scorecardresearch

ഗായിക സംഗീത സചിത് ഇനി ഓർമ്മ

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ഇരുനൂറോളം സിനിമകളില്‍ പാടിയിട്ടുണ്ട് സംഗീത

Sangeetha Suchith, Singer

തിരുവനന്തപുരം: പ്രശസ്‌ത ചലച്ചിത്ര പിന്നണി ഗായിക സംഗീത സചിത് (46) അന്തരിച്ചു. വൃക്കരോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. തിരുവന്തപുരത്തെ സഹോദരിയുടെ വീട്ടിൽ വച്ച് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. സംസ്‌കാരം വൈകുന്നേരം മൂന്ന് മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ നടക്കും.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ഇരുനൂറോളം സിനിമകളില്‍ പാടിയ സംഗീത തമിഴ് ചിത്രമായ ‘നാളൈതീര്‍പ്പി’ലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. എ.ആര്‍.റഹ്‌മാന്റെ സംഗീതസംവിധാനം നിർവഹിച്ച ‘മിസ്റ്റര്‍ റോമിയോ’യിലെ ‘തണ്ണീരും കാതലിക്കും’ എന്ന ഗാനം ഏറെ ശ്രദ്ധനേടിയിരുന്നു.

‘എന്ന് സ്വന്തം ജാനകിക്കുട്ടി’ എന്ന ചിത്രത്തിലെ ‘അമ്പിളിപൂവട്ടം പൊന്നുരുളി’എന്ന ഗാനമാണ് മലയാളത്തിൽ ആദ്യമായി പാടിയത്. ‘രാക്കിളിപ്പാട്ട്’ എന്ന ചിത്രത്തിലെ ‘ധും ധും ധും ദൂരെയേതോ’ ‘കാക്കക്കുയിലി’ലെ ‘ആലാരേ ഗോവിന്ദ’, ‘പഴശ്ശിരാജ’യിലെ ‘ഓടത്തണ്ടില്‍ താളം കൊട്ടും’, ‘അയ്യപ്പനും കോശിയി’ലെ ‘താളം പോയി തപ്പും പോയി’ തുടങ്ങിയ ഗാനങ്ങൾ ആലപിച്ചത് സംഗീതയാണ്. പൃഥ്വിരാജ് നായകനായ ‘കുരുതി’യിലെ തീം സോങ് ആണ് മലയാളത്തില്‍ ഒടുവിലായി പാടിയത്.

മലയാളത്തിലും തമിഴിലുമായി നൂറിലേറെ ഓഡിയോ കസറ്റുകള്‍ക്കു വേണ്ടി പാടിയിട്ടുള്ള സംഗീത, ‘അടുക്കളയില്‍ പണിയുണ്ട് ‘ എന്ന ചിത്രത്തിന്റെ സംഗീത സംവിധാനവും നിർവഹിച്ചിട്ടുണ്ട്. കോട്ടയം നാഗമ്പടം ഈരയില്‍ പരേതനായ വി ജി സചിത്തിന്റെയും രാജമ്മയുടെയും മകളാണ്. ഏക മകൾ: അപര്‍ണ. സഹോദരങ്ങള്‍: സ്വപ്ന ശ്യാമപ്രസാദ്, സ്മിത അനില്‍.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Playback singer sangeetha sachith passes away