/indian-express-malayalam/media/media_files/uploads/2018/09/padma-lakshmi-759.jpeg)
പതിനാറാം വയസ്സില്‍ താന്‍ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്ന് മോഡലും അഭിനേത്രിയും എഴുത്തുകാരിയുമായ പത്മാ ലക്ഷ്മി. താന്‍ പ്രണയിച്ചിരുന്ന ആള്‍ തന്നെയാണ് തന്നെ ബലാത്സംഗം ചെയ്തതെന്നും ന്യൂയോര്‍ക്ക് ടൈംസിലെഴുതിയ ലേഖനത്തില്‍ പത്മാ ലക്ഷ്മി തുറന്നുപറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി നാമനിര്‍ദേശം ചെയ്ത ബ്രെറ്റ് കവനോവിനെതിരെ ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പത്മാ ലക്ഷ്മിയുടെ ലേഖനം.
സംഭവത്തെ കുറിച്ച് പത്മാലക്ഷ്മി വിശദീകരിക്കുന്നത് ഇങ്ങനെ: പതിനാറാമത്തെ വയസ്സില്‍ ലൊസാഞ്ചൽസിലെ ഒരു മാളിലെ പാര്‍ട് ടൈം ജീവനക്കാരിയായിരുന്ന താന്‍ അവിടെ ജോലി ചെയ്തിരുന്ന ഇരുപത്തിമൂന്നുകാരനായ കോളേജ് വിദ്യാര്‍ഥിയുമായി അടുപ്പത്തിലായി. കുറച്ചു മാസങ്ങള്‍ക്കു ശേഷം ഒരു പുതുവത്സരരാത്രിയില്‍ അയാള്‍ തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പത്മാ ലക്ഷ്മി പറയുന്നു.
എന്നാല്‍ താന്‍ ആ സംഭവത്തെ കുറിച്ച് ആരോടും പറഞ്ഞില്ല. അമ്മയോടോ സുഹൃത്തുക്കളോടോ പൊലീസിനോടോ പറഞ്ഞില്ലെന്നും പത്മാ ലക്ഷ്മി ലേഖനത്തില്‍ പറയുന്നു. ആ സംഭവത്തിനു ശേഷം താനാണ് തെറ്റുകാരിയെന്ന് വിചാരിച്ചിരുന്നുവെന്നും പത്മാ ലക്ഷ്മി പറയുന്നു. 1980 കളില്‍ ഡേറ്റ് റേപ്പിനെ കുറിച്ച് സംസാരിക്കാന്‍ ഞങ്ങള്‍ക്കൊരു ഭാഷയുണ്ടായിരുന്നില്ല. നീ അവന്റെ അപ്പാര്‍ട്മെന്റില്‍ എന്തു ചെയ്യുകയായിരുന്നുവെന്ന് മറ്റുള്ളവര്‍ ചോദിക്കുമെന്ന് താന്‍ ഭയന്നുവെന്നും പത്മാ ലക്ഷ്മി വെളിപ്പെടുത്തി. ആ സംഭവത്തെ ബലാത്സംഗമെന്നാണോ ലൈംഗിക ബന്ധമെന്നാണോ കണക്കാക്കേണ്ടതെന്ന് അറിയില്ലായിരുന്നുവെന്നും പത്മാ ലക്ഷ്മി ലേഖനത്തില്‍ പറയുന്നു
ആദ്യമായി ലൈംഗിക ചൂഷണത്തിനിരയായത് ഏഴാമത്തെ വയസ്സിലാണെന്നും പത്മാ ലക്ഷ്മി പറയുന്നു. അതിക്രമമുണ്ടായത് അടുത്ത ബന്ധുവില്‍ നിന്നായിരുന്നു. ഇതേക്കുറിച്ച് അമ്മയോടും രണ്ടാനച്ഛനോടും പറഞ്ഞപ്പോള്‍ അവര്‍ തന്നെ ഇന്ത്യയിലുള്ള മുത്തശ്ശന്റെയും മുത്തശ്ശിയുടെയും അടുത്തേക്ക് പറഞ്ഞയച്ചു.
തനിക്ക് എട്ടുവയസുള്ള ഒരു മകളുണ്ടെന്നും, അവളോട് ഇത്തരം കാര്യങ്ങള്‍ താന്‍ തുറന്ന് സംസാരിക്കാറുണ്ടെന്നും ലേഖനത്തില്‍ പത്മാ ലക്ഷ്മി പറയുന്നു. ശരിയല്ലെന്നു തോന്നുന്ന തരത്തില്‍ ആരെങ്കിലും സ്പര്‍ശിച്ചാല്‍ അതേക്കുറിച്ച് തുറന്നു സംസാരിക്കണമെന്നും, നിന്റെ ശരീരം നിന്റേതാണെന്നും, അതിനുമേല്‍ കൈകടത്താന്‍ ആര്‍ക്കും അവകാശമില്ലെന്നും അവള്‍ക്ക് പറഞ്ഞുകൊടുക്കാറുണ്ടെന്നും പത്മാ ലക്ഷ്മി ലേഖനത്തില്‍ പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us