/indian-express-malayalam/media/media_files/iVdnJMzkLaIlJoPeK9gb.jpg)
മേതിൽ ദേവിക, മുകേഷ്, സരിത
2021ലാണ് നടനും കൊല്ലം എംഎൽഎയുമായ മുകേഷും നർത്തകി മേതിൽ ദേവികയും വിവാഹ ബന്ധം വേർപിരിയാൻ തീരുമാനിച്ചത്. എട്ടു വർഷത്തെ ദാമ്പത്യത്തിനു ശേഷമായിരുന്നു ഇരുവരും ഇരുവഴി പിരിഞ്ഞത്. ദേവികയ്ക്കു മുൻപെ മുകേഷ് നടി സരിതയെ വിവാഹം ചെയ്തിരുന്നു. 1987ൽ വിവാഹിതരായ മുകേഷും സരിതയും ഇരുപത്തിയഞ്ച് വർഷത്തെ വിവാഹ ജീവിതത്തിനു ശേഷം 2011ൽ വേർപിരിഞ്ഞു. മുൻഭാര്യമാരെ കുറിച്ചും വിവാഹമോചനമെന്ന തീരുമാനത്തെ കുറിച്ചും മുകേഷ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
തന്‍റെ ജീവിതത്തിൽ വന്നു പോയ രണ്ട് സ്ത്രീകളോടും ദേഷ്യമില്ലെന്നും അവരുടെ തീരുമാനത്തെ അപ്രീഷിയേറ്റ് ചെയ്യുന്നു എന്നുമാണ് മുകേഷ് പറഞ്ഞത്. മനോരമ ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുകേഷ്. "സരിത, മേതില്‍ ദേവിക- ഈ രണ്ട് സ്ത്രീകള്‍ക്ക് മുകേഷിന്‍റെ ജീവിതത്തിലുള്ള പ്രാധാന്യം വളരെ വലുതാണെന്ന് കരുതുന്നു. എങ്ങനെയാണ് അവരെ വിലയിരുത്തുന്നത്?" എന്നായിരുന്നു അവതാരകന്റെ ചോദ്യം.
"സാധാരണഗതിയില്‍ ഈ ഫാമിലി കോര്‍ട്ടിന്‍റെ മുമ്പില്‍ ചെന്ന് നിന്നു കഴിഞ്ഞാല്‍ നൂറ് ശതമാനവും അവിടെ നില്‍ക്കുന്ന വൈഫ്, ഹസ്ബന്‍ഡിനെയും ഹസ്ബന്‍ഡ് വൈഫിനെയും ചീത്ത വിളിച്ചു കൊണ്ടിരിക്കും. അത് നാച്ചുറല്‍ ആണ്. ഒരിക്കല്‍ പോലും ഞാന്‍ രണ്ടു പേരെയും ഏതെങ്കിലും തരത്തില്‍ ഒന്നും പറഞ്ഞിട്ടില്ല. എന്നെ എത്ര മാത്രം സമ്മര്‍ദം ചെലുത്തിയിട്ടുണ്ട് ഒരു വാക്ക് പറയാന്‍. രണ്ട് പേരെയും ഞാന്‍ അപ്രീഷിയേറ്റ് ചെയ്യുന്നു. കാരണം, അങ്ങനെയൊരു തീരുമാനം എടുത്താല്‍ അതിനകത്ത് സന്തോഷമുണ്ടെങ്കില്‍ ഗോ ഫോര്‍ ഇറ്റ്. അല്ലാതെ കടിച്ചുതൂങ്ങി, എന്നെ ഇല്ലാതെയാക്കി... അങ്ങനെ ഒന്നുമില്ല. അത് തീരുമാനമെടുക്കാനുള്ള അവരുടെ സ്വാതന്ത്ര്യം. നമ്മുടെ കൂടെയുള്ളത് എത്ര അടുത്ത സുഹൃത്താണെങ്കിലും ഭാര്യയാണെങ്കിലും മക്കളാണെങ്കിലും ഫ്രീഡം കൊടുത്തില്ലെങ്കില്‍ അവരുടെ ജീവിതം എന്താകും? എന്‍റെ ജീവിതം എന്താകും? അതിനകത്ത് എനിക്ക് അവരോട് ഒരു ദേഷ്യമില്ല. എന്തെങ്കിലും ഇന്‍റര്‍വ്യൂവില്‍ ഞാന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അവരെ അപ്രീഷിയേറ്റ് ചെയ്തിട്ടേ പറഞ്ഞിട്ടുള്ളൂ. എന്‍റെ മക്കളുടെ അടുത്ത് ഒരു കാരണവശാലും നിങ്ങള്‍ അമ്മയെ വേദനിപ്പിക്കരുതെന്നേ പറഞ്ഞിട്ടുള്ളൂ. ദേവികയെ പറ്റി ഞാന്‍ ഒരു തരത്തിലും... എനിക്ക് ഇപ്പോഴും വളരെ സന്തോഷമാണ്," മുകേഷ് പറയുന്നു.
