/indian-express-malayalam/media/media_files/uploads/2021/10/Mammootty.jpg)
ഇന്ത്യൻ സിനിമയുടെ​ അഭിമാനതാരമാണ് മമ്മൂട്ടി. ദശലക്ഷക്കണക്കിന് സിനിമാപ്രേമികളുടെ മനസ്സിൽ സുവർണലിപികളിൽ കോറിയിട്ടൊരു പേരാണ് മമ്മൂട്ടി എന്നത്. മുഹമ്മദ് കുട്ടി എന്ന ചെമ്പിലെ ഒരു നാട്ടിൻപ്പുറത്തുകാരൻ പയ്യൻ മമ്മൂട്ടിയായ കഥ പറയുന്ന താരത്തിന്റെ​ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.
"മുഹമ്മദ് കുട്ടി എന്നുളളത് എന്റെ ബാപ്പയുടെ ബാപ്പയുടെ പേരാണ്. അന്നത്തെ ഒരു ശീലമാണല്ലോ അത്, ഉപ്പയുടെയുടോ ഉപ്പൂപ്പായുടെയോ ഒക്കെ പേര് മക്കൾക്ക് ഇടുക എന്നത്. പക്ഷേ ഉപ്പൂപ്പയുടെ പേര് അങ്ങനെ വിളിക്കാനുള്ള മടി കൊണ്ട് എല്ലാവരും കൊഞ്ചിച്ച് കൊഞ്ചിച്ച് അത് മുഹമ്മദ് കുഞ്ഞാക്കി. പത്താം ക്ലാസുവരെയൊക്കെ ഞാൻ എല്ലാവർക്കും മുഹമ്മദ് കുഞ്ഞായിരുന്നു, സ്കൂൾ റെക്കോർഡിൽ മാത്രമാണ് അന്ന് മുഹമ്മദ് കുട്ടി," മമ്മൂട്ടി പറയുന്നു.
"മുഹമ്മദ് കുട്ടി, മുഹമ്മദ് കുട്ടി എന്നു കേൾക്കുമ്പോൾ ആ പേരിന്റെ ഒരു അസ്കിതയുണ്ടായിരുന്നു എനിക്ക്. ഒരു പഴഞ്ചൻ പേരാണല്ലോ, എന്റെ ഉപ്പൂപ്പായുടെ ഒക്കെ പ്രായമുള്ള ഒരു പേര് എന്ന ലെവലിലാണ് ഞാൻ ചിന്തിക്കുന്നത്. അത്രേം പ്രായമുള്ള ഒരാളുടെ പേര് എനിക്കിട്ടതിൽ എനിക്കെന്തോ ഒരു അരോചകം. അങ്ങനെ മഹാരാജാസ് കോളേജിൽ എത്തിയപ്പോൾ ആ പേര് ഞാൻ അപ്പാടെ അങ്ങ് ഒളിപ്പിച്ചു വച്ചു. എന്റെ പേര് ചോദിക്കുന്നവരോടൊക്കെ ഒമർ ഷെരീഫ് എന്നു പറഞ്ഞു തുടങ്ങി, അത് കുറച്ചൂടെ റിച്ച് പേരാണല്ലോ."
"പക്ഷേ, ഒരിക്കൽ എന്റെ കോളേജ് ഐഡി കാർഡ് ഒരു ചങ്ങാതിയ്ക്ക് വീണു കിട്ടി, അത് തുറന്നു നോക്കിയിട്ട് അവൻ "നിന്റെ പേര് മമ്മൂട്ടി എന്നാണോ?" എന്നൊരു ചിരി. എന്റെ കള്ളത്തരം അവര് പിടിച്ചു. ശശിധരൻ എന്നു പറഞ്ഞ ഒരു ചങ്ങാതിയാണ് ആ പേര് ഇട്ടത്. അങ്ങനെയാണ് ഞാൻ മമ്മൂട്ടിയായത്. പക്ഷേ മമ്മൂട്ടി എന്ന പേര് അന്നെനിക്ക് മുഹമ്മദ് കുട്ടിയേക്കാളും അരോചകമായിരുന്നു, കാരണം കളിയാക്കി വിളിച്ചതാണല്ലോ. എന്നാൽ ആ മമ്മൂട്ടിയാണ് പിന്നെ ഇന്നത്തെ മമ്മൂട്ടിയായത്," മമ്മൂട്ടി പറയുന്നതിങ്ങനെ.
20 വർഷങ്ങൾക്കു മുൻപ് ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത 'നക്ഷത്രങ്ങളുടെ രാജകുമാരൻ' എന്ന ഡോക്യുമെന്ററിയിലാണ് തന്റെ പേരിനു പിന്നിലെ കഥ മമ്മൂട്ടി പറഞ്ഞത്.
Read more: സുലുവിനെ കണ്ടാല്‍ ഉമ്മയുടെ അസുഖങ്ങളെല്ലാം മാറും; മമ്മൂട്ടിയിൽ നിന്നും പഠിച്ച ഹൃദയബന്ധങ്ങളെക്കുറിച്ച് ആന്റോ ജോസഫ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us