മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പഴയകാല ഗെറ്റപ്പിലുള്ളൊരു ‘ലുക്ക് ടെസ്റ്റ്’ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കറുത്ത കോട്ടും കറുത്ത ഷാളും ധരിച്ച് ‘വിന്റേജ്’ ലുക്കിലാണ് താരം ചിത്രങ്ങളിലുള്ളത്. മണിരത്നം സംവിധാനം ചെയ്ത ‘ഇരുവര്‍’ എന്ന ചിത്രത്തില്‍ ദ്രാവിഡ് മുന്നേട്ര കഴഗം നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായിരുന്ന കരുണാനിധിയുമായി സാമ്യമുള്ള തമിഴ്ചെല്‍വന്‍ എന്ന കഥാപാത്രത്തിനായി നടത്തിയ ലുക്ക് ടെസ്റ്റില്‍ നിന്നുള്ള ചിത്രങ്ങളാണെന്നാണ് സോഷ്യല്‍ മീഡിയ നല്കുന്ന സൂചനകള്‍. എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഇല്ല.
കലൈഞ്ജര്‍ കരുണാനിധിയുടെ വിയോഗ വേളയില്‍ പങ്കുവച്ച അനുശോചനക്കുറിപ്പില്‍ അദ്ദേഹത്തെ സ്ക്രീനില്‍ അവതരിപ്പിക്കാന്‍ തനിക്ക് അവസരം ലഭിച്ചിരുന്നതായും അത് വിനിയോഗിക്കാന്‍ സാധിക്കാതെ പോയതില്‍ ഇന്ന് സങ്കടപ്പെടുന്നുവെന്നും മമ്മൂട്ടി കുറിച്ചിരുന്നു. ഇതിനായി കലൈഞ്ജറുമായി കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നതായും അന്നത്തെ കുറിപ്പില്‍ മമ്മൂട്ടി പറഞ്ഞിരുന്നു. കരുണാനിധി-എംജിആര്‍ എന്നിവരുടെ രാഷ്ട്രീയ ജീവിതങ്ങളെയും സൗഹൃദത്തേയും കുറിച്ച് മണിരത്നം സംവിധാനം ചെയ്ത ചിത്രമാണ് ‘ഇരുവര്‍’. എംജിആര്‍ ആയി വേഷമിട്ടത് മോഹന്‍ലാല്‍ ആയിരുന്നു, മമ്മൂട്ടിക്ക് പകരം കരുണാനിധിയായി അഭിനയിച്ചത് പ്രകാശ് രാജും. ചിത്രത്തിലെ പ്രകടനത്തിന് 1997ലെ മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം പ്രകാശ് രാജിന് ലഭിച്ചിരുന്നു. ജയലളിതയുമായി സാമ്യമുള്ള കഥാപാത്രമായി എത്തിയത് ഐശ്വര്യ റായ്. ഐശ്വര്യയുടെ ആദ്യ ചിത്രം കൂടിയാണ് ഇത്.
ഇരുപത്തിമൂന്നു വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും പ്രേക്ഷക മനസ്സില്‍ മായാതെ നില്‍ക്കുകയാണ് ‘ഇരുവര്‍’ ഇന്നും. സിനിമാ വിദ്യാര്‍ഥികള്‍ക്കാകട്ടെ, സിനിമയുടെ സാങ്കേതിക വശങ്ങള് ആസ്വദിച്ചു പഠിക്കാനുള്ള പാഠപുസ്തകമായും ഈ ചിത്രം നിലകൊള്ളുന്നു. സമകാലിക ഇന്ത്യ കണ്ട പ്രതിഭാധനരായ സംവിധായകരില്‍ ഒരാളായ മണിരത്നത്തിന്റെ ഏറ്റവും മികച്ച വര്‍ക്കായും ‘ഇരുവര്‍’ വിലയിരുത്തപ്പെടുന്നു.
Maniratnam’s Iruvar Starring Mohanlal-Prakash Raj, Aishwarya Rai Bachchan
മോഹന്‍ലാലിനൊപ്പം എത്തിയ പ്രകാശ് രാജ് അവതരിപ്പിച്ച കരുണാനിധിയുടെ കഥാപാത്രവും ശ്രദ്ധ നേടിയിരുന്നു. പ്രത്യേകിച്ച് ‘ഉടല് മണ്ണുക്ക്, ഉയിര് തമിഴുക്ക്’, ‘കൈയ്യോട് കൈസേര്ത്ത് നാം ഉയര്‍ന്താല്‍ ഇന്ത മണ്ണില്‍ അറസരുക്കും അറസര് നാം’ തുടങ്ങിയ അദ്ദേഹത്തിന്റെ തമിഴ് സംഭാഷണങ്ങള്‍. അഭിനേത്രിയും സംവിധായികയും മണിരത്നത്തിന്റെ പത്നിയുമായ സുഹാസിനിയാണ് ‘ഇരുവറി’ന്റെ സംഭാഷണം രചിച്ചത്.
സന്തോഷ് ശിവന് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം, സംഗീതം എ.ആര്.റഹ്മാന്. തനിക്കു ഏറ്റവും സംതൃപ്തി തന്ന ചിത്രം ‘ഇരുവർ’ ആണെന്ന് സംവിധായകനും സിനിമാറ്റോഗ്രഫറുമായ സന്തോഷ് ശിവൻ ഒരവസരത്തില്‍ പറഞ്ഞിരുന്നു.
“ക്രിയാത്മകമായ സംതൃപ്തി വളരെ പ്രധാനപ്പെട്ട ഒരു കാര്യമായി ഞാൻ കാണുന്നു. ഇതുവരെ ചെയ്ത സിനിമകളിൽ എനിക്കേറ്റവും സംതൃപ്തി തന്നത് ‘ഇരുവർ’ ആണ്. പ്രകാശ് രാജും തബുവും നിലത്തു കിടക്കുന്ന ഒരു ടോപ്പ് ആംഗിൾ ഷോട്ടുണ്ട് ചിത്രത്തിൽ. ആളുകൾ ഇപ്പോഴും ആ ഷോട്ടിനെക്കുറിച്ച് എന്നോട് സംസാരിക്കാറുണ്ട്. നിരവധി ടേക്കുകൾക്കു ശേഷമാണ് ആ ഷോട്ട് ചിത്രീകരിച്ചത്. ആ സിനിമയ്ക്ക് വ്യത്യസ്തമായൊരു ആഖ്യാനശൈലിയും ട്രീറ്റ്മെന്റും ആവശ്യമായിരുന്നു. ഒരു സിനിമാറ്റോഗ്രഫർ എന്ന രീതിയിൽ സൗന്ദര്യാത്മകമായ ഫ്രെയിം ഒരുക്കുകയാണ് ഞാൻ ചെയ്തത്,” ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിൽ സന്തോഷ് ശിവൻ വെളിപ്പെടുത്തി.
Read More: ഇതു വരെ ചെയ്തതിൽ ഏറ്റവും സംതൃപ്തി തന്ന ചിത്രം ‘ഇരുവർ’: സന്തോഷ് ശിവൻ