മനസ്സിൽ അതിസുന്ദരമായൊരു വേനൽമഴ പോലെ പെയ്യുകയാണ് ജി.വേണുഗോപാലിന്റെ മധുരസ്വരം. സംഗീത പ്രേമികളുടെ മനസ്സില്‍ തന്റെ മധുരഗാനങ്ങളാല്‍ മായാത്ത മുദ്ര പതിപ്പിക്കാൻ ഈ ഗായകന് സാധിച്ചിട്ടുണ്ട്.
47 വർഷം മുൻപുള്ള ഒരു ഓർമ്മചിത്രം ഷെയർ ചെയ്തിരിക്കുകയാണ് വേണുഗോപാൽ. 1975ലെ ജില്ല കലോത്സവത്തിൽ റോളിംഗ് ട്രോഫി ഏറ്റുവാങ്ങുന്ന കുഞ്ഞ് വേണുവിനെയാണ് ചിത്രത്തിൽ കാണാനാവുക. മധുരമുള്ളൊരോർമ്മ എന്നാണ് ചിത്രത്തെ വേണുഗോപാൽ വിശേഷിപ്പിക്കുന്നത്.
“ദൈവം അന്നേക്കുറിച്ചു വച്ചു ഇവൻ നാളെയുടെ വാഗ്ദാനമെന്ന്”, ” അന്നുമുതലേ മിന്നും താരമായിരുന്നു, ഇന്നും മിന്നിത്തിളങ്ങുന്നു” എന്നിങ്ങനെയുള്ള കമന്റുകളാണ് ചിത്രത്തിനു ലഭിച്ചു കൊണ്ടിരിക്കുന്നത്.
1984ൽ പുറത്തിറങ്ങിയ ‘ഓടരുതമ്മാവാ ആളറിയാം’ എന്ന ചിത്രത്തിലെ ഒരു ഹിന്ദി ഗാനത്തിന്റെ ഏതാനും ഭാഗങ്ങൾ പാടിക്കൊണ്ടാണ് വേണുഗോപാൽ ചലച്ചിത്ര പിന്നണിഗാനരംഗത്തേക്ക് എത്തിയത്. രഘുനാഥ് പലേരിയുടെ ‘ഒന്നു മുതല്‍ പൂജ്യം വരെ‘ എന്ന ചിത്രത്തിലെ ‘പൊന്നിന് തിങ്കള്‍ പോറ്റും മാനേ” “രാരി രാരിരം രാരോ” എന്ന പാട്ടുകളിലൂടെയാണ് വേണുഗോപാൽ ശ്രദ്ധ നേടി തുടങ്ങിയത്. മൂന്നാം പക്കത്തിലെ ‘ഉണരുമീ ഗാനം’, സസ്നേഹത്തിലെ ‘താനേ പൂവിട്ട മോഹം’ എന്നിവ വേണുഗോപാലിനെ കേരള സർക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണിഗായകനുള്ള പുരസ്കാരത്തിന് അർഹനാക്കി.
ചലച്ചിത്ര ഗാനങ്ങൾ മാത്രമല്ല നിരവധി നാടകഗാനങ്ങളും വേണുഗോപാൽ ആലപിച്ചിട്ടുണ്ട്. ഒപ്പം നിരവധി കവിതകൾക്കും അദ്ദേഹം ശബ്ദം നൽകി. ഒ.എന്‍.വി.കുറുപ്പ്, സുഗതകുമാരി, സച്ചിദാനന്ദന്, കടമ്മനിട്ട രാമകൃഷ്ണന്, വിഷ്ണുനാരായണന്‍ നമ്പൂതിരി, വി.മധുസൂദനന് നായര്‍, എന്‍.എന്‍.കക്കാട്, ബാലചന്ദ്രന് ചുള്ളിക്കാട്, ഡി.വിനയചന്ദ്രന് തുടങ്ങിയ കവികളുടെയെല്ലാം കവിതകൾ വേണുഗോപാലിന്റെ മാധുര്യമേറിയ ശബ്ദത്തിൽ മലയാളികൾ കേട്ടു.
ഒന്നാം രാഗം പാടി, ചന്ദന മണിവാതില്‍ പാതി ചാരി, താനേ പൂവിട്ട മോഹം, കൈ നിറയെ വെണ്ണ തരാം, പൂത്താലം വലം കൈയ്യില്‍, തുടങ്ങിയ വന്‍ ഹിറ്റുകള്‍ ഉള്‍പ്പെടെ മുന്നൂറോളം ചലച്ചിത്ര ഗാനങ്ങളും 250 ലേറെ കാസറ്റുകളും ഇദ്ദേഹത്തിനു സ്വന്തമാണ്. അച്ഛനു പിന്നാലെ മകൻ അരവിന്ദും സംഗീത ലോകത്തേക്ക് എത്തിയിരിക്കുകയാണ്. ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലെ ഒരു പാട്ട് സീനിൽ അരവിന്ദ് പാടി അഭിനയിച്ചിരുന്നു.