കോവിഡാനന്തരം തിയേറ്ററുകൾ നേരിടുന്ന പ്രതിസന്ധികളിൽ ഒന്നാണ്, തിയേറ്ററിലേക്കുള്ള ആളുകളുടെ വരവിലുള്ള കുറവ്. സിനിമാസ്വാദകരെ പഴയതുപോലെ തീയേറ്ററുകളിലേക്ക് തുടര്‍ച്ചയായി ആകര്‍ഷിക്കാന്‍ പുതിയ സിനിമകള്‍ക്ക് കഴിയാത്ത ഒരു സാഹചര്യത്തില്‍, മൂവിചാനലായ ഏഷ്യാനെറ്റ് മൂവീസ് ചലച്ചിത്ര വ്യവസായത്തെ പിന്തുണച്ച് മുന്നോട്ടുവന്നിരിക്കുകയാണ്.
തീയേറ്ററുകള്‍ക്ക് മാത്രം നല്കാന് കഴിയുന്ന ആ സവിശേഷ ദൃശ്യാനുഭവം ആസ്വദിക്കുന്നതിനായി ജനങ്ങളെ ക്ഷണിച്ചുകൊണ്ട് ഈ ഓണക്കാലത്ത് ഏഷ്യാനെറ്റ് മൂവീസ് ‘ഒരു പടത്തിന് പോയാലോ’ എന്ന പുതിയ പരസ്യ കാംപയ്ന് അവതരിപ്പിച്ചിരിക്കുകയാണ്. മോഹൻലാൽ, മഞ്ജുവാര്യർ, പൃഥ്വിരാജ് എന്നിവരും ഈ പരസ്യ ക്യാംപെയിനിനെ പിന്തുണയ്ക്കുന്നുണ്ട്.
തീയേറ്ററില്‍ നിന്നുമാത്രം അനുഭവവേദ്യമാവുന്ന കാഴ്ചയുടെ ആ ഇന്ദ്രജാലം മലയാളികളെ വീണ്ടും ഓര്‍മിപ്പിച്ചു കൊണ്ട് പുതിയ റിലീസുകള്‍ തീയേറ്ററില്‍ തന്നെ കാണാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതാണ് പുതിയ പരസ്യം. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സഹകരണത്തോടെയാണ് ഏഷ്യാനെറ്റ് മൂവീസ് കേരളമെങ്ങും ഈ പ്രചരണം ആരംഭിച്ചിരിക്കുന്നത്.
‘ആരംഭകാലം തൊട്ട് ഏഷ്യാനെറ്റ് മൂവീസ് മലയാളം സിനിമയില്‍ അഭിമാനിക്കുകയും അതിന്റെ ഉന്നതിക്കായി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ളതാണ്. മലയാളസിനിമ നിര്‍മ്മാതാക്കള്‍, വിതരണക്കാര്‍, തീയേറ്റര്‍ ഉടമകള്‍, സംവിധായകര്‍, നടീനടന്മാര് , സാങ്കേതികപ്രവർത്തകർ എന്നിങ്ങനെ സിനിമവ്യവസായത്തിന്റെ ഭാഗമായ നിരവധി ആളുകള്‍ നേരിടുന്ന പ്രതിസന്ധിയുടെ ആഴം മനസ്സിലാക്കിയാണ് ഞങ്ങള്‍ ഇങ്ങനെയൊരു പരസ്യ പദ്ധതി തയ്യാറാക്കിയത്,’ പുതിയ പരസ്യ കാംപെയ്നെക്കുറിച്ച് ഏഷ്യാനെറ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കിഷന് കുമാർ പറയുന്നു. തീയേറ്ററുകളിലേക്ക് ജനങ്ങളെ ക്ഷണിച്ചു കൊണ്ടും പുതുചിത്രങ്ങളുടെ വ്യാജപതിപ്പുകള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയും ആദ്യമായാണ് ഒരു ടെലിവിഷന്‍ ചാനല്‍ ഇങ്ങനെയൊരു പരസ്യ പ്രചരണവുമായി മുന്നോട്ടുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.