വൻതാരനിരയാൽ റിലീസിനു മുൻപേ തന്നെ മാധ്യമശ്രദ്ധ നേടിയ സിനിമയാണ് മണി രത്നത്തിന്റെ പുതിയ ചിത്രം ‘പൊന്നിയിന്‍ സെല്വന്’. കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററിനെ ചൊല്ലിയാണ് ഇപ്പോൾ വിവാദങ്ങൾ ഉയർന്നിരിക്കുന്നത്. ‘ചോള വംശത്തിന്റെ ചരിത്രം വളച്ചൊടിക്കപ്പെട്ടു’ എന്നാരോപിച്ച് മണിരത്നത്തിനും വിക്രമിനും അഭിഭാഷകൻ കോടതി നോട്ടീസ് അയച്ചിരിക്കുകയാണ്.
‘ആദിത്യ കരികാലന്’ എന്ന വിക്രം അവതരിപ്പിക്കുന്ന കഥാപാത്രത്തിന് നേരെയാണ് നിയമ നടപടി. ആദിത്യ കരികാലനെ പരിചയപ്പെടുത്തി ഇറങ്ങിയ പോസ്റ്ററില്‍ വിക്രത്തിന്റെ കഥാപാത്രം നെറ്റിയിൽ തിലക കുറി അണിഞ്ഞതായി കാണാം. തിലകം അണിയുന്ന ശീലം ചോള വംശത്തില്‍ ഇല്ലെന്നും ഇതു വഴി ചരിത്രം വളച്ചൊടിക്കപ്പെട്ടുവെന്നും കാണിച്ചാണ് നോട്ടീസ് അയച്ചിട്ടുള്ളത്.
ഇതേ അഭിഭാഷന് മണിരത്നത്തെ അഭിനന്ദിച്ചുവെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിട്ടുണ്ട്. ചോള വംശത്തെ കുറിച്ചുളള സിനിമ ഒരുക്കുന്നതില്‍ മണിരത്നം അഭിന്ദനം അര്‍ഹിക്കുന്നുണ്ടെന്നും ചിത്രം തിയറ്ററുകളില്‍ എത്തുന്നതിന് മുന്‍പ് തനിക്കു കാണണമെന്ന ആഗ്രഹം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്.
മണിരത്നത്തിന് ഏറെ പ്രതീക്ഷകളുള്ള ചിത്രമാണ് ‘പൊന്നിയിന്‍ സെല്വന്’. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഐശ്വര്യ റായ് ബച്ചന്, ജയം രവി, കാര്‍ത്തി, തൃഷ, ഐശ്വര്യ ലക്ഷമി, പ്രഭു, ആര് ശരത്കുമാര് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്.