സിനിമയിൽ പുരുഷൻമാർക്ക് ലഭിക്കുന്ന സാധ്യതകൾ സ്ത്രീകൾക്ക് ലഭിക്കാത്തതിന്റെ ഒരു പ്രധാന കാരണം അവർ അത്രത്തോളം ഫെറോഷ്യസ് (ferocious) ആയി അവസരങ്ങൾ തേടാത്തതാവാം എന്ന് നടി മമ്ത മോഹൻദാസ്. തന്റെ ഏറ്റവും പുതിയ ചിത്രമായ ‘ജന ഗണ മന’യുമായി ബന്ധപ്പെട്ടു മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് മമ്ത ഇക്കാര്യം പറഞ്ഞത്.
“പ്രതിഭാശാലികളായ അനേകം പെൺകുട്ടികൾ സിനിമാ രംഗത്തുണ്ട്, അവർക്കൊന്നും തന്നെ അവർ അർഹിക്കുന്ന അവസരങ്ങൾ ലഭിക്കുന്നില്ല. വനിതകൾക്കുള്ള അവസരങ്ങൾ തന്നെ മൂന്നോ നാലോ നായികമാരിലേക്ക് ചുരുങ്ങിയിരിക്കുന്ന അവസ്ഥയാണ്. “മുന്നോട്ട് പോകാനായി പുരുഷ സഹപ്രവർത്തകർ നടത്തുന്ന തരം മൂവ്മെന്റ്… പത്തു പേരെ വിളിച്ച് ചേട്ടാ, പ്ളീസ്, അത്, ഇത്… എന്നൊക്കെ പറയുക… ഇതൊന്നും സ്ത്രീകൾ ചെയ്യാറില്ല. പ്രത്യേകിച്ച് നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ,” മമ്ത വെളിപ്പെടുത്തി.
സ്ത്രീകൾ പുരുഷന്മാരോളം തന്നെ ‘psychologically vindictive’ ആവുന്ന സാഹചര്യത്തിൽ മാത്രമാണ് അവർക്ക് സജീവമായി മുന്നോട്ടു വരാൻ സാധിക്കുന്നത്. എന്നാൽ താൻ ഉൾപ്പെടെയുള്ള സ്ത്രീകൾ അക്കാര്യത്തിൽ കുറച്ച് പാസിവ് (Passive) ആണെന്ന് താൻ വിശ്വസിക്കുന്നതായും മമ്ത കൂട്ടിച്ചേർത്തു.
“എനിക്ക് എന്നെ തന്നെ ജനിറ്റിക്കായി മാറ്റാൻ സാധിക്കില്ല. എന്റെ മകൾ ആണേൽ ഞാൻ പറയും. ഒരു മകൾ ഉണ്ടാവുകയാണെങ്കിൽ അവളെ എനിക്ക് അത്തരത്തിൽ (ഒരു പോരാട്ടത്തിന് സജ്ജയാക്കി) വളർത്താം. പക്ഷേ കഴിഞ്ഞ മുപ്പത് വർഷമായി ഉള്ള എന്നെ എനിക്ക് മാറ്റാൻ സാധിക്കില്ല. ഒരു ദിവസത്തിന്റെ അവസാനം എനിക്ക് എന്റെ വീട്ടിലേക്ക്, സാധാരണക്കാരായ, എന്റെ അച്ഛനമ്മമാരുടെ അടുത്തേക്ക് പോകേണ്ടതുണ്ട്. അച്ഛനും അമ്മയും പാസ്സീവ് ആണ്. എനിക്കൊരു സപ്പോർട്ടിംഗ് സിസ്റ്റമില്ല. അല്ലെങ്കിൽ എനിക്ക് അത്രയും തന്നെ ഫെറോഷ്യസ് ആയ ഒരു കൂട്ട് വേണം. എങ്കിൽ ഒരു ടീം ആയി മൂവ് ചെയ്യാം. അതില്ലാത്ത പക്ഷം, നിങ്ങൾ എന്ത് ചെയ്യും? എന്നെ സംബന്ധിച്ചാണെങ്കിൽ ഒരു അസുഖമായും കൂടി ഡീൽ ചെയ്യേണ്ടതുണ്ട്. അതിനോട് പോരാടാൻ എന്റെ ആത്മീയ ശക്തി നിലനിർത്തേണ്ടതുണ്ട്. നാല് പേരോട് കള്ളത്തരവും പറഞ്ഞു, നിർമ്മാണമൊക്കെ മുന്നോട്ട് കൊണ്ട് പോവാൻ പറ്റില്ല. പിന്നെ നിങ്ങൾ പൊളിറ്റിക്കൽ ആവേണ്ടതുണ്ട്. ആ പൊളിറ്റിക്സിനകത്ത് കള്ളത്തരവുമുണ്ട്. കുറച്ചെങ്കിലും കള്ളത്തരം ഉള്ളിൽ കൊണ്ട് നടക്കാം എന്നുറപ്പില്ലാതെ ഈ മേഖലയിൽ നിങ്ങൾ ഒരു ‘എഫക്റ്റീവ് പ്ലെയർ’ ആവുന്നില്ല. സ്ത്രീകൾ പിന്നിലായി പോകുന്നത് അവിടെയാണ്.”
ഡബ്ള്യൂ സി സിയിലുള്ള പെൺകുട്ടികൾക്ക് അർഹിക്കുന്ന അവസരങ്ങൾ ലഭിക്കാത്തതിന്റെ കാരണങ്ങളിൽ ഇതും പെടാം. അവർ അവരുടെ അവകാശങ്ങൾക്ക് വേണ്ടി സംസാരിക്കുന്നു എന്നത് തന്നെ പലരെയും അലോസരപെടുത്താം. ഡബ്ള്യൂ സി സി തന്നെയും വിമർശിച്ചിട്ടുണ്ട്. എന്നാൽ അഭിപ്രായ ഭിന്നതകൾക്കിടയിലും കോ-എക്സിസ്റ്റ് ചെയ്യാനാവണം എന്ന് താൻ കരുതുന്നതായും മമ്ത പറഞ്ഞു.