/indian-express-malayalam/media/media_files/2025/12/30/mohanlal-amma-2025-12-30-15-01-50.jpg)
അമ്മ ശാന്തകുമാരി വിടവാങ്ങുമ്പോൾ മോഹൻലാലിനു നഷ്ടമാവുന്നത്, തന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും കരുത്തായി നിന്ന തണൽ കൂടിയാണ്. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കൊച്ചി എളമക്കരയിലുള്ള വീട്ടിൽ വെച്ചായിരുന്നു ശാന്തകുമാരിയമ്മയുടെ അന്ത്യം.
Also Read: മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു
സിനിമയിലാണെങ്കിൽ പോലും തന്റെ മകന് മർദ്ദനമേൽക്കുന്ന രംഗങ്ങൾ കാണുന്നത് അമ്മയ്ക്ക് വലിയ പ്രയാസമായിരുന്നു എന്ന് മോഹൻലാൽ പലപ്പോഴും വെളിപ്പെടുത്തിയിട്ടുണ്ട്. ലാലിന്റെ കരിയറിലെ ആദ്യകാല വില്ലൻ വേഷങ്ങൾ കണ്ട് അമ്മ സങ്കടപ്പെടുന്നത് പതിവായിരുന്നു. മോഹൻലാലിന്റെ ഷൂട്ടിംഗ് കാണാൻ അമ്മ നേരിട്ട് ലൊക്കേഷനിലെത്തിയ ഒരു അനുഭവം സംവിധായകൻ പത്മരാജന്റെ മകൻ അനന്തപത്മനാഭനും ഒരിക്കൽ പങ്കുവെച്ചിരുന്നു.
പത്മരാജന്റെ 'തൂവാനത്തുമ്പികളുടെ' ലൊക്കേഷനാണ് അത്തരമൊരു അപൂർവ്വനിമിഷത്തിനു സാക്ഷിയായത്. മകന്റെ അഭിനയം നേരിൽ കാണാൻ തൃശ്ശൂർ കേരളവർമ്മ കോളേജിലെ സെറ്റിൽ ശാന്തകുമാരിയമ്മയും എത്തിയിരുന്നു. മോഹൻലാലിന്റെ അമ്മാവൻ രാധാകൃഷ്ണനൊപ്പമാണ് ശാന്തകുമാരിയമ്മ ലൊക്കേഷനിൽ എത്തിയത്.
അനന്തപത്മനാഭന്റെ വാക്കുകൾ: "അമ്മ മകന്റെ സെറ്റിൽ വന്ന അപൂർവ്വ നിമിഷം. 1977ലാണ് വിശ്വനാഥൻ നായർ അങ്കിളിനെയും, ശാന്ത ആന്റിയെയും അച്ഛനും അമ്മയും പരിചയപ്പെടുന്നത്. ഞങ്ങളുടെ ബന്ധു , എം. ശേഖരൻ എന്ന ഉണ്ണി വല്യച്ഛന്റെ ജഗതിയിലുളള വീട്ടിൽ വെച്ച്. അദ്ദേഹം സെക്രട്ടേറിയറ്റ് ലോ സെക്രട്ടറി ആയിരുന്നു. വിശ്വനാഥൻ നായർ അങ്കിളിന്റെ സഹപ്രവർത്തകൻ. അന്ന് ലാലേട്ടൻ തുടങ്ങിയിട്ടില്ല. പിന്നെയുളള വർഷങ്ങളിൽ അമ്മയും ശാന്ത ആന്റിയും നല്ല പരിചയക്കാരായി , നല്ല കൂട്ടുകാരികളും. അന്ന് തൃശ്ശൂർ സെറ്റിൽ അമ്മയും വന്നത് കൊണ്ട് അവർക്ക് കഥ പറഞ്ഞിരിക്കാനായി. പൂജപ്പുര കഥകൾ.
ഷോട്ടിനിടക്ക് ലാലേട്ടൻ വന്നു കുസൃതി പറഞ്ഞ് പോവും. ഒപ്പം അദ്ദേഹത്തിന്റെ അമ്മാവൻ രാധാകൃഷ്ണനും ഉണ്ട്. 'തൂവാനത്തുമ്പി' കളിലെ "മൂലക്കുരുവിന്റെ അസ്ക്യത " എടുക്കുന്ന സമയം. അമ്മ വന്നതിന്റെ പ്രസന്നത മുഴുവനും ആ പ്രകടനത്തിൽ തോന്നിയിട്ടുണ്ട്.
ശാന്ത ആന്റിയും അമ്മയുമൊന്നും ഷോട്ട് കാണാനൊന്നും നിന്നില്ല. കോളേജിന്റെ ഇടനാഴിയിൽ ഇരുന്ന് കഥ പറച്ചിൽ . " ലാലുവിന്റെ കല്യാണ ആലോചനകൾ " തന്നെ വിഷയം.
ഓർമ്മ ശരിയെങ്കിൽ ഏതോ ആലോചന സംബന്ധമായി വടക്കോട്ട് പോകുന്ന വഴി മദ്ധ്യേയാണ് അമ്മയും അമ്മാവനും ഇറങ്ങിയത്.
"തൂവാനത്തുമ്പികൾ " കഴിഞ്ഞ് അധികം താമസ്സിയാതെ വിവാഹവുമുറപ്പിച്ചു.
ചിത്രത്തിൽ ലാലേട്ടനും ശാന്ത ആന്റിക്കും രാധാകൃഷ്ണൻ സാറിനും ഒപ്പം അമ്മയും മാതുവും," അനന്തപത്മനാഭൻ കുറിച്ചു.
തിരക്കേറിയ സിനിമാ ജീവിതത്തിനിടയിലും മോഹൻലാൽ തന്റെ ലോകം അമ്മയ്ക്കായി മാറ്റിവെച്ചിരുന്നു. പത്തനംതിട്ട ഇലന്തൂർ സ്വദേശിനിയായ ശാന്തകുമാരി ദീർഘകാലം തിരുവനന്തപുരത്തെ 'ഹിൽവ്യൂ' എന്ന വീട്ടിലായിരുന്നു താമസിച്ചിരുന്നത്. പിന്നീട് ആരോഗ്യപ്രശ്നങ്ങൾ അലട്ടിയപ്പോൾ ലാൽ അമ്മയെ കൊച്ചിയിലേക്ക് മാറ്റി.
തന്റെ ജീവിതത്തിലെ ഏതൊരു വലിയ നേട്ടവും അമ്മയുടെ പാദങ്ങളിൽ സമർപ്പിക്കാൻ താരം മറന്നിരുന്നില്ല. ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ചപ്പോൾ മോഹൻലാൽ ആദ്യം ചെയ്തത് എളമക്കരയിലെ വീട്ടിലെത്തി അമ്മയുടെ അനുഗ്രഹം വാങ്ങുകയായിരുന്നു. ആ വലിയ തണലാണ് ഇന്ന് മാഞ്ഞുപോയിരിക്കുന്നത്.
Also Read: വേർപിരിഞ്ഞെങ്കിലും ആ സൗഹൃദം മായുന്നില്ല; പ്രിയദർശന്റെ കൈപിടിച്ച് ലിസിയെത്തി, വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us