നാഗവല്ലിക്ക് ചിലങ്ക കെട്ടിക്കൊടുത്ത് ജോക്കറും ജോക്കറിന് മുഖത്ത് നിറം പകര്‍ന്ന് നാഗവല്ലിയും. എത്ര ഭംഗിയുള്ള ചിന്തയും കാഴ്ചയുമാണ് യാമിയുടെ മനസിലും കണ്ണിലും പിന്നെ ക്യാമറയിലും വിരിഞ്ഞത്. നാഗവല്ലിയേയും ജോക്കറിനേയും ഒരുമിച്ച് ഒരു ഫ്രെയിമിലാക്കുക എന്ന ഏറെ നാളത്തെ ആഗ്രഹമാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നത്.
Read More: മണിചിത്രത്താഴോളം മലയാളിയെ സ്വാധീനിച്ച മറ്റൊരു ചിത്രമുണ്ടോ?
മലയാളത്തിന്റെ നിത്യ വിസ്മയം മണിചിത്രത്താഴ് കണ്ടിറങ്ങിയവരുടെ മനസില്‍ നിന്ന് മായാത്ത കഥാപാത്രമാണ് നാഗവല്ലി. ചിത്രം പുറത്തിറങ്ങി വർഷം 25 കഴിഞ്ഞിട്ടും ഇന്നും നാഗവല്ലി പലരിൽ നിന്നും ഇറങ്ങിപ്പോയിട്ടില്ല. കലാമേന്മയുടെ കാര്യത്തിലും ബോക്സ്ഓഫീസ് വിജയത്തിലും ചരിത്രം കുറിച്ച ഫാസിലിന്റെ മണിച്ചിത്രത്താഴിലെ നാഗവല്ലി എന്ന കഥാപാത്രത്തിന് പുതുരൂപം നൽകാൻ പലരും പല വട്ടം ശ്രമിച്ചിട്ടുണ്ട്. യാമി എന്ന ഫോട്ടോഗ്രാഫർ കുറച്ചുകൂടി വ്യത്യസ്തമായാണ് നാഗവല്ലിയെ സമീപിച്ചത്.
Read More: മണിച്ചിത്രത്താഴ്: ഇരുപത്തിയഞ്ച് വർഷങ്ങൾ, പല വായനകൾ
“ഒരു വര്‍ഷത്തിലധികമായി ഇങ്ങനെയൊരു ചിന്ത എന്റെ മനസിലുണ്ട്. എല്ലാവരും ജോക്കറിനേയും ഹാര്‍ലി ക്വിനിനേയും ചേര്‍ത്തുവച്ചപ്പോള്‍ ജോക്കറും നാഗവല്ലിയും ഒന്നിച്ചെത്തിയാല്‍ എങ്ങനെയിരിക്കും എന്നൊരു ചിന്തയാണ് എന്റെ മനസില്‍ വന്നത്. പക്ഷെ പിന്നെ അതിന്റെ പുറകേ ഞാന്‍ പോയില്ല. ഇപ്പോള്‍ പുതിയ ജോക്കര്‍ എത്തിയപ്പോള്‍ പഴയ ആ ആഗ്രഹം എന്റെ ഉള്ളിലും വന്നു. അങ്ങനെയാണ് ഇത് ചെയ്തത്. ഹില്‍പാലസില്‍ വച്ച് ഷൂട്ട് ചെയ്യാമെന്നായിരുന്നു ആദ്യം കരുതിയത്. അത് നടന്നില്ല. പിന്നെ പെരുമ്പാവൂരുള്ള ഇരിങ്ങോൾക്കാവ് എന്ന സ്ഥലം തിരഞ്ഞെടുക്കുകയായിരുന്നു,” യാമി പറഞ്ഞു.
“നാഗവല്ലി എന്ന കഥാപാത്രം എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. നാഗവല്ലിയും ജോക്കറും രണ്ട് ടൈപ്പ് ആളുകളാണ്. ജോക്കര്‍ വന്ന് നാഗവല്ലിയെ ആശ്വസിപ്പിക്കു, ശാന്തയാക്കുക എന്നൊക്കെയുള്ള ഒരു ചിന്തയില്‍ നിന്നാണ് ഇത് തുടങ്ങിയത്. നേരത്തേ പറഞ്ഞതു പോലെ നാഗവല്ലിയെ റീക്രിയേറ്റ് ചെയ്യുക എന്നത് വളരെ മുന്നേയുള്ള ചിന്തയായിരുന്നു. പക്ഷെ പിന്നെ അത് വിട്ട് ഞാന്‍ വാനപ്രസ്ഥത്തിലെ സുഭദ്രയെ റീക്രിയേറ്റ് ചെയ്തു. അതിന് ശേഷമാണ് വീണ്ടും നാഗവല്ലിയിലേക്ക് എത്തിയത്.”
ഷാജി എൻ. കരുൺ സംവിധാനം ചെയ്ത് 1999-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് വാനപ്രസ്ഥം. മോഹൻലാലും സുഹാസിനിയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിലൂടെ ആ വർഷത്തെ മികച്ച അഭിനേതാവിനുള്ള ദേശീയ സംസ്ഥാന പുരസ്ക്കാരങ്ങളും മോഹൻലാൽ നേടി.

ഫോട്ടോഷൂട്ടിന് മോഡലായത് നടി സാനിയ ഇയ്യപ്പനും സാമുമാണ്.
“സാനിയയെ വച്ച് ഷൂട്ട് ചെയ്യണം എന്നൊന്നും പ്ലാന്‍ ചെയ്തല്ല തുടങ്ങിയത്. മനസില്‍ അങ്ങനെ ആരും ഇല്ലായിരുന്നു. ഒരു ദിവസം സാനിയ വീട്ടില്‍ വന്നപ്പോള്‍ ഈ ആശയം പറഞ്ഞു. എനിക്ക് നാഗവല്ലിയാകാന്‍ നൃത്തമറിയാവുന്ന ഒരു പെണ്‍കുട്ടിയെ വേണം എന്ന് പറഞ്ഞപ്പോള്‍ ‘ഞാന്‍ മതിയോ’ എന്ന് സാനിയ എന്നോട് ചോദിക്കുകയായിരുന്നു. അങ്ങനെയാണ് ഞങ്ങളിത് ചെയ്യാമെന്ന് തീരുമാനിക്കുന്നത്.”
എറണാകുളം ജില്ലയിലെ ഇടപ്പള്ളി സ്വദേശിയായ യാമി ഫോട്ടോഗ്രഫി പഠിച്ചിട്ടില്ല. പാഷൻ പിന്നീട് പ്രൊഫഷനായി മാറുകയായിരുന്നു. സ്വന്തമായി ഒരു ക്യാമറയും യാമിക്കില്ല.
ചിത്രങ്ങൾ: യാമി