പൃഥിരാജിന്റെ സംവിധാനമോഹം ‘ലൂസിഫറി’ൽ തുടങ്ങുന്ന ഒന്നല്ല, ഏറെ വർഷങ്ങളായി സിനിമ സംവിധാനമെന്ന ആഗ്രഹം മനസ്സിൽ സൂക്ഷിക്കുന്ന വ്യക്തിയാണ് പൃഥിരാജ്. പലതവണ വഴിമാറി പോയ ആ സ്വപ്നം ‘ലൂസിഫറി’ലൂടെ സാക്ഷാത്കരിക്കുന്നു എന്നു മാത്രം. ആദ്യം ചെയ്യാനിരുന്ന സിനിമ ‘ലൂസിഫർ’ അല്ലെന്നു തുറന്നു പറയുകയാണ് പൃഥിരാജ്. കൊച്ചിയിലെ ‘ലൂസിഫറി’ന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു പൃഥിരാജിന്റെ ഈ വെളിപ്പെടുത്തൽ.
“സത്യത്തിൽ ഞാനാദ്യം ചെയ്യാൻ ഇരുന്ന സിനിമ ‘ലൂസിഫർ’ അല്ല. ആദ്യം സംവിധാനം ചെയ്യാൻ ഒരുങ്ങിയത് ‘സിറ്റി ഓഫ് ഗോഡ്’ ആയിരുന്നു. പിന്നെ അത് ലിജോ ചെയ്തു. ഞാൻ മനസ്സിൽ കണ്ടതിനേക്കാൾ നല്ല സിനിമയാണ് ലിജോ ചെയ്തത്. പിന്നെ ‘വീട്ടിലേക്കുള്ള വഴി’യുടെ റൈറ്റ്സ് ഞാൻ വാങ്ങിയിരുന്നു. അത് മറ്റൊരു ഭാഷയിൽ, വേറൊരു വേർഷനിൽ ചെയ്താൽ കൊള്ളാമെന്നുണ്ടായിരുന്നു. പക്ഷേ അതിനിടയ്ക്ക് വളരെ പോപ്പുലറായ ഒരു സിനിമയിറങ്ങി, ‘ബജ്രംഗി ഭായിജാൻ’. ആ ചിത്രത്തിന്റെ കഥാതന്തുവുമായി സാമ്യം ഉള്ളതുകൊണ്ട് പിന്നെ അത് ഹിന്ദിയിൽ ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കേണ്ട എന്നു തോന്നി.”
5000 അഭിനേതാക്കളുമായി മാസ് സീൻ, ‘ലൂസിഫർ’ കൗതുകങ്ങൾ അവസാനിക്കുന്നില്ല
“ഇത് വളരെ യാദൃശ്ചികമായി സംഭവിച്ചതാണ്. ടിയാൻ എന്ന ചിത്രത്തിൽ ഞാനും മുരളിയും അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ, ഞങ്ങൾ വൈകിട്ട് ഇരിക്കുമ്പോൾ എപ്പോഴും സംസാരിക്കുന്നത് സിനിമയെ കുറിച്ചാണ്. ലാലേട്ടനെ വെച്ച് ഒരു കഥ എഴുതുന്ന കാര്യം മുരളി പറഞ്ഞു. ആരാ ഡയറക്ടർ എന്നു ഞാൻ ചോദിച്ചു. ആ സംഭാഷണത്തിൽ നിന്നുമാണ് ലൂസിഫറിലേക്ക് എത്തുന്നത്. ‘ലൂസിഫർ’ എന്ന ടൈറ്റിൽ ഈ കഥയ്ക്ക് വേണ്ടി ഇട്ടതല്ല. അത് മുൻപ് അനൗൺസ് ചെയ്ത, രാജേഷ് പിള്ള എന്ന എന്റെ സുഹൃത്ത് എഴുതിയ വേറൊരു കഥയ്ക്ക് ഇട്ട ടൈറ്റിൽ ആണ്. കഥ അതല്ല, പക്ഷേ ആ ടൈറ്റിൽ ഈ സിനിമയ്ക്ക് യോജിക്കുന്നതുകൊണ്ട് ആ ടൈറ്റിൽ എടുത്തതാണ്,” പൃഥിരാജ് പറയുന്നു.
ബിഗ് ബജറ്റിൽ ഒരുങ്ങുന്ന പൊളിറ്റിക്കൽ ത്രില്ലറാണ് മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫർ. താരസമ്പന്നമായ ചിത്രത്തിൽ മോഹൻലാലിനൊപ്പം വിവേക് ഒബ്റോയ്, മഞ്ജുവാര്യർ, ടോവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ, ഫാസിൽ എന്നിവരും അഭിനയിക്കുന്നുണ്ട്. ചിത്രം 2019 മാർച്ച് 28 ൽ എത്തുമെന്ന് പൃഥിരാജ് പറയുന്നു.