scorecardresearch

റായുടെ 'അപു' ഇനിയും ജീവിക്കും; ഓർമകളിൽ സൗമിത്ര ചാറ്റർജി

ആറു പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തിന് തിരശീലയിട്ട് സൗമിത്ര ചാറ്റർജി വിട പറയുമ്പോൾ ഇന്ത്യൻ സിനിമയുടെ ഏറ്റവും തിളക്കമുള്ളൊരു അധ്യായം കൂടെയാണ് അവസാനിക്കുന്നത്

ആറു പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തിന് തിരശീലയിട്ട് സൗമിത്ര ചാറ്റർജി വിട പറയുമ്പോൾ ഇന്ത്യൻ സിനിമയുടെ ഏറ്റവും തിളക്കമുള്ളൊരു അധ്യായം കൂടെയാണ് അവസാനിക്കുന്നത്

author-image
Entertainment Desk
New Update
Soumitra Chatterjee, Soumitra Chatterjee dead, Soumitra Chatterjee death, Soumitra, Soumitra Chatterjee movies, Soumitra Chatterjee films, Soumitra Chatterjee death reason

ഓരോ ചലച്ചിത്ര പ്രേമിയും സത്യജിത് റായ് എന്ന പേരിനൊപ്പം ചേർത്തു വായിക്കാനിഷ്ടപ്പെടുന്ന ഒരു പേരാണ് സൗമിത്ര ചാറ്റർജി എന്നത്. സത്യജിത് റായുടെ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു സൗമിത്ര. ഏതാണ്ട് പതിനാലോളം ചിത്രങ്ങളിലാണ് റായും സൗമിത്രയും കൈകോർത്തത്. സൗമിത്രയെന്ന അഭിനേതാവിനെ ലോകത്തിനു പരിചയപ്പെടുത്തുന്നതും സത്യജിത് റായ് തന്നെയായിരുന്നു. 'അപുർ സൻസാർ' എന്ന റായുടെ ചിത്രത്തിലൂടെയായിരുന്നു സൗമിത്രയുടെ സിനിമാ അരങ്ങേറ്റം.

Advertisment

അഭിനയമെന്ന സ്വപ്നം നെഞ്ചിലേറ്റിയ യൗവ്വനം

1935 ജനുവരി 19ന് കൊൽക്കത്തയ്ക്ക് അടുത്തുള്ള കൃഷ്ണനഗറിൽ ആണ് സൗമിത്ര ചാറ്റർജിയുടെ ജനനം. കൊൽക്കത്തയിൽ തന്നെയായിരുന്നു അദ്ദേഹത്തിന്റെ ബിരുദ- ബിരുദാനന്തര പഠനവും. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ അഭിനയത്തോട് താൽപ്പര്യം പ്രകടിപ്പിച്ച സൗമിത്ര ബംഗാളി നാടകസംവിധായകനും നടനുമായ അഹിന്ദ്ര ചൗധരിയുടെ കീഴിൽ അഭിനയം പഠിച്ചിരുന്നു. കോളേജിലെ അവസാനവർഷം മുതിർന്ന നാടകസംവിധായകനായ ശിശിർ ഭാദുരിയുടെ ഒരു നാടകം കാണാനിടയായതാണ് സൗമിത്രയുടെ ജീവിതത്തിൽ വഴിത്തിരിവായത്.

