മലയാള സിനിമയിൽ വിദേശത്ത് നിന്നും വൻതോതിൽ കള്ളപ്പണം ഒഴുകുന്നതായുള്ള ഇന്റലിജൻസ് റിപ്പോർട്ടറിനെ തുടർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്വീകരിച്ച നടപടികൾക്ക് പിഴയായി പൃഥ്വിരാജ് 25 കോടി രൂപ അടച്ചുവെന്ന രീതിയിൽ വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. ഈ വാർത്തകളോട് പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് പൃഥ്വിരാജ്. അസത്യവും അടിസ്ഥാനരഹിതവും അധിക്ഷേപകരവുമാണെന്ന് ഈ ആരോപണമെന്നാണ് പൃഥ്വി ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്.
“എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് സ്വീകരിച്ച നടപടികൾക്ക് പിഴയായ് 25 കോടി അടച്ചുവെന്നും ‘പ്രൊപഗാൻഡ’ സിനിമകൾ നിർമിക്കുന്നുവെന്നും ആരോപിച്ച് എനിക്കെതിരെ അപകീർത്തിപരവും വ്യാജവുമായ വാർത്ത, ചില ഓൺലൈൻ, യൂട്യൂബ് ചാനലുകളിൽ പ്രസിദ്ധീകരിച്ചത് എന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഈ ആരോപണം തീർത്തും അസത്യവും അടിസ്ഥാന രഹിതവും അത്യന്തം അധിക്ഷേപകരവുമാണ് എന്നതിനാൽ പ്രസ്തുത ചാനലിനെതിരെ ശക്തമായ നിയമനടപടികൾ ഞാൻ ആരംഭിക്കുകയാണെന്ന് ബഹുജനങ്ങളേയും എല്ലാ ബഹുമാനപ്പെട്ട മാധ്യമങ്ങളെയും അറിയിച്ചുകൊള്ളുന്നു. വസ്തുതകൾ ഉറപ്പു വരുത്തിയതിനു ശേഷം മാത്രമേ ഇതിനുമേൽ തുടർവാർത്തകള്‍ പ്രസിദ്ധീകരിക്കാവൂ എന്ന് ഉത്തരവാദിത്തമുള്ള എല്ലാ മാധ്യമങ്ങളോടും വിനയപൂർവം അഭ്യർഥിക്കുന്നു,” പ്രസ്താവനയിൽ പൃഥ്വിരാജ് കുറിച്ചു.
“വർത്തമാനകാലത്ത് അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നു മാധ്യമ ധാർമികത എന്നതിനാൽ സാധാരണഗതിയിൽ ഇത്തരം വ്യാജആരോപണങ്ങളേയും വാർത്തകളേയും ഞാൻ അത് അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയാറാണുള്ളത്. എന്നാൽ തീർത്തും വസ്തുതാവിരുദ്ധവും വ്യക്തിപരമായി അധിക്ഷേപകരവുമായ ഒരു ‘കള്ളം’, വാർത്ത എന്ന പേരിൽ പടച്ചുവിടുന്നത് എല്ലാ മാധ്യമധർമത്തിന്റേയും പരിധികൾ ലംഘിക്കുന്നതാണ്. ഈ വിഷയത്തിൽ നിയമത്തിന്റെ ഏതറ്റം വരെ പോകാനും ഞാൻ ഒരുക്കമാണ്. സിവിലും ക്രിമിനലുമായ എല്ലാ നിയമനടപടികളും സ്വീകരിക്കും. ഇനിയും വ്യക്തത വേണ്ടവർക്ക്: ഞാൻ ഈ കാര്യത്തിൽ ഒരു തരത്തിലുള്ള പിഴയും അടക്കേണ്ടിവന്നിട്ടില്ല,” എന്നും പൃഥ്വിരാജ് വ്യക്തമാക്കി.