപ്പോള്‍ തനിക്ക് കുഞ്ചാക്കോ ബോബന്‍ തനിക്ക് പിന്തുണ മറക്കാനാവില്ലെന്നും ഇങ്ങനെ കല്ലെറിയപ്പെടേണ്ട ആളല്ല ചാക്കോച്ചൻ എന്നുമാണ് ഹൗളി കുറിക്കുന്നത്.
'അയാളെ ഇങ്ങനെ കല്ലെറിയരുത്, പൊറുക്കാൻ കഴിയാത്ത തെറ്റാണത്,' എന്റെ പേര് ഹൗളി പോട്ടൂർ. മഞ്ഞുപോലൊരു പെൺകുട്ടി, പളുങ്ക്, പരുന്ത്, ഫോട്ടോഗ്രാഫർ, രാപ്പകൽ തുടങ്ങി 12 സിനിമകളുടെ നിർമാതാവാണ്. ഒടുവിൽ ചെയ്ത ചിത്രം 'ഭയ്യാ ഭയ്യാ'. ഇപ്പോൾ രൂക്ഷമായ സൈബർ ആക്രമണം നേരിടുന്ന കുഞ്ചാക്കോ ബോബനായിരുന്നു നായകൻ. നിങ്ങൾക്കറിയാം 'ഭയ്യാ ഭയ്യാ' സാമ്പത്തികമായി വിജയമായിരുന്നില്ല. നിർമാതാവ് എന്ന നിലയിൽ എനിക്ക് വലിയ നഷ്ടം സംഭവിച്ചിരുന്നു.
അന്ന് തകർന്നു പോയ എന്നെ തേടി ഒരു ഫോൺ കോൾ വന്നു. കുഞ്ചാക്കോ ബോബന്റെ കോൾ. അന്ന് അയാൾ പറഞ്ഞ വാക്ക് ഇന്നും മനസിലുണ്ട്. "ചേട്ടാ വിഷമിക്കേണ്ട, ഞാൻ ഒപ്പമുണ്ട്. നമുക്കിനിയും സിനിമ ചെയ്യണം. വിളിച്ചാൽ മതി. ഞാൻ വന്ന് ചെയ്യാം," അന്ന് ആ വാക്കുകൾ തന്ന ആശ്വാസം ചെറുതല്ല. തകർന്നിരുന്ന എനിക്ക് ഉയിർത്തെണീക്കാനുള്ള ആത്മവിശ്വാസം അതിലുണ്ടായിരുന്നു. ഒന്നേ പറയുന്നുള്ളൂ. ഞാൻ ഇനിയും സിനിമ ചെയ്യും. അതിൽ കുഞ്ചാക്കോ ബോബനും ഉണ്ടായിരിക്കും.
സ്നേഹത്തോടെ ഹൗളി പോട്ടൂർ."
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.