/indian-express-malayalam/media/media_files/uploads/2019/03/prithviraj-3.jpg)
ചെറിയ പ്രായത്തിൽ തന്നെ സിനിമയിലേക്ക് അവിചാരിതമായി കടന്നു വന്ന്, ഇപ്പോൾ സംവിധായക പദവിയിലേക്ക് എത്തി നിൽക്കുകയാണ് പൃഥിരാജ് സുകുമാരന്‍. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ ഒരുപക്ഷേ ആദ്യമായിട്ടായിരിക്കും സൂപ്പർസ്റ്റാർ പദവിയിൽ നിൽക്കുന്ന ഒരു നായകൻ, അഭിനയത്തിലെ തിരക്കുകളെല്ലാം തൽക്കാലത്തേക്ക് മാറ്റി വച്ച് ഒരു സിനിമ സംവിധാനം ചെയ്യാനായി തുനിഞ്ഞിറങ്ങുന്നത്.​​​ സിനിമ എന്ന മാധ്യമത്തോട് അത്രത്തോളം പാഷൻ പുലർത്തുന്ന വ്യക്തിയാണ് പൃഥിരാജ്. എന്നാൽ കരിയറിന്റെ ആരംഭ കാലത്ത് സിനിമ വിട്ട് ഓടിപ്പോവാനായി താൻ ആഗ്രഹിച്ചിരുന്നുവെന്നും അന്ന് അതിൽ നിന്ന് തന്നെ പിൻതിരിപ്പിച്ച വ്യക്തി അഭിനേത്രിയും സംവിധായികയുമായ രേവതിയായിരുന്നു എന്നും പൃഥി ഒരവസരത്തിൽ പറഞ്ഞിട്ടുണ്ട്.
'നന്ദനം' എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനിടയിലെ ഒരു അനുഭവം പങ്കു വെച്ചു കൊണ്ടായിരുന്നു പൃഥി സംസാരിച്ചത്. "എന്റെ സിനിമാ ജീവിതത്തിന് നന്ദി പറയേണ്ടത് രേവതി ചേച്ചിയോടാണ്. 'നന്ദനം' ഷൂട്ടിംഗ് തുടങ്ങി 10-12 ദിവസം കഴിഞ്ഞപ്പോള്‍ എനിക്ക് ബോറിംഗ് ആയി തോന്നി തുടങ്ങി. സമ്മർ വെക്കേഷന് കോളേജിൽ നിന്നും വന്നതായിരുന്നു ഞാൻ. രാവിലെ മുതൽ ലൊക്കേഷനിൽ പോയി ഇരിക്കുക. ഷോട്ട് റെഡി എന്നു പറയുന്നു,​ ആരൊക്കെയോ എന്തൊക്കേയോ ചെയ്യുന്നു. ഞാൻ എന്തേലും വായിച്ചു കൊണ്ടിരിക്കും. എനിക്കെങ്ങോട്ടെങ്കിലും ഓടി പോവണം എന്നു തോന്നി.
രേവതി ചേച്ചിയാണ് എന്റെ പ്രയാസം ശ്രദ്ധിക്കുന്നതും മനസ്സിലാക്കുന്നതും. എന്റെ അടുത്തു വന്നിരുന്ന് ഒരു മണിക്കൂറോളം എനിക്ക് ലെക്ച്ചർ തന്നു. ഒരു നടന് വേണ്ടതൊക്കെ നിന്റെ ഉള്ളിൽ എന്നൊക്കെ പറഞ്ഞു. ഓടിപ്പോവാനിരുന്ന എന്നെ പിടിച്ചുനിറുത്തിയത് അവരുടെ വാക്കുകളാണ്. എന്റെ കരിയറിൽ അത്രയും പ്രാധാന്യമുള്ളൊരു വ്യക്തിയാണ് രേവതി ചേച്ചി," അഞ്ചു വർഷങ്ങൾക്കു മുൻപ് സ്റ്റാർ വിജയ് ടിവിയിലെ 'കോഫി വിത്ത് ഡിഡി' എന്ന പരിപാടിയിൽ അവതാരകയുടെ 'ഈയവസരത്തില്‍ ആര്‍ക്കെങ്കിലും നന്ദി പറയാന്‍ ആഗ്രഹിക്കുന്നുണ്ടോ' ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു പൃഥിരാജ്.
രഞ്ജിത് സംവിധാനം ചെയ്ത 'നന്ദനം' (2002) എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് സിനിമാ രംഗത്തേക്ക് എത്തുന്നത്. മനു എന്ന സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആയി പൃഥ്വിരാജ് എത്തിയപ്പോള്‍ മനുവിന്റെ അമ്മയുടെ വേഷത്തിലാണ് രേവതി എത്തിയത്. ചിത്രം വലിയ വിജയമായതോട് കൂടി ഓസ്ട്രേലിയയില്‍ വിദ്യാര്‍ഥിയായിരുന്ന പൃഥ്വിരാജ് അഭിനയരംഗത്തേക്ക് തിരിയുകയായിരുന്നു.