ഒരുത്തന്‍ ഫിനിഷാകുന്നതിന്‍റെ സന്തോഷത്തിലാണ് എല്ലാവരും
ദേവിക വിവാഹമോചനത്തിനു പരാതി കൊടുത്തു എന്നറിഞ്ഞപ്പോൾ വാർത്ത കേട്ടറിഞ്ഞ് മാധ്യമപ്രവർത്തകർ എത്തിയ ആ ദിവസത്തെ കുറിച്ചും മുകേഷ് സംസാരിച്ചു. "ആ ഒരു സാഹചര്യം ഇവിടെ അത് പറയാതിരിക്കാന്‍ പറ്റില്ല. കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ പത്ര മാധ്യമങ്ങളും ദേവികയുടെ ഇന്‍റര്‍വ്യൂവിന് ചെന്നിരുന്നു. ആ വീട് മുഴുക്കെ പത്രക്കാരായിരുന്നു. 'എംഎല്‍എയാണ്, സിപിഎമ്മിന്‍റെ എമ്മെല്ലേയാണ്, സിനിമ നടനാണ്', ഒരുത്തന്‍ ഫിനിഷാകുന്നതിന്‍റെ ആ ഒരു സന്തോഷത്തിലാണ് എല്ലാവരും. ആ ദേഷ്യത്തില്‍, എന്തെങ്കിലും പറഞ്ഞു കഴിഞ്ഞാല്‍ നമ്മുടെ നാട്ടിലെ നിയമം അനുസരിച്ച് പിന്നെ വേറെ വകുപ്പില്ല. പിന്നെ കേസും വഴക്കും ഗാര്‍ഹിക പീഡനവും മറ്റുമാവും. "
"വളരെ ഉഷാറായിട്ട് അവിടെ നില്‍ക്കുന്ന ആളുകളെയാണ് ഞാൻ നോക്കിയത്. എല്ലാവരുടെയും എക്സ്പ്രഷനാണ് ഞാന്‍ നോക്കിയത്.. 'ഇന്ന് ചരിത്രത്തില്‍ വല്യ ദിവസമാണ്' അവിടെ ഇരിക്കുന്ന കൂട്ടരുടെ അവസ്ഥയാണ്. "അദ്ദേഹം എന്താണ് ചെയ്ത തെറ്റ്? ഗാര്‍ഹിക പീഡനം എങ്ങനെയായിരുന്നു?" എന്നൊക്കെ ചോദിക്കുന്നു. അപ്പോൾ ദേവിക പറഞ്ഞു ' ഗാര്‍ഹിക പീഡനമോ? എന്‍റെ കേസിനകത്ത് അങ്ങനെ ഇല്ലല്ലോ. വളരെ വ്യക്തിത്വമുള്ളൊരു മനുഷ്യനാണ്. നമ്മള്‍ടെയെന്ന് പറഞ്ഞാല്‍ ഞങ്ങള് രണ്ടുപേരും കൂടെ എടുത്തയൊരു തീരുമാനം'. അതോടെ ചുറ്റുമുള്ളവർ പൊഴിഞ്ഞു പോകുന്നത് ഞാന്‍ കണ്ടു. ഹോ.. മെനക്കെടുത്തി.. വെറുതേ വന്നും പോയി എന്നും പറഞ്ഞിട്ട് ഇവര് പൊഴിഞ്ഞു പോകുന്നത് ഞാന്‍ കണ്ടു. ഞാന്‍ എന്‍റെയൊരിതില്‍ പറഞ്ഞാല്‍, അവര് കേരള ചരിത്രത്തില്‍ ഒരു കരിദിനമായി ആചരിക്കണം എന്നാണ്'."
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.