കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാനായി രാജ്യങ്ങളെല്ലാം ലോക്‌ഡൗൺ പ്രഖ്യാപിച്ചതിനാൽ പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ് കുറേയേറെ പേർ. ‘ആടുജീവിതം’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി ജോർദ്ദാനിലെത്തിയ പൃഥ്വിരാജും സംവിധായകൻ ബ്ലെസിയും സംഘവും നാട്ടിലേക്ക് മടങ്ങാനാവാതെ അവിടെ കുടുങ്ങിയിരിക്കുകയാണ്. ജോർജാനിലെ വദിറം എന്ന സ്ഥലത്തെ മരുഭൂമിയിലാണ് സംഘമുള്ളത്. അമ്പത്തെട്ട് പേരാണ് ഷൂട്ടിംഗ് സംഘത്തിൽ ഉള്ളത്.
നിലവിൽ പൃഥ്വിരാജ് സുരക്ഷിതനാണെന്നും സംഘം താമസിക്കുന്ന മരുഭൂമിയിലെ റിസോർട്ടിൽ ഭക്ഷണത്തിനോ മറ്റു അവശ്യവസ്തുക്കൾക്കോ ബുദ്ധിമുട്ടുകളോ ഒന്നുമില്ലെന്നും നടിയും പൃഥ്വിരാജിന്റെ അമ്മയുമായ മല്ലിക സുകുമാരൻ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു. “മിനിയാന്ന് കൂടി രാജു വിളിച്ചിരുന്നു, ഭക്ഷണകാര്യങ്ങൾക്കൊന്നും ബുദ്ധിമുട്ടില്ല. കർഫ്യൂ ശക്തമായതിനാൽ അവിടുന്ന് എങ്ങോട്ടും മൂവ് ചെയ്യാൻ പറ്റില്ല എന്നതാണ് നിലവിലെ പ്രശ്നം. വിസയുടെ കാലാവധി തീരാൻ പോവുന്നു തുടങ്ങിയ കാര്യങ്ങൾ മാധ്യമങ്ങളിൽ നിന്നാണ് ഞാനും അറിയുന്നത്. ഇത്രനാളും അവരോട് വളരെ സഹകരണത്തോടെ പെരുമാറിയ സർക്കാരല്ലേ, ഈ ഒരു പ്രതിസന്ധിഘട്ടത്തിലും കൂടെനിൽക്കുമെന്നാണ് വിശ്വാസം.”
ചിത്രീകരണത്തിനായി ഒരുമാസം മുൻപ് വദിറം മരുഭൂമിയിലെത്തിയ പൃഥ്വിയും സംഘവും മരുഭൂമിയിൽ ക്യാമ്പ് ചെയ്യുകയായിരുന്നു. എന്നാൽ കൊറോണ വ്യാപനത്തെ തുടർന്ന് പ്രശ്നങ്ങൾ ഗുരുതരമായതോടെ ചിത്രീകരണം നിർത്തിവെപ്പിക്കുകയായിരുന്നു. ജോർദാൻ ഇപ്പോൾ കർഫ്യൂവിൽ ആണ്. ജോർദാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനസർവീസുകൾ പൂർണമായും നിർത്തിവച്ചിരിക്കുകയാണ്.
നിലവിലെ അവസ്ഥകൾ വിശദീകരിച്ച് ബ്ലെസി ഫെഫ്കയ്ക്ക് മെയിൽ അയച്ചതിനെ തുടർന്ന് ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണന് വിവരങ്ങൾ മുഖ്യമന്ത്രിയെ ധരിപ്പിക്കുകയും മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം നോർക്ക ഈ വിഷയം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടു വരാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു. സുരേഷ് ഗോപി എംപിയും വിഷയത്തിൽ ഇടപെട്ട് ജോർദ്ദാനിലെ ഇന്ത്യൻ സ്ഥാനപതിയുമായി ചർച്ചകൾ നടത്തുന്നുണ്ട്.
ഏപ്രിൽ 8- നു തീരുന്ന ചലച്ചിത്രപ്രവർത്തകരുടെ വിസയുടെ കാലാവധി നിട്ടുന്നതിനു യാതൊരു തടസവും ഉണ്ടാവില്ലെന്ന് ശ്രീ. സുരേഷ് ഗോപിയെ എംബസി അധികൃതർ അറിയിച്ചിട്ടുണ്ടെന്നാണ് ഈ വിഷയത്തിൽ ഫെഫ്കയുടെ പ്രതികരണം. പൃഥ്വിരാജ് ഉൾപ്പെടെയുള്ള താരങ്ങളും ബ്ലസിയും സഹപ്രവർത്തകരും പൂർണ്ണമായും സുരക്ഷിതരാണെന്നും അവരുടെ ഭക്ഷണം, ആരോഗ്യ, താമസ സൗകര്യങ്ങൾ തുടങ്ങിയവയിൽ യാതൊരു ആശങ്കയും വേണ്ടെന്ന് അവർ തന്നെ അറിയിക്കുകയും ചെയ്തതായി ഫെഫ്ക പറയുന്നു.
Read more: ജോര്‍ദാനില്‍ പൃഥ്വിരാജും ബ്ലെസിയും ലോക്ക്ഡൗണില്‍, മുഖ്യമന്ത്രി ഇടപെട്ടു