/indian-express-malayalam/media/media_files/uploads/2023/09/Nayanthara-7.jpg)
മക്കളായ ഉലകിനും ഉയിരിനുമൊപ്പം നയൻതാര
മലയാളത്തിൽ നിന്നും തമിഴകത്തെത്തിയ ഒട്ടേറെ നടികളുണ്ടെങ്കിലും നയന്‍താരയോളം തമിഴകം ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച മറ്റാരെങ്കിലുമുണ്ടോ എന്ന് സംശയമാണ്. തെന്നിന്ത്യയ്ക്ക് ഒട്ടാകെ സൂപ്പർ സ്റ്റാറാണ് നയൻതാര ഇന്ന്. പൊതുവെ സൂപ്പർ സ്റ്റാർ എന്ന പ്രയോഗം നായക നടന്മാരോട് മാത്രം ചേർത്തു വച്ചു പരിചയമുള്ള പ്രേക്ഷകസമൂഹത്തിൽ നിന്നും 'സൂപ്പർസ്റ്റാർ' വിശേഷണം ഒരു നായികയ്ക്കു ലഭിക്കുന്നു എന്നതുതന്നെ വലിയ നേട്ടമായി വേണം കരുതാൻ. എന്തുകൊണ്ട് നയൻതാര തെന്നിന്ത്യൻ താരങ്ങൾക്കിടയിൽ വേറിട്ടു നിൽക്കുന്നു എന്നതിനുള്ള ഉത്തരവും ആ വിളിയിലുണ്ട്.
ബോക്സ്ഓഫീസ് വിജയങ്ങള്‍ കൊയ്തെടുക്കുമ്പോഴും വ്യത്യസ്തമായ സിനിമകള്‍ക്ക് കൈകൊടുക്കാന്‍ മറന്നില്ല എന്നതാണ് നയന്‍താരയുടെ വിജയ രഹസ്യം. തെന്നിന്ത്യയില്‍ ഇന്ന് ഒരു നടിക്ക് ഒരു സിനിമയെ മുഴുവനായി ചുമലിലേറ്റാന്‍ കഴിയുമെങ്കില്‍ അത് നയന്‍താരയ്ക്ക് മാത്രമാണ്. തോല്‍വികള്‍ ഉണ്ടായില്ല എന്നല്ല, തോൽവികളെ അവര്‍ എങ്ങനെ മറികടന്നു എന്നതാണ് നയന്‍താരയെ സംബന്ധിച്ച് ശ്രദ്ധേയമായ വിഷയം. എന്നാൽ ഈ സ്റ്റാർഡത്തിലേക്കുള്ള നയൻതാരയുടെ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല.
ഏറെ പ്രതിസന്ധിഘട്ടങ്ങൾ കടന്നാണ് ഇന്നു കാണുന്ന താരപദവിയിലേക്ക് നയൻതാര എത്തിയത്. പലകുറി ഗോസിപ്പ് കോളങ്ങളിലെ നായികയായി. പല രീതിയിലുള്ള പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നു. താരത്തിന്റെ വ്യക്തിജീവിതം പോലും പലപ്പോഴും മാധ്യമങ്ങൾ ആഘോഷമാക്കി. 'ഞാൻ വീട്ടിൽ ചുമ്മായിരുന്നാലും ഡോർ ഡെലിവറി ആയിട്ട് വരും പ്രശ്നങ്ങൾ' എന്നാണ് ഇതിനെ കുറിച്ച് ഒരിക്കൽ നയൻതാര പറഞ്ഞത്.
നയൻതാരയുടെ വാക്കുകൾ ഇങ്ങനെ:
"ചിലർക്ക് എന്നെ ഇഷ്ടമില്ലെങ്കിൽ അവരെന്നെ മോശമായി എഴുതും. അതു ഞാനെന്തു ചെയ്താലും അവർ എഴുതുക തന്നെ ചെയ്യും. അതെന്റെ കാതിൽ എത്തിയാലും ഞാനതിനെ മനസ്സിലേക്ക് എടുക്കില്ല. ഞാൻ പലപ്പോഴും ഓർക്കാറുണ്ട്, അവർക്ക് ഇത്രയും സമയം ഇരിക്കുന്നല്ലോ, നമ്മളെ കുറിച്ച് ആലോചിച്ച് കമന്റൊക്കെ എഴുതിയിടാൻ. അത്രയും ഫ്രീം ടൈം അവർക്കുണ്ട്, അതുകൊണ്ട് അവർ എഴുതുന്നു. നമുക്ക് ഫ്രീം ടൈമില്ല, അതുകൊണ്ട് അതിനെ കുറിച്ച് ആലോചിക്കാറില്ല."
നമ്മൾ ചെയ്യുന്ന എല്ലാ സിനിമകളും പ്രേക്ഷകർക്കു വേണ്ടിയാണ്. അല്ലാതെ ക്രിട്ടിക്സിനു വേണ്ടിയല്ല. പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടുന്നു, അവരതിനെ സ്വീകരിക്കുന്നു. അവിടെ തീരുന്നു."
എല്ലാവരെ സംബന്ധിച്ചും പ്രശ്നങ്ങൾ കടയിൽ പോയി പർച്ചെയ്സ് ചെയ്യുന്നതുപോലെയാണെങ്കിൽ, എനിക്ക് നിത്യേന 'ഡോർ ഡെലിവറി'യായി വീട്ടിൽ വരും. ഈ കഴിഞ്ഞ 10 വർഷം കൊണ്ട് 'ഡോർ ഡെലിവറി' ഫാസ്റ്റായിട്ടേയുള്ളൂ. ഞാൻ വെറുതെ വീട്ടിൽ ഇരിക്കുകയായിരുക്കും, എന്റേതായ കാര്യങ്ങളും ചെയ്തുകൊണ്ട്. അപ്പോഴാവും എന്തെങ്കിലും പ്രശ്നം പൊങ്ങി വരിക. ഞാനൊന്നും ചെയ്തില്ലല്ലോ? ഇതെന്താ പ്രശ്നം? എന്നൊക്കെയാവും അതു കേൾക്കുമ്പോൾ ആലോചിക്കുക. എന്താണ് പ്രശ്നം എന്നു ഞാൻ മനസ്സിലാക്കി വരുമ്പോഴേ ഒരു 10 ദിവസമാകും. അപ്പോഴേക്കും അത് വലിയ പ്രശ്നമായി കൂടുതൽ ആളുകളിലേക്ക് എത്തി കഴിഞ്ഞിരിക്കും. എനിക്ക് വേറെ വഴിയില്ല. അതുകൊണ്ട് ഇപ്പോൾ കുഴപ്പമില്ല. എല്ലാ 'ഡെലിവറി'യും വാങ്ങി വീട്ടിൽ അടുക്കി വച്ചിരിക്കുകയാണ്. പിന്നെ ഇതെല്ലാം ജീവിതത്തിന്റെ ഭാഗമല്ലേ?" നയൻതാര ചോദിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.