ഒരു നടനാവണം എന്ന സൗമിത്രയുടെ ചിന്തയെ ഊട്ടിയുറപ്പിച്ചത് ആ നാടകമാണ്. തന്റെ സുഹൃത്തിന്റെ അമ്മയും നടിയുമായ ഷെഫാലിക പുതുലിന്റെ സഹായത്തോടെ സൗമിത്ര ശിശിർ ഭാദൂരിയെ പരിചയപ്പെട്ടു. ആ പരിചയം ഭാദൂരിയുടെ മരണം വരെ തുടർന്നു. തന്റെ ഒരു ഉപദേഷ്ടാവെന്ന രീതിയിലാണ് സൗമിത്ര ശിശിർ ഭാദൂരിയെ കണ്ടത്. ഭാദൂരിയുമായുള്ള പരിചയവും പതിവു ഇടപെടലുകളുമാണ് അഭിനയത്തിന്റെ ക്രാഫ്റ്റ് മനസ്സിലാക്കാൻ സൗമിത്രയെ സഹായിച്ചത്. ഭാദൂരിയുടെ നാടകങ്ങളിലൊന്നിൽ ചെറിയൊരു വേഷത്തിൽ സൗമിത്ര പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. പഠനം പൂർത്തിയാക്കിയ സൗമിത്ര ചാറ്റർജി ഓൾ ഇന്ത്യ റേഡിയോയിൽ അനൗൺസറായി കരിയർ ആരംഭിച്ചു. അപ്പോഴും സിനിമയായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം.

Phenomenon called Soumitra

സത്യജിത് റായെ കണ്ടുമുട്ടിയപ്പോൾ

'അപരാജിത'യ്ക്കു വേണ്ടി സത്യജിത് റായ് പുതുമുഖങ്ങളെ അന്വേഷിക്കുന്നതിനിടയിലാണ് സൗമിത്ര റായുമായി കൂടിക്കാഴ്ച നടത്തുന്നത്. സൗമിത്രയ്ക്ക് അന്ന് 20 വയസായിരുന്നു പ്രായം. കഥാപാത്രത്തിന് വേണ്ട രൂപഭാവങ്ങളെല്ലാമുണ്ടെങ്കിലും സൗമിത്രയുടെ പ്രായം അവിടെ വില്ലനായി. സൗമിത്രയേക്കാൾ കുറച്ചുകൂടി പ്രായക്കുറവുള്ള ഒരു ചെറുപ്പക്കാരനെയായിരുന്നു സത്യജിത് റായ്ക്ക് ആവശ്യം. തൊട്ടടുത്ത വർഷം, കാർത്തിക് ചതോപധ്യായ സംവിധാനം ചെയ്ത 'നിലചാലെ മഹാപ്രഭു' എന്ന ചിത്രത്തിനു വേണ്ടിയുള്ള സ്ക്രീൻ ടെസ്റ്റിലും സൗമിത്ര ഒഴിവാക്കപ്പെട്ടു.

Advertisment

എന്നാൽ, പ്രായകൂടുതൽ കൊണ്ടുമാത്രം തന്റെ സിനിമയിൽ അവസരം നൽകാൻ കഴിയാതെ പോയ ആ ചെറുപ്പക്കാരനെ സത്യജിത് റായ് മറന്നിരുന്നില്ല. രണ്ടുവർഷങ്ങൾക്കു ശേഷം, 'അപു' എന്ന കഥാപാത്രത്തിന്റെ മുതിർന്ന കാലഘട്ടം അവതരിപ്പിക്കാൻ സത്യജിത് റായ് സൗമിത്രയെ വിളിച്ചു.

സത്യജിത് റായുടെ നാലാമത്തെ ചിത്രമായ 'ജൽസാഗറി'ന്റെ ചിത്രീകരണം കാണാൻ സൗമിത്രയും പോയിരുന്നു. അപുവിന്റെ കഥ പറയുന്ന ട്രൈലജി ചിത്രത്തിൽ ഒന്നിലേക്ക് റായ് തന്നെ മുൻകൂട്ടി നിശ്ചയിച്ച കാര്യം സൗമിത്രയ്ക്ക് അപ്പോൾ അറിയില്ലായിരുന്നു. "ഇത് സൗമിത്ര, എന്റെ അടുത്ത ചിത്രമായ 'അപൂർ സൻസാറിൽ' അപുവിനെ അവതരിപ്പിക്കുന്ന നടൻ," ലൊക്കേഷനിൽ വെച്ച് നടൻ ഛാബി വിശ്വാസിന് തന്നെ പരിചയപ്പെടുത്തികൊണ്ട് റായ് പറഞ്ഞ വാക്കുകൾ തനിക്ക് വലിയ ആശ്ചര്യമായിരുന്നുവെന്നാണ് സൗമിത്ര പിന്നീടൊരിക്കൽ പറഞ്ഞത്. താടി വെച്ച സൗമിത്രയ്ക്ക് അന്നത്തെ യുവകവി ടാഗോറിന്റെ ഛായയുണ്ടെന്നായിരുന്നു സത്യജിത് റായുടെ നിരീക്ഷണം.

