മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം നവംബര്‍ 21 ന് റിലീസ് ചെയ്യില്ല. സിനിമയുടെ റിലീസ് തീയതി മാറ്റിയതായി ചിത്രത്തിന്റെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നു. ഡിസംബര്‍ 12 ലേക്കാണ് സിനിമയുടെ റിലീസ് മാറ്റിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
Read Also: കല്യാണം തീരുമാനിച്ചത് മാമാങ്കത്തിന്റെ റിലീസ് ദിവസം; പറ്റില്ലെന്ന് തറപ്പിച്ചു പറഞ്ഞ് യുവാവ്
നവംബര്‍ 21 നു തന്നെ മാമാങ്കം തിയറ്ററുകളിലെത്തുമെന്ന് നേരത്തെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ഇപ്പോള്‍ റിലീസ് മാറ്റാന്‍ എന്താണ് കാരണമെന്ന് വ്യക്തമല്ല. മമാങ്കത്തിന്റെ റിലീസിനോടനുബന്ധിച്ച് വലിയ ആഘോഷ പരിപാടികളാണ് മമ്മൂട്ടി ആരാധകര്‍ ഒരുക്കിയിട്ടുണ്ടായിരുന്നത്. റിലീസ് തീയതി മാറ്റിയതോടെ ആരാധകര്‍ നിരാശയിലാണ്. മലയാളത്തിനൊപ്പം മറ്റു പല ഇന്ത്യൻ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
വള്ളുവനാടിന്റെ ചരിത്രം പറയുന്ന ചിത്രമാണ് ‘മാമാങ്കം’. 12 വര്‍ഷത്തിലൊരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് മേടമാസത്തിലെ വെളുത്തവാവില്‍ നടക്കുന്ന മാമാങ്കത്തിന്റേയും ചാവേറായി പൊരുതിമരിക്കാന്‍ വിധിക്കപ്പെട്ട യോദ്ധാക്കളുടേയും കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം വന്‍ താരനിര തന്നെയുണ്ട്.
Read Also: ഇത് ചാവേറുകളുടെ മഹാമാമാങ്കം; ബ്രഹ്മാണ്ഡക്കാഴ്ചയുമായി ട്രെയിലർ
നവാഗതനായ സജീവ് എസ്.പിള്ളയുടെ സംവിധാനത്തില്‍ തുടങ്ങിയ ചിത്രം നിർമാതാക്കളുമായുള്ള അഭിപ്രായ ഭിന്നതയില്‍പ്പെട്ടതോടെ പിന്നീട് എം.പദ്മകുമാര്‍ ഏറ്റെടുക്കുകയായിരുന്നു. കാവ്യ ഫിലംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളിയാണ് ‘മാമാങ്കം’ നിർമിക്കുന്നത്. 50 കോടിയോളം രൂപ മുടക്കിയാണ് സിനിമ നിർമിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഇംഗ്ലീഷിലുമായി ‘മാമാങ്കം’ മൊഴി മാറ്റുന്നുണ്ട്. കൂടാതെ മലേഷ്യയിലും ഇന്തോനേഷ്യയിലും ചിത്രം റിലീസ് ചെയ്യും.