Read More: സിനിമയിലെ എന്റെ അച്ഛന്‍: പൃഥ്വിരാജ് പറയുന്നു
ഇതേ അഭിമുഖത്തിൽ തന്നെയാണ്, 'താങ്കൾ എന്നെങ്കിലും ഒരു സിനിമ സംവിധാനം ചെയ്യുകയാണെങ്കിൽ ആരാവും നായികാ നായകന്മാർ?' എന്ന ചോദ്യത്തിന് ഒരു നിമിഷം പോലും ആലോചിക്കാതെ മോഹൻലാലും മഞ്ജു വാര്യരുമായിരിക്കും എന്ന് പൃഥി ഉത്തരമേകിയതും. ഇപ്പോൾ 'ലൂസിഫർ' എന്ന ചിത്രത്തിൽ മോഹൻലാലിനെയും മഞ്ജു വാര്യരെയും നായികാ-നായകന്മാരാക്കി പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കാൻ പൃഥിരാജ് ഒരുങ്ങുമ്പോൾ എല്ലാം യാദൃശ്ചികമായിരുന്നെന്ന് വിലയിരുത്താൻ പ്രേക്ഷകർക്കും സാധിക്കില്ല.
സ്റ്റാർ വിജയ് ടിവിയ്ക്ക് നൽകിയ​ അഭിമുഖം 2014 ലാണെങ്കിൽ അതിനും നാലഞ്ചു വർഷം മുൻപ് തന്നെ തനിക്കു മുന്നിലുള്ള കരിയർ ഗോളുകളെ കുറിച്ച് വ്യക്തതയോടെ തന്നെ പൃഥി അഭിമുഖങ്ങളിൽ സംസാരിച്ചിരുന്നു. ഒരു സുപ്രഭാതത്തിൽ സിനിമ സംവിധാനം ചെയ്തു കളയാം എന്ന ആഗ്രഹത്തോടെ സംവിധാനരംഗത്തേക്ക് വലതുകാൽ വെച്ച് പ്രവേശിച്ച വ്യക്തിയല്ല പൃഥിരാജ് എന്നതിിനും ഒരു പതിറ്റാണ്ടിലേറെ മനസ്സിൽ കൊണ്ടു നടന്ന സ്വപ്നമാണ് പൃഥിരാജിനെ 'ലൂസിഫറി'ലെത്തിക്കുന്നത് എന്നതിനും സാക്ഷ്യം പറയുന്നത്, വർഷങ്ങൾക്കു മുൻപെ പൃഥിരാജ് മാധ്യമങ്ങൾക്ക് നൽകിയ ആ അഭിമുഖങ്ങൾ തന്നെയാണ്.
"ഇരുപതു വർഷങ്ങൾക്ക് ശേഷം ഇന്ത്യയിൽ മൂന്നു ഭാഷകളിലെങ്കിലും വളരെ മുൻനിരയിൽ അറിയപ്പെടുന്ന ഒരു മലയാളി നടനായിരിക്കണം ഞാൻ. നല്ല സിനിമകൾ നിർമ്മിക്കുകയും പ്രേക്ഷകർക്ക് മുന്നിലെത്തിക്കുകയും ചെയ്യുന്ന ഒരു പ്രൊഡക്ഷൻ ഹൗസ് റൺ ചെയ്യുന്ന ഫിലിം കമ്പനിയുടെ ഉടമസ്ഥനായിരിക്കണം. എനിക്ക് വളരെ താൽപ്പര്യം തോന്നുന്ന പ്രമേയങ്ങൾ മാത്രം സംവിധാനം ചെയ്യുന്ന ഒരു സംവിധായകനായിരിക്കണം ഞാൻ," എന്നാണ് മനോരമ ന്യൂസിന്റെ 'നേരെ ചൊവ്വേ' എന്ന അഭിമുഖ പരമ്പരയിൽ അവതാരകന്റെ ചോദ്യങ്ങൾക്ക് പൃഥിരാജ് ഉത്തരമേകിയത്. ഉത്തരങ്ങൾക്കിപ്പുറം ഒരു പതിറ്റാണ്ടു പൂർത്തിയാകും മുൻപ് തന്നെ തന്റെ സ്വപ്നങ്ങളെല്ലാം പൃഥി കയ്യെത്തി തൊട്ടു കൊണ്ടിരിക്കുകയാണ്.
പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ 'ലൂസിഫര്‍' മാര്‍ച്ച് 28ന് തിയേറ്ററുകളില്‍ എത്തും.
Watch Koffee with DD TV Serial Episode 9 - Koffee With DD - Prithviraj Full Episode on Hotstar
Koffee with DD, 30 Nov 2014: Koffee With DD - Prithviraj - Divyadarshini hosts this convivial chat show. Guest actor Prithviraj shares a few candid moments about him. Director Radha Mohan and Vasanthabalan share their experiences with Prithivraj. They reminisce about their past in the photo corner segment.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.