scorecardresearch

Mamangam Movie Release: 'മാമാങ്കം' കഥ ഇതുവരെ, സിനിമയ്ക്കു പിറകിലെ കഥകൾ

വിവാദങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ച് 'മാമാങ്കം' തിയേറ്ററുകളിലെത്തുമ്പോൾ

വിവാദങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ച് 'മാമാങ്കം' തിയേറ്ററുകളിലെത്തുമ്പോൾ

author-image
Entertainment Desk
New Update
mamangam, Mamangam release, Maamankam, mamangam photos, Mamangam review, Mamangam location photos, Mamangam Mammootty, മാമാങ്കം, Mammootty, മമ്മൂട്ടി, Mammootty Photos, Mamangam mumbai promotion photos, Mammootty latest photos, Anu Sithara, Unni Mukundan, ഉണ്ണി മുകുന്ദൻ, അനു സിതാര, Prachi Tehlan, പ്രാചി തെഹ്‌ലാൻ, സിദ്ദിഖ്, Siddique, കനിഹ, Kaniha, IE Malayalam, ഐഇ മലയാളം, ഇന്ത്യൻ എക്സ്പ്രസ് മലയാളം, Indian express Malayalam

മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവ് കൂടിയ ചിത്രങ്ങളിലൊന്ന്, സിനിമയുടെ ക്യാൻവാസിന്റെ വലിപ്പം കൊണ്ടും ചരിത്രപരമായ മൂല്യങ്ങൾ കൊണ്ടും വിവാദങ്ങൾ കൊണ്ടും ആദ്യം മുതൽ അവസാനം വരെ വാർത്തകളിൽ നിറഞ്ഞു നിന്ന ചിത്രം- മമ്മൂട്ടി കേന്ദ്രകഥാപാത്രമാകുന്ന 'മാമാങ്കം' പിന്നിട്ട വഴികൾ സിനിമ പറയുന്ന പ്രമേയത്തെ പോലെ തന്നെ ഏറെ സംഭവബഹുലമായിരുന്നു.

Advertisment

മാമാങ്കത്തട്ടിലിറങ്ങുന്ന ചാവേറിന്റെ ജീവനൊരു അനിശ്ചിതത്വമുണ്ട്. വിജയത്തിനും മരണത്തിനുമിടയിലുള്ള നൂൽപ്പാലത്തിലൂടെയാണ് ഓരോ ചാവേറിന്റെയും സഞ്ചാരം. ചാവേറുകളുടെ കഥ പറയുന്ന 'മാമാങ്ക'വും അത്തരമൊരു നൂൽപ്പാലത്തിലൂടെയാണ് കടന്നുവന്നത്. ഒരു ഘട്ടത്തിൽ, ചിത്രത്തിന്റെ നിർമാണം തന്നെ പാതിവഴിയിൽ വെച്ചു മുടങ്ങിപ്പോവുമെന്ന അവസ്ഥ വന്നെങ്കിലും എല്ലാറ്റിനെയും അതിജീവിച്ച് 'മാമാങ്കം' ഒടുവിൽ തിയേറ്ററുകളിലെത്തുകയാണ്. 'മാമാങ്ക'ത്തിന്റെ വേൾഡ് വൈഡ് റിലീസിന് ഇനി രണ്ടു നാൾ മാത്രം ബാക്കി.

Mamangam Movie: മാമാങ്കത്തിന്റെ നാൾവഴികൾ

കേരളചരിത്രത്തിലെ ദീപ്തോജ്ജ്വലമായൊരു ഏടാണ് വളളുവനാടിന്റെ ചാവേറുകളുടെ ചരിത്രം പറയുന്ന മാമാങ്ക മഹോത്സവം. മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് വ്യാഴവട്ടത്തിലൊരിക്കല്‍ മാഘമാസത്തിലെ വെളുത്തവാവില്‍ നടന്നിരുന്ന മാമാങ്കത്തെ കുറിച്ച് കേട്ടിട്ടില്ലാത്ത മലയാളികൾ കുറവായിരിക്കും. ചരിത്രവും മിത്തുമെല്ലാം കൂടിക്കുഴഞ്ഞു കിടക്കുന്ന മാമാങ്കത്തിന്റെ പിന്നിലെ കഥ പറയുന്ന ഒരു സിനിമ വരുന്നു എന്ന വാർത്തയെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ നെഞ്ചിലേറ്റിയത്. ഒരു വടക്കൻ വീരഗാഥ, പഴശ്ശിരാജ എന്നീ ചരിത്രപ്രാധാന്യമുള്ള ചിത്രങ്ങളിലൂടെ ഐതിഹാസിക/ചരിത്രനായകന്മാരെ മികവോടെ അവതരിപ്പിച്ച മമ്മൂട്ടിയും മാമാങ്കം ടീമിനു കൈ കൊടുത്തതോടെ പ്രതീക്ഷകൾ ഇരട്ടിയായി.