ആദ്യചിത്രത്തോടെ തന്നെ ശ്രദ്ധ നേടിയ സൗമിത്ര പിന്നീട് റായുടെ സ്വന്തം ആളായി മാറി. മിഫ്യൂൺ-കുറസോവ, മാസ്ത്രോയാനി- ഫെല്ലിനി, ഡി നിറോ- സ്കോർസസെ, മാക്‌‌സ് വോണ്‍ സിഡോ- ഇംഗ്മർ ബെർഗ്‌മാൻ തുടങ്ങിയ സിനിമാചരിത്രത്തിലെ വിഖ്യാതമായ കൂട്ടുകെട്ടുകളെ അനുസ്മരിപ്പിക്കുന്നതായിരുന്നു സൗമിത്ര-സത്യജിത് റായ് കൂട്ടുക്കെട്ട്. സൗമിത്രയെ മനസ്സിൽ കണ്ടായിരുന്നു റായ് പല കഥാപാത്രങ്ങളെയും എഴുതിയത്.

സത്യജിത് റായെ കൂടാതെ, പ്രശസ്ത ബംഗാളി സംവിധായകരായ മൃണാൾ സെൻ, തപൻ സിൻഹ എന്നിവർക്ക് ഒപ്പവും സൗമിത്ര പ്രവർത്തിച്ചിട്ടുണ്ട്. 1980-1990 കാലഘട്ടത്തിൽ സമകാലിക ബംഗാളി സംവിധായകരായ ഗൗതം ഘോഷ്, അപർണ സെൻ, അൻജൻ ദാസ്, ഋതുപർണ ഘോഷ് എന്നിവർക്കൊപ്പവും സൗമിത്ര പ്രവർത്തിച്ചു.

സിനിമ അഭിനയത്തിനൊപ്പം തന്നെ കൊൽക്കത്ത കേന്ദ്രീകരിച്ചുള്ള നാടക ഗ്രൂപ്പുകളുടെ പ്രവർത്തനത്തിലും സൗമിത്ര സജീവമായിരുന്നു. എഴുത്തിലും പ്രതിഭ തെളിയിച്ച സൗമിത്ര 12 കവിതാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടെലിവിഷൻ സീരിയൽ രംഗത്തും സൗമിത്ര ചാറ്റർജി തന്റെ സാന്നിധ്യമറിയിച്ചു.

61 വർഷം നീണ്ട അഭിനയജീവിതത്തിനിടെ നിരവധി പുരസ്കാരങ്ങളും സൗമിത്ര ചാറ്റർജിയെ തേടിയെത്തി. ഫ്രഞ്ച് സർക്കാർ കലയ്ക്ക് നൽകുന്ന ഉന്നത പുരസ്കാരമായ 'Officier des Arts et Metiers', ഇറ്റലിയിൽ നിന്ന് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം, മികച്ച നടനുള്ള ദേശീയ പുരസ്കാരം, ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം എന്നിവ അവയിൽ ചിലത് മാത്രം. 1970ൽ പത്മശ്രീ ലഭിച്ചെങ്കിലും സൗമിത്ര ചാറ്റർജി പുരസ്കാരം നിരസിച്ചു. എന്നാൽ 2004ൽ രാജ്യം സൗമിത്രയെ രാജ്യത്തെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതികളിൽ ഒന്നായ പത്മഭൂഷൺ നൽകി ആദരിച്ചു.

ആറു പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തിന് തിരശീലയിട്ട് സൗമിത്ര ചാറ്റർജി വിട പറയുമ്പോൾ ഇന്ത്യൻ സിനിമയുടെ ഏറ്റവും തിളക്കമുള്ളൊരു അധ്യായം കൂടെയാണ് അവസാനിക്കുന്നത്.

soumitra chatterjee

Death

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: