/indian-express-malayalam/media/media_files/uploads/2018/11/rape-1.jpg)
ബോളിവുഡ് നടൻ അലോക് നാഥിനെതിരെ മുംബൈ പൊലീസ് ബലാത്സംഗക്കേസ് ഫയൽ ചെയ്തു. 19 വർഷം മുൻപ് അലോക് നാഥ് തന്നെ ബലാത്സംഗം ചെയ്തെന്ന് മുൻ സഹപ്രവർത്തക മീടൂ വെളിപ്പെടുത്തൽ നടത്തുകയും പരാതി നൽകുകയും ചെയ്തിരുന്നു. അതിനെ തുടർന്നാണ് പൊലീസ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.
ഒരു മാസം മുൻപ്, ഒക്ടോബർ 17 നാണ് മുംബൈ പൊലീസ് നടൻ അലോക് നാഥിനെതിരെയുള്ള യുവതിയുടെ പരാതി സ്വീകരിക്കുന്നത്. പരാതി പരിശോധിച്ച മുംബൈ പൊലീസ് ഇന്ന് രാവിലെ അലോക് നാഥിനെതിരെ ഐപിസി 376 പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. 19 വർഷം മുൻപ് ഒരു ടിവി ഷോയ്ക്കു വേണ്ടി ഒന്നിച്ചു ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് പരാതിയ്ക്ക് ആധാരമായ സംഭവം നടന്നതെന്നായിരുന്നു പരാതിക്കാരിയുടെ വിശദീകരണം.
ഒക്ടോബർ 8 നാണ് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പരാതിക്കാരി ആദ്യം അലോക് നാഥിനെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചത്. അലോക് നാഥിന്റെ വീട്ടിൽ വെച്ചു നടന്ന പാർട്ടിയിൽ പരാതിക്കാരിക്ക് നൽകപ്പെട്ട ഡ്രിങ്കിൽ മയക്കുമരുന്നു കലർത്തിയിരുന്നെന്നും പാർട്ടിയ്ക്കിടെ അസ്വസ്ഥത അനുഭവപ്പെട്ടപ്പോൾ അലോക് നാഥ് വീട്ടിൽ ഡ്രോപ്പ് ചെയ്യാം എന്ന വ്യാജേന തന്നെ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു എന്നുമാണ് പരാതിക്കാരിയുടെ ആരോപണം.
പരാതിക്കാരിയുടെ പോസ്റ്റിനു പിന്നാലെ, ഭർത്താവിന്റെ പേര് അനാവശ്യമായി വലിച്ചിട്ടെന്ന് ആരോപിച്ച് അലോക് നാഥിന്റെ ഭാര്യ അഷു സിങ്ങും പരാതിക്കാരിയ്ക്ക് എതിരെ മാനനഷ്ടക്കേസുമായി രംഗത്തെത്തിയിരുന്നു. എന്നാൽ അഷു സിങ്ങിന്റെ കേസ് മുംബൈ ഹൈക്കോടതി തള്ളി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.