/indian-express-malayalam/media/media_files/uploads/2021/07/Prithviraj-Ally-Supriya.jpg)
മലയാള സിനിമയുടെ 'പവര്‍ കപ്പിള്‍' ആണ് പൃഥ്വിരാജും സുപ്രിയയും. അഭിനയം, നിര്‍മ്മാണം, സംവിധാനം തുടങ്ങി കൈവച്ച മേഖലകളില്‍ എല്ലാം തന്നെ പ്രതിഭ തെളിയിച്ച് പൃഥ്വിരാജ് മുന്നേറുമ്പോൾ കൂടെ കരുത്തായി സുപ്രിയയുമുണ്ട്. നിർമ്മാണരംഗത്തും സജീവമാണ് സുപ്രിയ.
ഇപ്പോഴിതാ, തന്റെ നല്ലപാതി സുപ്രിയയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്നു കൊണ്ട് പൃഥ്വിരാജ് പങ്കു വച്ച പോസ്റ്റ് ആണ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കുന്നത്.. "എന്റെ പ്രണയമേ ജന്മദിനാശംസകൾ. എല്ലാ ഉയർച്ച താഴ്ചകളിലും എന്നെ ഉയർത്തിപിടിച്ചവൾക്ക്, എനിക്കറിയാവുന്ന ഏറ്റവും ശക്തയായ പെൺകുട്ടിയ്ക്ക്, കർശനക്കാരിയായ അമ്മയ്ക്ക് (ഭാര്യയ്ക്ക്)… എന്റെ എക്കാലത്തെയും ശക്തിയ്ക്ക്, ജീവിതത്തിലെ ഏറ്റവും വലിയ സ്ഥിരതയ്ക്ക്, ഞാൻ നിന്നെ സ്നേഹിക്കുന്നു.
എനിക്കറിയാം അല്ലിയുടെ ചിത്രങ്ങൾ ഓൺലൈനിൽ പോസ്റ്റ് ചെയ്യുന്നത് നിനക്കിഷ്ടമില്ലെന്ന്. പക്ഷേ ഇന്നേക്ക് ക്ഷമിക്കൂ, നിന്റെയും മകളുടെയും ചിത്രങ്ങളിൽ എനിക്കേറ്റവും പ്രിയപ്പെട്ട ചിത്രം ഇന്ന് ലോകം കാണണമെന്ന് ഞാൻ കരുതുന്നു," പൃഥ്വിരാജ് കുറിക്കുന്നു.
കുറച്ചു കാലത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷം 2011 ഏപ്രില്‍ 25നാണ് ഇവര്‍ വിവാഹിതരായത്. അലംകൃത എന്ന് പേരുളള മകളുമുണ്ട് ഇവര്‍ക്ക്.
തെന്നിന്ത്യയിലെ തിരക്കുള്ള നായകനായ പൃഥ്വിരാജിനേയും മുംബൈയില്‍ പത്രപ്രവര്‍ത്തകയായിരുന്ന സുപ്രിയ മേനോനേയും ഒന്നിപ്പിച്ചത് പുസ്‌തകങ്ങളായിരുന്നു. ഇതേക്കുറിച്ച് ഒരിക്കല്‍ പൃഥ്വിരാജ് പറഞ്ഞതിങ്ങനെ.
"തെന്നിന്ത്യന്‍ സിനിമയെക്കുറിച്ച് ഒരു ഫീച്ചര്‍ ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് സുപ്രിയ എന്നെ ആദ്യം വിളിക്കുന്നത്. അപ്പോള്‍ ഞാന്‍ ഷാരൂഖ് ഖാന്‍ അഭിനയിച്ച 'ഡോണ്‍' എന്ന ചിത്രം കണ്ടു കൊണ്ടിരിക്കുകയായിരുന്നു. അടുത്ത ദിവസം ഞാന്‍ തിരിച്ചു വിളിച്ചപ്പോള്‍ സുപ്രിയയും അതേ ചിത്രം കണ്ടു കൊണ്ടിരിക്കുകയാണ് 'തിരിച്ചു വിളിക്കാം' എന്ന് പറഞ്ഞു. ആ സിനിമയെക്കുറിച്ച് ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ഒരേ അഭിപ്രായമായിരുന്നു. പിന്നീട് സംസാരിച്ചു തുടങ്ങിയപ്പോള്‍ മനസ്സിലായി പുസ്‌തകങ്ങളിലും ഞങ്ങളുടെ ടേസ്റ്റ് ഒരു പോലെയാണ് എന്ന്. രണ്ടു പേര്‍ക്കും ഇഷ്‌ടമുള്ള പുസ്‌തകം അയന്‍ റാന്‍ഡിന്റെ 'The Fountainhead' ആയിരുന്നു.", പൃഥ്വിരാജ് ഓര്‍മ്മിച്ചു.
പുസ്‌തകങ്ങളെയും സിനിമയെയും പറ്റിയുള്ള ഇരുവരുടേയും ആശയങ്ങളും അഭിപ്രായങ്ങളും പങ്കുവച്ച് തുടങ്ങിയ സൗഹൃദത്തെ പ്രണയത്തിലേക്ക് എത്തിക്കുന്നതും മറ്റൊരു പുസ്‌തകമാണ്. ആ സമയത്ത് വായിച്ചു കൊണ്ടിരുന്ന 'ശാന്താറാം' എന്ന ഗ്രിഗറി ഡേവിഡ് റോബര്‍ട്ട്‌സ് പുസ്‌തകത്തില്‍ പറഞ്ഞിരിക്കുന്ന ബോംബെയുടെ വർണനയില്‍ മയങ്ങിയ പൃഥ്വിരാജ് ആ സ്ഥലങ്ങള്‍ കാണാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും അവിടേയ്‌ക്ക് പൃഥ്വിരാജിനെ കൊണ്ട് പോകാം എന്ന് മുംബൈയില്‍ താമസിച്ചിരുന്ന സുപ്രിയ ഏല്‍ക്കുകയും ചെയ്‌തു. ഒരുമിച്ചു നടന്ന് അവര്‍ മുംബൈയിലെ 'ഹാജി അലി', ലിയോപോള്‍ഡ്' കഫെ' എന്നിവ കണ്ടു. അതിനിടയില്‍ എപ്പോഴോ ആണ് പ്രണയത്തിന്റെ തുടക്കം എന്നാണ് പൃഥ്വിരാജ് പിന്നീട് വെളിപ്പെടുത്തിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us