മലയാള സിനിമയുടെ നിത്യഹരിത നായകന്‍ പ്രേംനസീറുമായുള്ള ഒരു മുന്‍കാല ചിത്രം പങ്കു വച്ച് മോഹന്‍ലാല്‍. മോഹന്‍ലാലിനു മുന്പ് മലയാള സിനിമാ താരങ്ങളില്‍ പത്മഭൂഷൺ ലഭിച്ചിട്ടുള്ളത് പ്രേംനസീറിനാണ്. 1983ലാണ് പ്രേംനസീറിനു പദ്മഭൂഷന്‍ ലഭിക്കുന്നത്. അത് ചൂണ്ടിക്കാണിച്ചാണ് ആ കുറിപ്പിന് താഴെ ചര്‍ച്ചകള്‍ നടക്കുന്നത്.
‘ആട്ടക്കലാശം’, ‘ചക്രവാളം ചുവന്നപ്പോള്‍’, ‘പടയോട്ടം’, ‘ലാല്‍ അമേരിക്കയില്‍’ തുടങ്ങി അനേകം സിനിമകളില്‍ ഒന്നിച്ചഭിനയിച്ച മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യണം എന്നും പ്രേംനസീര്‍ ആഗ്രഹിച്ചിരുന്നു.
Read more: അച്ഛനില്ല, അമ്മ കൂടെയുണ്ട്: പുരസ്കാര വേളയിൽ പ്രിയപ്പെട്ടവരെ ഓർത്ത് മോഹൻലാൽ
ഭാരതരത്നം, പത്മവിഭൂഷൺ എന്നിവ കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയാണ് പത്മഭൂഷൺ. തങ്ങളുടെ കർമ്മപഥത്തിൽ മികവു തെളിയിച്ച വ്യക്തികളോടുള്ള ആദരസൂചകമായാണ് പത്മപുരുസ്കാരങ്ങള്‍ നൽകിപ്പോരുന്നത്. പുരസ്കാര മുദ്രയും രാഷ്ട്രപതി ഒപ്പിട്ട ഒരു പ്രശംസാപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
പ്രേംനസീറിനു ശേഷം മലയാളസിനിമയിൽ നിന്നൊരു താരം പത്മഭൂഷൻ എന്ന ആദരം ഏറ്റുവാങ്ങുമ്പോൾ സിനിമാലോകവും ഏറെ സന്തോഷത്തിലാണ്. മോഹൻലാലിന്റെ അഭിമാനനേട്ടത്തെ അഭിനന്ദിച്ച് മമ്മൂട്ടിയടക്കമുള്ള നിരവധിയേറെ താരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളിലൂടെ സന്തോഷം പങ്കിട്ടത്. മമ്മൂട്ടിയെ കൂടാതെ മോഹൻലാലിന്റെ അടുത്ത കൂട്ടുകാരനും നിര്‍മ്മാതാവുമായ ആന്റണി പെരുമ്പാവൂര്‍, നടി മഞ്ജു വാര്യര്‍, സംവിധാകന്‍ ശ്രീകുമാര്‍ മേനോന്‍ , നടന്മാര്‍ നിവിന്‍ പോളി, ജയസൂര്യ, പൃഥ്വിരാജ് സുകുമാരന്‍, അജു വര്‍ഗീസ് എന്നു തുടങ്ങിയവരും അഭിനന്ദനങ്ങൾ അറിയിച്ചു എത്തിയിരുന്നു. പ്രിയ താരത്തിനു സിവിലിയൻ ബഹുമതി കിട്ടിയതിന്റെ സന്തോഷത്തില്‍ ലോകമെമ്പാടുമുള്ള മലയാള സിനിമാ പ്രേക്ഷകരും #PadmabhushanMohanlal എന്ന ഹാഷ്ടാഗില്‍ സമൂഹമാധ്യമങ്ങളിലൂടെ താരത്തെ അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു.
“പദ്മ പുരസ്കാരങ്ങൾ മലയാളത്തിന് ആഹ്ലാദവും അഭിമാനവുമേകുന്നു. നമ്മുടെ പ്രിയപ്പെട്ട ലാലേട്ടനും ശ്രീ.നമ്പി നാരായണനും പത്മഭൂഷൻ പുരസ്കാരത്തിന് അർഹരായിരിക്കുന്നു. ലാലേട്ടന്റെ നേട്ടം വ്യക്തിപരമായി ഒരു പാട് സന്തോഷം നല്കുന്നുണ്ട്. മോഹൻലാൽ എന്ന അതുല്യപ്രതിഭയെ ഒരിക്കൽക്കൂടി രാജ്യം അംഗീകരിച്ചിരിക്കുകയാണ്, ഈ ബഹുമതിയിലൂടെ. അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട വാക്കു തന്നെ ഈ നിമിഷം നമ്മുടെയെല്ലാം മനസിൽ വിടർന്നു നില്കുന്നു – വിസ്മയം!!! ശ്രീ. നമ്പി നാരായണനുളള പുരസ്കാരം കാലത്തിന്റെ കാവ്യനീതിയാണ്. നീതിക്കുവേണ്ടിയുള്ള ഒരു മനുഷ്യന്റെ വർഷങ്ങളായുള്ള പോരാട്ടത്തിനുള്ള അംഗീകാരം. രണ്ടു പേർക്കും വലിയൊരു സല്യൂട്ട്. സംഗീതജ്ഞൻ കെ.ജി.ജയൻ, ശിവഗിരി ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, പുരാവസ്തു ഗവേഷകൻ കെ.കെ.മുഹമ്മദ് എന്നിവർക്ക് ലഭിച്ച പദ്മശ്രീയും കേരളത്തിന്റെ അഭിമാനം ഇരട്ടിപ്പിക്കുന്നു. അവർക്കും പ്രണാമം. അതിനൊപ്പം ഭാരതരത്ന പുരസ്കാരം ലഭിച്ചവർക്കും പദ്മ പുരസ്കാരങ്ങൾക്ക് അർഹരായ വിവിധ മേഖലകളിൽ നിന്നുള്ള മറ്റുള്ളവർക്കും അഭിനന്ദനങ്ങൾ”, എന്നാണ് മഞ്ജു വാര്യര്‍ കുറിച്ചത്.
Read more: പ്രിയപ്പെട്ട ലാലിന് അഭിനന്ദനങ്ങൾ; പത്മഭൂഷൺ നേട്ടത്തിൽ മോഹൻലാലിനെ അനുമോദിച്ച് മമ്മൂട്ടി