മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം ഡിസംബർ 12ന് തിയേറ്ററുകളിലെത്തും. സിനിമയുടെ റിലീസ് തീയതി മാറ്റിയതായി ഔദ്യോഗിക വൃത്തങ്ങള്‍ തന്നെ സ്ഥിതീകരിച്ചിരിക്കുകയാണ്. മുൻപ് നവംബർ 21 ന് ചിത്രം റിലീസിനെത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്. റിലീസ് ഡേറ്റ് വൈകിയതിന് ആരാധകരോട് ക്ഷമ ചോദിക്കുന്നുമുണ്ട് അണിയറപ്രവർത്തകർ.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലേക്കും ‘മാമാങ്കം’ മൊഴി മാറ്റുന്നുണ്ട്. കൂടാതെ മലേഷ്യയിലും ഇന്തോനേഷ്യയിലും ചിത്രം റിലീസ് ചെയ്യും. ഇത്തരം കാര്യങ്ങളുടെയും പോസ്റ്റ് പ്രൊഡക്ഷൻ കാര്യങ്ങളിലെയും അപ്രതീക്ഷിതമായ ചില കാരണങ്ങൾ കൊണ്ടാണ് ചിത്രം വൈകുന്നതെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. ‘മാമാങ്ക’ത്തിന്റെ റിലീസിനോടനുബന്ധിച്ച് വലിയ ആഘോഷ പരിപാടികളാണ് മമ്മൂട്ടി ആരാധകര്‍ ഒരുക്കിയിട്ടുണ്ടായിരുന്നത്.
വള്ളുവനാടിന്റെ ചരിത്രം പറയുന്ന ചിത്രമാണ് ‘മാമാങ്കം’. 12 വര്‍ഷത്തിലൊരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് മേടമാസത്തിലെ വെളുത്തവാവില്‍ നടക്കുന്ന മാമാങ്കത്തിന്റേയും ചാവേറായി പൊരുതിമരിക്കാന്‍ വിധിക്കപ്പെട്ട യോദ്ധാക്കളുടേയും കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം വന്‍ താരനിര തന്നെയുണ്ട്.
Read Also: ഇത് ചാവേറുകളുടെ മഹാമാമാങ്കം; ബ്രഹ്മാണ്ഡക്കാഴ്ചയുമായി ട്രെയിലർ
നവാഗതനായ സജീവ് എസ്.പിള്ളയുടെ സംവിധാനത്തില്‍ തുടങ്ങിയ ചിത്രം നിർമാതാക്കളുമായുള്ള അഭിപ്രായ ഭിന്നതയില്‍പ്പെട്ടതോടെ പിന്നീട് എം.പദ്മകുമാര്‍ ഏറ്റെടുക്കുകയായിരുന്നു. കാവ്യ ഫിലംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളിയാണ് ‘മാമാങ്കം’ നിർമിക്കുന്നത്. 50 കോടിയോളം രൂപ മുടക്കിയാണ് സിനിമ നിർമിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.