മലയാളത്തിന്റെ അഭിമാനതാരം മോഹൻലാൽ ആദ്യമായി സംവിധായകനാവുന്ന ചിത്രമാണ് ‘ബറോസ്’. ഏറെ പ്രതീക്ഷയോടെയാണ് മലയാള സിനിമാലോകവും പ്രേക്ഷകരും ബറോസിനായി കാത്തിരിക്കുന്നത്. ബറോസിന് സംഗീതം പകരാൻ മ്യൂസിഷനായ മാർക്ക് കിലിയൻ എത്തിയ സന്തോഷം പങ്കുവയ്ക്കുകയാണ് മോഹൻലാൽ ഇപ്പോൾ.
ദക്ഷിണാഫ്രിക്കൻ സ്വദേശിയായ മാർക്ക് കിലിയൻ ഇപ്പോൾ ലോസ് ഏഞ്ചൽസിലാണ് താമസം. ഓസ്കാർ നേടിയ സോറ്റ്സി, ഐ ഇൻ ദി സ്കൈ, ട്രൈറ്റർ തുടങ്ങിയ ചിത്രങ്ങളിലെ മാർക്കിന്റെ സ്കോറുകൾ ഏറെ പ്രശസ്തമാണ്.
വാസ്കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ബറോസ് എന്ന ഭൂതത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നിധി തേടി ഒരു കുട്ടി ബറോസിനു മുന്നിലെത്തുന്നതാണ് കഥയുടെ പ്രമേയം. ബാറോസ്: ഗാര്‍ഡിയന്‍ ഓഫ് ഡി’ഗാമാസ് ട്രെഷര്‍ എന്ന പേരിലെ നോവല്‍ അടിസ്ഥാനമാക്കിയാണ് ജിജോ പുന്നൂസ് തിരക്കഥയൊരുക്കുന്നത്. ബാറോസ് എന്ന നിധിസൂക്ഷിപ്പുകാരന്റെ വേഷമാണ് ചിത്രത്തിൽ മോഹന്‍ലാലിന്.
സന്തോഷ് ശിവനാണ് ബറോസിന്റെ ഛായാഗ്രാഹകൻ. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ ചിത്രം ഒരുക്കുന്നത്.
“ജിജോയുമായുള്ള സംസാരത്തിനിടയിലാണ് അദ്ദേഹം എഴുതിയ ഇംഗ്ലീഷ് കഥയെ കുറിച്ച് സംസാരിച്ചത്. അതൊരു മിത്തായിരുന്നു. ഒരു മലബാർ തീരദേശ മിത്ത്.’ബറോസ്സ് – ഗാർഡിയൻ ഓഫ് ഡി ഗാമാസ് ട്രഷർ’. പോർച്ചുഗീസ് പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഒരു നിഗൂഢ രചന. കഥ കേട്ടപ്പോൾ ഇത് സിനിമയാക്കിയാൽ നന്നാവുമല്ലോയെന്ന് തോന്നിയിരുന്നു. അങ്ങനെയാണ് ‘ബറോസ്’ എന്ന സിനിമ ഉള്ളിൽ പിറന്നത്,” തന്റെ ആദ്യസംവിധാന സംരഭത്തെ കുറിച്ച് മോഹൻലാൽ ബ്ലോഗിൽ കുറിച്ചത്.
ചിത്രത്തിൽ മോഹൻലാലിനൊപ്പം പാസ് വേഗ, റാഫേൽ അമാർഗോ തുടങ്ങിയ സ്പാനിഷ് താരങ്ങളും അഭിനയിക്കുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ബറോസിന്റെ നിർമാണം.