/indian-express-malayalam/media/media_files/2025/11/17/mammootty-dulquer-salmaan-2025-11-17-21-03-53.jpg)
മലയാള സിനിമയിൽ മാത്രം ഒതുങ്ങുന്നതല്ല ഇന്ന് ദുൽഖർ സൽമാൻ എന്ന പേര്. മറ്റ് ഇൻഡസ്ട്രികളിലും തൻ്റെ വിജയക്കൊടി പാറിക്കുന്ന താരം, സിനിമാ ലോകത്തേക്ക് കടന്നുവരുമ്പോൾ തനിക്ക് ആശങ്കകളുണ്ടായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. പ്രതീക്ഷക്കൊത്ത് ഉയരാൻ കഴിഞ്ഞില്ലെങ്കിലോ എന്ന ഭയം ഉണ്ടായിരുന്നുവെന്നും അദ്ദേഹം തുറന്നുപറഞ്ഞു.
സംവിധായകൻ സെൽവമണി സെൽവരാജിൻ്റെ ഏറ്റവും പുതിയ പിരീഡ് ഡ്രാമ ത്രില്ലറായ 'കാന്ത'യുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് 'ഓണസ്റ്റ് ടൗൺഹാളി'ന് നൽകിയ അഭിമുഖത്തിലാണ് ദുൽഖർ മനസ്സ് തുറന്നത്.
സിനിമ ഒരു സാധ്യത അല്ലെന്ന് തോന്നി
മലയാളത്തിൻ്റെ പ്രിയതാരം മമ്മൂട്ടിയുടെ മകനായ ദുൽഖർ കഴിഞ്ഞ കുറച്ച് വർഷങ്ങളായി മറ്റ് ഭാഷാ ഇൻഡസ്ട്രികളിലാണ് കൂടുതൽ ശ്രദ്ധ ചെലുത്തുന്നത്. സീതാരാമം, ലക്കി ഭാസ്കർ ഉൾപ്പെടെ ദുൽഖറിൻ്റെ മലയാളേതര ചിത്രങ്ങളിൽ പലതും മികച്ച വിജയം നേടിയവയാണ്.
സിനിമാ ലോകത്തേക്ക് കടന്നുവരുന്നതിനെക്കുറിച്ച് തനിക്ക് ആദ്യം സംശയമുണ്ടായിരുന്നുവെന്ന് ദുൽഖർ വെളിപ്പെടുത്തി. സിനിമ തനിക്കൊരു സാധ്യതയേ അല്ല എന്ന് ഒരിക്കൽ ചിന്തിച്ചിരുന്നെന്നും താരം പറഞ്ഞു.
താൻ സ്കൂളിൽ പഠിക്കുന്ന സമയത്ത് മലയാളത്തിൽ രണ്ടാം തലമുറയിൽ വലിയ നേട്ടമുണ്ടാക്കിയ അഭിനേതാക്കൾ ഇല്ലായിരുന്നുവെന്നും ദുൽഖർ ചൂണ്ടിക്കാട്ടി.
“അതിന് ശ്രമിച്ചവരുണ്ടായിരുന്നു, പക്ഷേ ആരും കാര്യമായി വിജയം കണ്ടെത്തിയില്ല. അതിനാൽ ഇത് എനിക്ക് ചെയ്യാൻ കഴിയുന്ന ഒന്നല്ല, അല്ലെങ്കിൽ അതൊരു ഓപ്ഷനല്ല എന്ന് ഞാൻ കരുതി. അതുകൊണ്ട്, മറ്റെല്ലാ കാര്യങ്ങളും ശ്രമിച്ചുനോക്കുന്നത് ഞാൻ തുടർന്നു.”
Also Read: ബിഗ് ബോസ് റിവ്യൂ ചെയ്ത് നാലുമാസം കൊണ്ട് നേടിയത്; യൂട്യൂബ് വരുമാനം വെളിപ്പെടുത്തി സായി കൃഷ്ണ
“ഒരു ഘട്ടത്തിൽ, സിനിമ സ്വപ്നം കാണുന്ന, സിനിമാ പശ്ചാത്തലമില്ലാത്ത സുഹൃത്തുക്കളെ ഞാൻ കണ്ടുമുട്ടി. അപ്പോഴാണ് ഞാൻ ഭയപ്പെടുകയായിരുന്നുവെന്നും ഒളിച്ചോടുകയായിരുന്നുവെന്നും മനസ്സിലാക്കിയത്. എനിക്ക് എൻ്റെ വാപ്പച്ചിയുടെ പാരമ്പര്യത്തിനനുസരിച്ച് ജീവിക്കാൻ കഴിയില്ലെന്ന് തോന്നി."