നവാഗതനായ സജീവ് പിളള 12 വര്‍ഷത്തോളം ഗവേഷണം നടത്തി തയ്യാറാക്കിയ തിരക്കഥ മമ്മൂട്ടിയെ അടക്കമുള്ള നിരവധി സിനിമാപ്രവർത്തകരെ അമ്പരപ്പിക്കുന്ന രീതിയിലുള്ളതായിരുന്നു. അടൂര്‍ ഗോപാലകൃഷ്ണന്റെ 'നിഴല്‍ക്കുത്ത്' അടക്കമുള്ള നിരവധി ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ള സജീവ് പിള്ളയുടെ ആദ്യസംവിധാന സംരംഭമായിരുന്നു 'മാമാങ്കം'.

Advertisment

Mamangam Movie Controversy: വിവാദങ്ങളിൽ ആടിയുലഞ്ഞ് 'മാമാങ്കം'

വിജയകരമായി ചിത്രീകരണം ആരംഭിച്ചെങ്കിലും പിന്നീട് 'മാമാങ്കം' സെറ്റുകളിൽ നിന്നു വന്ന ചില വാർത്തകൾ ചിത്രത്തെ വിവാദങ്ങളിലേക്ക് നയിച്ചു. ചിത്രത്തിൽ നിന്നും ധ്രുവ് അടക്കമുള്ള അഭിനേതാക്കളെയും ടെക്നീഷ്യൻമാരെയും മാറ്റിയതും ഷെഡ്യൂളിന് നേരിട്ട കാലതാമസവുമൊക്കെയാണ് ആദ്യം ഉയർന്നു വന്ന പ്രതിസന്ധികൾ. ചിത്രം മൂന്നാം ഷെഡ്യൂളിലേക്ക് കടന്നതോടെ നിര്‍മ്മാതാവും സംവിധായകനും തമ്മില്‍ ഉണ്ടായ സ്വരചേര്‍ച്ചകൾ പുതിയ വിവാദങ്ങൾക്ക് തിരി കൊളുത്തുകയായിരുന്നു.

സ്വരചേർച്ചകളെ തുടർന്ന് തന്നെ സിനിമയില്‍ നിന്നും ഒഴിവാക്കി എന്ന് ആരോപണം ഉന്നയിച്ചുകൊണ്ടാണ് സംവിധായകന്‍ സജീവ്‌ പിള്ള രംഗത്ത് വന്നത്. 'നിര്‍മ്മാതാക്കളുമായി അഭിപ്രായ വ്യത്യാസം ഉണ്ട്, അവര്‍ തന്നെ ആക്രമിക്കാന്‍ ശ്രമം നടത്തും, തനിക്കും കുടുംബത്തിനും സംരക്ഷണം വേണം' എന്നാവശ്യപ്പെട്ടു സജീവ്‌ പിള്ള മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കുകയും ചെയ്തു. വിതുരയിലെ തന്റെ താമസപരിധിയില്‍ ഒരു കൂട്ടം ആളുകള്‍ തന്നെ തേടിയെത്തിയതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ സഹിതമാണ് സജീവ് പരാതി നൽകിയത്. അതോടെ വിവാദങ്ങൾ ചൂടു പിടിച്ചു.

ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കനത്തതോടെ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന വെളിപ്പെടുത്തലുമായി നിർമാതാവ് വേണു കുന്നപ്പിള്ളിയും രംഗത്തു വന്നു. സംവിധായകന്റെ പരിചയക്കുറവിൽ വൻ നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നും പറഞ്ഞുറപ്പിച്ച ബജറ്റിന്റെ മൂന്നിരട്ടി ഇതുവരെ ചെലവായെന്നും ചിത്രീകരിച്ച ഭാഗങ്ങള്‍ക്ക് നിലവാരമില്ലെന്നും അതിനാൽ 'മാമാങ്കം' സിനിമയുമായി ഇനി സജീവിന് യാതൊരു ബന്ധവുമില്ലെന്നുമായിരുന്നു പത്രക്കുറിപ്പിലൂടെ വേണു കുന്നപ്പിള്ളി വ്യക്തമാക്കിയത്.

പ്രശ്നത്തിൽ ഫിലിം ചേംബറും ഫെഫ്കയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഡയറക്ടറും പ്രൊഡ്യൂസരും ചേര്‍ന്ന് നടത്തിയ മീറ്റിംഗിൽ പ്രശ്നപരിഹാരത്തിന് മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ സജീവ് പിള്ള വീഴ്ച വരുത്തിയെന്നും പത്രക്കുറിപ്പിൽ വേണു കുന്നപ്പിള്ളി വ്യക്തമാക്കി. പടം നിന്നു പോവാതിരിക്കാനായി നിര്‍മ്മാതാക്കളുടെ അസോസിയേഷനും ഫെഫ്ക്കയും നിർമാതാവും ചേർന്നെടുത്ത തീരുമാനമാണ് സീനിയർ സംവിധായകനായ എം പദ്മകുമാറിനെ 'മാമാങ്ക'ത്തിന്റെ സംവിധായക റോളിലേക്ക് കൊണ്ടുവന്നത്. വിവാദങ്ങളിൽ ഇടറാതെ, ചിത്രം വിജയകരമായി പൂർത്തിയാക്കാൻ നിർമാതാവ് വേണു കുന്നപ്പിള്ളിയ്ക്കും പത്മകുമാറിനും സാധിച്ചു.

