/indian-express-malayalam/media/media_files/uploads/2023/05/2018.png)
ജൂഡ് ആന്തണി ജോസഫാണ് ഈ സിനിമയുടെ സംവിധായകൻ
ഡൽഹി: കേരളത്തിലെ പ്രളയത്തെ ആസ്പദമാക്കിയെടുത്ത '2018 എവരി വൺ ഈസ് എ ഹീറോ' എന്ന സിനിമയെ വിദേശ ഭാഷാ വിഭാഗത്തിൽ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രിയായി തിരഞ്ഞെടുത്തു. ഗിരീഷ് കാസറവള്ളി അധ്യക്ഷനായ ജൂറിയാണ് മികച്ച അന്താരാഷ്ട്ര ചിത്രമായി ഈ സിനിമയെ കണ്ടെത്തിയത്. ഗുരു, ആദാമിന്റെ മകൻ അബു, ജെല്ലിക്കെട്ട് എന്നിവയ്ക്ക് ശേഷം ഓസ്കാറിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രമായി മാറിയിരിക്കുകയാണ് 2018.
2023ൽ റിലീസായ ചിത്രങ്ങൾക്ക് വേണ്ടിയുള്ള 96ാമത് ഓസ്കർ അവാർഡ് ദാന ചടങ്ങ് 2024 മാർച്ച് 10ന് ലോസ് ആഞ്ചൽസിൽ വെച്ചാണ് നടത്താനിരിക്കുന്നത്. 2018ൽ കേരളം നേരിട്ട, നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയക്കെടുതികളെ ആസ്പദമാക്കിയെടുത്ത ചിത്രമാണ് 2018. ജൂഡ് ആന്തണി ജോസഫാണ് ഈ സിനിമയുടെ സംവിധായകൻ.
ഇത് ദൈവാനുഗ്രഹമാണെന്നും ഓസ്കർ കിട്ടിയത് പോലുള്ള സന്തോഷമാണ് തോന്നുന്നതെന്നും സംവിധായകൻ ജൂഡ് ആന്തണി ജോസഫ് ഈ വാർത്തയോട് പ്രതികരിച്ചു. 'ഈ സിനിമയിൽ വർക്ക് ചെയ്തവർക്കും മലയാള സിനിമയ്ക്കും കിട്ടുന്ന അംഗീകാരമായാണ് ഞാൻ ഇതിനെ കണക്കാക്കുന്നത്. നിരവധി പ്രയാസങ്ങൾ മറികടന്നാണ് ഈ സിനിമ ചെയ്തത്," ജൂഡ് പറഞ്ഞു.
2023 മെയ് മാസം റിലീസായ ചിത്രം ബോക്സോഫീസിൽ വലിയ വിജയം നേടിയിരുന്നു. 200 കോടി രൂപയുടെ കളക്ഷനാണ് ചിത്രം നേടിയത്. 200 കോടി കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രം കൂടിയായിരുന്നു 2018.
ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് (എഫ്എഫ്ഐ) എല്ലാ വർഷവും ഓസ്കർ സെലക്ഷൻ കമ്മിറ്റി രൂപീകരിക്കുന്നത് മേളയിലേക്കുള്ള ചിത്രങ്ങളെ തിരഞ്ഞെടുക്കുന്നതും. ഇന്ത്യയുടെ സിനിമാ നേട്ടങ്ങളെയും വൈവിധ്യമാർന്ന ഭാഷാ വ്യവസായങ്ങളെയും മികച്ച രീതിയിൽ പ്രതിനിധീകരിക്കുന്ന സിനിമ തിരഞ്ഞെടുക്കുക എന്നതാണ് എഫ്‌എഫ്‌ഐയുടെ ലക്ഷ്യം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.