ഒടുവിൽ തൻ്റെ സിനിമാ മോഹങ്ങൾ പങ്കുവെച്ചപ്പോൾ അടുത്ത കുടുംബാംഗങ്ങളും ബന്ധുക്കളുമെല്ലാം ഒരുപോലെ അത്ഭുതപ്പെട്ടെന്നും ദുൽഖർ പറയുന്നു.
"നിൻ്റെ പ്രായത്തിൽ എനിക്ക് രണ്ട് ദേശീയ അവാർഡുകൾ ഉണ്ടായിരുന്നു"
പിതാവായ മമ്മൂട്ടി സാങ്കേതികമായി തനിക്ക് ഒരിക്കലും ഉപദേശം നൽകിയിട്ടില്ലെന്ന് വെളിപ്പെടുത്തിയ ദുൽഖർ, പകരം അദ്ദേഹം തമാശ രൂപേണ 'സത്യമായ ചില ബോംബുകൾ' ഇട്ട് വലിയ സ്വപ്നം കാണാൻ പ്രേരിപ്പിക്കാറുണ്ടെന്നും കൂട്ടിച്ചേർത്തു.
“അദ്ദേഹം ഇങ്ങനെ പറയും, 'നിനക്കറിയാമോ, നിൻ്റെ പ്രായത്തിൽ (42-ാം വയസ്സിൽ) എനിക്ക് രണ്ട് ദേശീയ അവാർഡുകൾ ഉണ്ടായിരുന്നു. നമ്മൾ എങ്ങനെയാണ് അദ്ദേഹവുമായി മത്സരിക്കുക? ഞങ്ങൾ സ്കൂളിൽ പഠിക്കുമ്പോൾ, അദ്ദേഹം ഏതെങ്കിലും അവാർഡ് ഫങ്ഷന് പോയിട്ട് പറയും, 'നോക്കൂ, എൻ്റെ ജോലിയിൽ, ഞാൻ ചെയ്യുന്ന കാര്യത്തിൽ ഞാൻ ഏറ്റവും മികച്ചവനാണ്. നീ നിൻ്റെ ക്ലാസിൽ ഏറ്റവും മികച്ചവനാണോ?' ഇത് കേട്ട് ഞാനും എൻ്റെ സഹോദരിയും നിന്നുപോകും. ഇത്തരം കാര്യങ്ങളാണ് അദ്ദേഹം ചെയ്യാറുള്ളത്.”
ചാറ്റിനിടെ, തൻ്റെ ആദ്യത്തെ സെലിബ്രിറ്റി ക്രഷ് ശോഭനയായിരുന്നു എന്നും ദുൽഖർ വെളിപ്പെടുത്തി.
റാണയുമായിട്ടുള്ള സൗഹൃദം
കുട്ടിക്കാലം മുതൽ അറിയുന്ന നടനും നിർമ്മാതാവുമായ റാണ ദഗ്ഗുബാട്ടിയുമായുള്ള തൻ്റെ ബന്ധത്തെക്കുറിച്ചും ദുൽഖർ മനസ്സ് തുറന്നു.
“ഞങ്ങൾ ഒരുമിച്ച് പഠിച്ചവരല്ല; ചില പൊതു സുഹൃത്തുക്കൾ വഴിയാണ് കണ്ടുമുട്ടിയത്. ഞാൻ എട്ടിലോ ഒൻപതിലോ പഠിക്കുമ്പോളാണ് ആദ്യമായി അദ്ദേഹത്തെ കണ്ടുമുട്ടുന്നത്. ഞങ്ങൾ വേനലവധിക്ക് കൊടൈക്കനാലിലായിരുന്നു, ഒരു സുഹൃത്തിൻ്റെ വീട്ടിൽ പോയപ്പോൾ റാണ അവിടെയുണ്ടായിരുന്നു, ഒപ്പം വെങ്കി അങ്കിളും (വെങ്കിടേഷ്).”
“റാണ അന്ന് എന്നെക്കാൾ ചെറുപ്പമായിരുന്നെങ്കിലും നല്ല ഉയരമുണ്ടായിരുന്നു. വർഷങ്ങൾ കഴിയുന്തോറും ഞങ്ങൾ കൂടുതൽ അടുത്തു. സിനിമയെക്കുറിച്ചുള്ള ഞങ്ങളുടെ സ്വപ്നങ്ങളിലും ഞങ്ങൾ പറയാൻ ആഗ്രഹിക്കുന്ന കഥകളിലും ഞങ്ങൾക്ക് വളരെയധികം സാമ്യമുണ്ടെന്ന് ഞാൻ കരുതുന്നു.”
Also Read: ആ ചങ്ങാതി ഫോട്ടം പിടിച്ചു കൊണ്ടിരിക്കും, ചിരിക്കടാ എന്നു ഗർജ്ജിക്കും: മമ്മൂട്ടിയുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് ശ്രീരാമൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us