/indian-express-malayalam/media/media_files/VsUAe0KShf0Sw4v8lgPN.jpg)
Palum Pazhavum Review: മീര ജാസ്മിൻ സ്‌ക്രീനിൽ വന്നാൽ സ്ഥിരം കാണുന്ന കുടുംബത്തിന് വേണ്ടിയുള്ള ത്യാഗങ്ങൾ, അമിത നിഷ്ക്കളങ്കത ഒക്കെയാണ് വി കെ പ്രകാശിന്റെ 'പാലും പഴവും' ബാക്കി വെക്കുന്നത്. പല സാഹചര്യങ്ങളിലേ പല കഥകളിൽ കാണുന്ന ഒരേ മീര ജാസ്മിനെ ഈ സിനിമയിലും കാണാം. അതിനപ്പുറം ഒരു അവിടെയുമിവിടെയും എന്തൊക്കെയോ ഉള്ള നോർമൽ വി കെ പി സിനിമയാണിത്.
ശരാശരി മലയാളി ജീവിതത്തിൽ പുരുഷനെക്കാൾ 10 വയസ് പ്രായകൂടുതൽ ഉള്ള ഒരു സ്ത്രീ പങ്കാളിയുണ്ടാവുന്നതും അതുമായി ബന്ധപ്പെട്ട വിഷയങ്ങളും ഒക്കെയാണ് റോം കോം യോണറിൽ നിർമ്മിക്കപ്പെട്ട 'പാലും പഴവും' പറയുന്നത്. സിനിമയുടെ ഒരു നല്ല വശമായി തോന്നിയത് ഈ വിഷയവുമായി ബന്ധപ്പെട്ട ദ്വായർത്ഥ സാധ്യതകളെ വല്ലാതെയൊന്നും സംവിധായകനും തിരക്കഥാകൃത്തും ഉപയോഗിച്ചിട്ടില്ല. ആ വിഷയത്തെ കുറിച്ച് അമിതമായി ജഡ്ജ്‌മെന്റലാവാനോ രാഷ്ട്രീയ ശരി പ്രസംഗങ്ങൾ നടത്താനോ 'പാലും പഴവും' മുതിർന്നിട്ടില്ല. റോം കോം യോണറിൽ ഉറച്ച് നിന്ന് മുന്നോട്ട് പോയി. പക്ഷെ ഇടക്ക് അതൊക്കെ മറന്ന് ഹോമോഫോബിക്കും ജഡ്ജമെന്റലും ആയിപ്പോകുന്നുമുണ്ട്.
90കളിലൊക്കെ നന്മ, കുടുംബ സ്നേഹം ഒക്കെ പ്രമേയമാക്കി ചില സിനിമകൾ വന്നിരുന്നു. കഥാഗതിയിലും സംവിധാനത്തിലുമൊക്കെ പ്രത്യേകിച്ച് പുതുമകൾ ഒന്നും അവകാശപ്പെടാനില്ലാത്ത 'ബോറടിക്കാതെ കണ്ടിരിക്കാം' മോഡ് ഉള്ള സിനിമകൾ. ആ സിനിമകളുടെയൊക്കെ മാതൃകയിലാണ് 'പാലും പഴവും' പ്രേക്ഷകരിലേക്കെത്തിക്കാൻ ശ്രമിച്ചിട്ടുള്ളത്. പക്ഷെ അങ്ങനെ ലിഫ്റ്റ് ചെയ്യുന്ന സഹതാര നിരയുടെയും സിറ്റുവേഷഷനൽ കോമഡിയുടെയും അഭാവം സിനിമയെ പ്ലെയിൻ ആക്കി മാറ്റുന്നു.
ഹാസ്യമൊക്കെ നിർവികാരമായി കണ്ടിരിക്കുന്ന അവസ്ഥ 'പാലും പഴവും' ഉണ്ടാക്കുന്നു. വളരെ സ്വാഭാവികമായി എത്തേണ്ട ഹാസ്യത്തെ ബാലപ്രയോഗത്തിലൂടെ കുത്തി നിറയ്ക്കും പോലെ പലയിടത്തും തോന്നി. ഒന്ന് ചിരിക്കൂ എന്ന് പ്രേക്ഷകരോട് അപേക്ഷിക്കുന്നത് പോലെയായിരുന്നു സിനിമയിലെ പല രംഗങ്ങളും. അശോകനും മണിയൻപിള്ള രാജുവും പോലെ ഹാസ്യം നന്നായി കൈകാര്യം ചെയ്യുന്ന താരങ്ങൾക്ക് വരേ കുറെ വലിച്ചു വാരിയ ഹാസ്യ രംഗങ്ങൾ കൊടുത്തത് പോലെ തോന്നി.
നായകനായ അശ്വിനു കാര്യമായ റോൾ ഇല്ല. മീര ജാസ്മിന്റെ സുമിയിലൂടെയാണ് 'പാലും പഴവും' മുന്നോട്ട് പോകുന്നത്. ടൈപ്പ്കാസ്റ്റ്ന്‍റെ പര്യായമായി മീര ജാസ്മിൻ മാറുന്ന കാഴ്ചയും കണ്ടു. ഒരുപാട് സാധ്യതകൾ ഉണ്ടായിരുന്ന വിഷയത്തെ വളരെ ഉപരിപ്ലവമായി പറഞ്ഞുപോയി സിനിമ.
രണ്ട് പേരുടെ പ്രണയം സിനിമ അഡ്രസ് ചെയ്യുന്നേയില്ല. പലപ്പോഴും വല്ലാതെ തിടുക്കം കൂട്ടി ഏതൊക്കെയോ സാഹചര്യങ്ങളിലേക്ക് കഥാപാത്രങ്ങളെ കൊണ്ട് പോകുകയാണ് പാലും പഴവും ചെയ്യുന്നത്. ജീവിതത്തിലെ വ്യത്യസ്ത സാഹചര്യങ്ങളിൽ പരാജയപ്പെട്ടവർ, അതിജീവനത്തിനായി കഷ്ടപ്പെടുന്നവർ ഒറ്റയടിക്ക് എടുത്ത് ചാടി കഥയെ മുന്നോട്ട് കൊണ്ട് പോകാൻ ചുമതലപ്പെട്ടത് പോലെ സിനിമയിലെ പല കഥാ സന്ദര്ഭങ്ങളിലും തോന്നി. പതിവ് കുടുംബ ത്യാഗകാഴ്ചകളെ കുടുംബ പ്രേക്ഷകർ പോലും കൈ ഒഴിഞ്ഞ കാലത്ത് ഇതൊരു വിചിത്രമായ പരീക്ഷണമായി തോന്നി.
റോം കോം കുടുംബ പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട യോണർ ആണ്. പ്രായത്തിൽ മുതിർന്ന സ്ത്രീ പങ്കാളിയുള്ള മധ്യവർത്തി ജീവിതം കൗതുകത്തോടെ സമീപിക്കുന്ന വിഷയവുമാണ്. പക്ഷെ അതിനെയൊക്കെ തൊട്ട് തലോടി എവിടെയോ തുടങ്ങി എങ്ങനെയോ അവസാനിക്കുന്ന മറ്റൊരു സമകാലിക മലയാളം സിനിമയായി 'പാലും പഴവും' മാറി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.