/indian-express-malayalam/media/media_files/O14reSMpWcBGYVOaD7ie.jpg)
രാവണിൽ ഐശ്വര്യ റായ് ബച്ചനും വിക്രമും
2004ൽ, 'യുവ' എന്ന ചിത്രത്തിലൂടെയാണ് ദ്വിഭാഷാ ചിത്രങ്ങളുടെ നിർമ്മാണത്തിലേക്ക് മണിരത്നം കാൽവെപ്പ് നടത്തിയത്. തമിഴിലും ഹിന്ദിയിലുമായാണ് ചിത്രം പുറത്തിറങ്ങിയത്. 2010-ൽ, രാവൺ പുറത്തിറക്കിയപ്പേഴും അദ്ദേഹം ഈ പരീക്ഷണം ആവർത്തിച്ചു. എന്നാൽ രാവണിന്റെ ഹിന്ദി പതിപ്പ് വേണ്ടരീതിയിൽ സ്വീകരിക്കപ്പെട്ടില്ല. ചിത്രം ബോക്സോഫീസിൽ പരാജയപ്പെടുകയാണ് ഉണ്ടായത്. അതേസമയം രാവൺ തമിഴ് പതിപ്പ് ഹിറ്റായിരുന്നു.
ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അടുത്തിടെ നൽകിയ അഭിമുഖത്തിൽ, രാവണൺ രണ്ട് ഭാഷകളിൽ നിർമ്മിക്കാനുള്ള തന്റെ തീരുമാനത്തെക്കുറിച്ച് മണിരത്നം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അത് അക്കാലത്ത് ഒരു പതിവല്ലായിരുന്നു. രാവൺ ദ്വിഭാഷാ ചിത്രമാക്കിയത് തെറ്റായിപ്പോയെന്നും മണിരത്നം പറയുന്നു. ഒരേസമയം രണ്ട് സിനിമകൾ ചെയ്യുന്നത് തനിക്ക് ബുദ്ധിമുട്ടായി മാറിയെന്നും അതിനാൽ തന്നെ ഹിന്ദി, തമിഴ് പ്രേക്ഷകരെ ഒരുപോലെ തൃപ്തിപ്പെടുത്താൻ കഴിയാതെ പോയെന്നും സംവിധായൻ പറയുന്നു. അവിടെയും ഇവിടെയും അല്ലാതെ പോയി താനെന്നാണ് മണിരത്നം ഇതിനെ കുറിച്ച് പറയുന്നത്.
അഭിഷേക് ബച്ചൻ, ഐശ്വര്യ റായ് ബച്ചൻ, വിക്രം, ഗോവിന്ദ, നിഖിൽ ദ്വിവേദി, രവി കിഷൻ, പ്രിയാമണി എന്നിവരാണ് ഹിന്ദി പതിപ്പിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വിക്രത്തിന്റെയും പ്രിയാമണിയുടെയും ഹിന്ദി അരങ്ങേറ്റം കൂടിയായിരുന്നു ചിത്രം. ഇതിഹാസമായ രാമായണത്തെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ കഥയൊരുക്കിയത്. രാവണന്റെ വീക്ഷണകോണിൽ നിന്നുള്ള ഒരു ആധുനിക കാലഘട്ടമായിരുന്നു ചിത്രം പറഞ്ഞത്. ഹിന്ദിയിൽ മോശം പ്രകടനം ആയിരുന്നിട്ടും, എ ആർ റഹ്മാന്റെ സംഗീതവും ഗുൽസാറിന്റെ വരികളും കാരണം ചിത്രത്തിലെ ഗാനങ്ങൾ പ്രേക്ഷക പ്രശംസ നേടി.
കമൽ ഹാസനുമായി ഒരുമിക്കുന്ന 'കെഎച്ച് 234' എന്ന് താൽകാലികമായി പേരു നൽകിയിരിക്കുന്ന മണിരത്നം ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ ഇപ്പോൾ. 36 വർഷങ്ങൾക്ക് ശേഷം, 'നായകൻ' എന്ന ക്ലാസ്സിക് ഹിറ്റ് ചിത്രത്തിന് ശേഷം മണിരത്നവും കമൽഹാസനും വീണ്ടും ഒരുമിക്കുകയാണ്. ചിത്രത്തിന്റെ ലോഞ്ച് അടുത്തിടെയാണ് ചെന്നൈയിൽ നടന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.