നടി മോളി കണ്ണമാലിയുടെ വീടിന്റെ ആധാരം എടുത്തു നൽകി ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ. ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ച വീഡിയോയിൽ ഫിറോസ് ആധാരം നൽകുന്നത് കാണാം. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു മോളി. ആശുപത്രിയിൽ നിന്ന് തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ ജപ്തിയുമായുള്ള ബുദ്ധിമുട്ടുകളുണ്ടായത്.
വീടിന്റെ ആവശ്യങ്ങൾക്കായി ഇനി മേളി ചേച്ചിയ്ക്ക് ആരും ഒരു രൂപ പോലും കൊടുക്കരുതെന്ന് ഫിറോസ് പങ്കുവച്ച കുറിപ്പിൽ പറയുന്നു. “ഇതിന്റെ പേരിൽ ഇനിയാരും ഒരു രൂപ പോലും മോളികണ്ണമാലി ചേച്ചിക്ക് കൊടുക്കരുത്……ഈ പ്രശ്നം മുഴുവനായും നമ്മൾ പരിഹരിച്ചിട്ടുണ്ട്……നിങ്ങളുടെ തെറ്റിദ്ധാരണകളെ തിരുത്തൻ ഈ കണ്ടുമുട്ടൽ കൊണ്ട് സാധിക്കും. ശ്വാസകോശ രോഗം ബാധിച്ച് മൂന്നാഴ്ച മുൻപ് അത്യാസന്ന നിലയിൽ മോളിചേച്ചി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു തുടർചികിത്സക്കും ഹോസ്പിറ്റൽ ബില്ലടക്കാനും വഴിയില്ലാതെ നമ്മളെ ബന്ധപ്പെട്ടപ്പോൾ ചികിത്സക്ക് രൂപ നൽകിയിരുന്നു.”
“പിന്നീട് സുഖം പ്രാപിച്ചു വീട്ടിൽ എത്തിയപ്പോൾ ഞാൻ കാണാൻ ചെന്നിരുന്നു അന്ന് കരഞ്ഞുകൊണ്ട് എന്റെ കൈപിടിച്ച് പറഞ്ഞത് വീട് ജപ്തി ആവാൻ പോവുകയാണ് ഞാനും മക്കളും മരുമക്കളും പേരക്കുട്ടികളും അടങ്ങുന്ന 10 പേരാണ് എന്റെ കുടുംബം ഈ മാസം 20ന് ലാസ്റ്റ് ഡേറ്റ് ആണ് ഈ മക്കളെയും കൊണ്ട് ഞാൻ എങ്ങോട്ടുപോവും എന്നതായിരുന്നു അന്നെന്റെ കൈ പിടിച്ചു കരഞ്ഞു പറഞ്ഞത്” ഫിറോസ് കുറിച്ചു.
നടൻ ബാലയുടെ അടുത്ത് മോളി സഹായം അഭ്യർത്ഥിച്ചെത്തിയ വീഡിയോ താരം പങ്കുവച്ചിരുന്നു. ആശുപത്രിയിൽ നിന്നിറങ്ങി മോളി ആദ്യം കാണാനെത്തിയത് ബാലയെയാണെന്നാണ് വീഡിയോയിൽ പറഞ്ഞത്.