Read more:മമ്മൂട്ടിയ്ക്ക് ചുറ്റും എപ്പോഴുമൊരു ഓറയുണ്ട്: ‘മാമാങ്കം’ നായിക

Mamangam Story Review: 'മാമാങ്കം' പറയുന്നത്

വള്ളുവനാടിന്റെ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള മാമാങ്ക മഹോത്സവമാണ് ചിത്രത്തിന്റെ പ്രമേയം.  12 വര്‍ഷത്തിലൊരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് മേടമാസത്തിലെ വെളുത്തവാവില്‍ നടക്കുന്ന മാമാങ്കത്തിന്റേയും ദേശാഭിമാനത്തിനു വേണ്ടി ജീവൻ വെടിഞ്ഞ ധീര ചാവേറുകളുടെയും കഥയാണ് ചിത്രം പറയുന്നത്.

പതിനാറ്, പതിനേഴ് നൂറ്റാണ്ടുകളിലാണ് മലപ്പുറം ജില്ലയിലെ തിരുനാവായയിൽ മാമാങ്ക മഹോത്സവം അരങ്ങേറിയിരുന്നത്. ഇതിന്റെ അധ്യക്ഷപദം അലങ്കരിച്ചിരുന്ന വള്ളുവക്കോനാതിരിയെ പുറത്താക്കി സാമൂതിരി മാമാങ്കത്തിന്റെ രക്ഷാപുരുഷ സ്ഥാനം തട്ടിയെടുത്തു. ഇതോടെയാണ് വൈദേശികർ ഉൾപ്പെടെ നിരവധി കച്ചവടക്കാർ എത്തിയിരുന്ന മാമാങ്ക മഹോത്സവം രക്തരൂക്ഷമായത്. പിന്നീടുള്ള ഓരോ വർഷങ്ങളിലും ദേശാഭിമാനം വീണ്ടെടുക്കാനുള്ള പോരാട്ടമായിരുന്നു വള്ളുവനാട്ടിലെ ചാവേറുകളുടേത്.

മമ്മൂട്ടി കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തിൽ പ്രാചി തെഹ്ലാനാണ് നായിക. ഇവർക്ക് ഒപ്പം ഉണ്ണി മുകുന്ദൻ, അനു സിതാര, കനിഹ, സിദ്ദീഖ്, തരുൺ അറോറ, സുദേവ് നായർ, സുരേഷ് കൃഷ്ണ, മാസ്റ്റർ അച്യുതൻ, ഇനിയ, നീരജ് മാധവ്, മണികണ്ഠൻ, വത്സല മേനോൻ, കവിയൂർ പൊന്നമ്മ, മാലാ പാർവ്വതി തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലേക്കും മൊഴി മാറ്റിയെത്തുന്ന ചിത്രം, മലേഷ്യയിലും ഇന്തോനേഷ്യയിലും റിലീസ് ചെയ്യുന്നുണ്ട്. കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ പ്രവാസി വ്യവസായിയായ വേണു കുന്നപ്പിള്ളിയാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. എം. ജയചന്ദ്രൻ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നു. 50 കോടിയിലേറെ രൂപ മുടക്കിയാണ് സിനിമ നിർമിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Mamangam Book Release: സിനിമയ്ക്ക് മുന്‍പേ നോവല്‍ ഇറക്കി സജീവ് പിള്ളയുടെ സർജിക്കൽ സ്ട്രൈക്ക്

മാമാങ്കം റിലീസിനെത്താൻ ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോഴാണ് 'സിനിമയ്ക്ക് ആധാരമായ നോവല്‍' എന്ന വിശേഷണത്തോടെ സജീവ് പിള്ള 'മാമാങ്കം' എന്ന നോവൽ റിലീസ് ചെയ്യുന്നത്. ഒരാഴ്ച മുൻപാണ് ഡിസി ബുക്സ് പ്രസിധീകരിച്ച 'മാമാങ്കം' എന്ന നോവൽ പുറത്തിറങ്ങിയത്. ഇങ്ങനെയൊരു നോവൽ അണിയറയിൽ ഒരുങ്ങുന്നു എന്ന യാതൊരുവിധ സൂചനയും നൽകാതെ അതീവ രഹസ്യമായിട്ടായിരുന്നു പുസ്തകം പ്രസിദ്ധീകരിച്ചത്.

Read More: മാമാങ്കം: സിനിമയ്ക്ക് മുന്‍പേ നോവല്‍ പുറത്തിറക്കി സജീവ് പിള്ളയുടെ സർജിക്കൽ സ്ട്രെെക്ക്

Mamangam Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: