ചലച്ചിത്ര നടൻ അനിൽ നെടുമങ്ങാടിന്റെ മരണത്തിന്റെ നടുക്കത്തിലാണ് സിനിമാലോകം. കൂട്ടുകാർക്കൊപ്പം തൊടുപുഴയിലെ മലങ്കര ഡാമിന്റെ ജലാശയത്തിൽ കുളിക്കാനിറങ്ങിയപ്പോഴാണ് നാൽപ്പത്തിയെട്ടുകാരനായ അനിൽ മുങ്ങി മരിച്ചത്. ജോജു ജോര്‍ജ്ജ് നായകനായ ‘പീസ്’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി തൊടുപുഴയിലെത്തിയതായിരുന്നു അനിൽ നെടുമങ്ങാട്.
എട്ടു മണിക്കൂറുകൾക്കു മുൻപ് അനിൽ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ആരാധകരെ കണ്ണീരിലാഴ്ത്തുന്നത്. സച്ചി സംവിധാനം ചെയ്ത ‘അയ്യപ്പനും കോശിയും’ അനില്‍ എന്ന നടന്റെ സിനിമാ ജീവിതത്തിലെ വലിയ വഴിത്തിരിവായിരുന്നു. ചിത്രം റിലീസ് ചെയ്ത് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സച്ചി അകാലത്തില്‍ പിരിയുകയായിരുന്നു. സച്ചിയുടെ ജന്മദിനത്തിൽ സച്ചിയെ ഓർത്തു കൊണ്ടുള്ള ഒരു കുറിപ്പാണ് അവസാനമായി അനിൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്.
കുറിപ്പിൽ ഒരിടത്ത്, ‘ഞാനും മരിക്കുവോളം എഫ് ബി യിലെ കവർ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ,’ എന്ന അനിൽ പറയുന്നുണ്ട്. ഈ വാക്കുകൾ അറംപറ്റിപ്പോയല്ലോ ചേട്ടാ എന്നാണ് ഞെട്ടലോടെ ആരാധകർ പറയുന്നത്.
‘ഈ ദിവസം ഇങ്ങേരെ കുറിച്ചാണ് എഴുതേണ്ടത്. ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ് ബി യിലെ കവർ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ. ഷൂട്ടിനിടയിൽ ഒരു ദിവസം എന്റെതല്ലാത്ത കുറ്റം കൊണ്ട് എത്താൻ ലേറ്റായപ്പോ കുറച്ച് സെക്കന്റ് എന്റെ കണ്ണിൽ നോക്കിയിരുന്നിട്ട് നീയും സ്റ്റാറായി അല്ലേ ? ഞാൻ പറഞ്ഞു ആയില്ല ആവാം. ചേട്ടൻ വിചാരിച്ചാൽ ഞാൻ ആവാം. സിഐ സതീഷ് എന്ന കഥാപാത്രത്തിനെ സച്ചിച്ചേട്ടനെ ഞാൻ നിരീക്ഷിച്ച് അവതരിപ്പിച്ചതാണ്. സച്ചിയുടെ സംസാരവും പെരുമാറ്റവും ഒക്കെ ഞാൻ ചേട്ടനോട് പറയാതെ അനുകരിക്കുകയായിരുന്നു,’ എന്നാണ് കുറിപ്പിൽ അനിൽ പറയുന്നത്. അനിലിന്റെ ഫേസ്ബുക്ക് കവർ ചിത്രം സച്ചിയുടേതാണ്.
‘കമ്മട്ടിപ്പാടം,’ ‘ഞാൻ സ്റ്റീവ് ലോപ്പസ്,’ ‘പൊറിഞ്ചു മറിയം ജോസ്,’ ‘കിസ്മത്ത്,’ ‘പാവാട’ തുടങ്ങിയ സിനിമകളിലും അനില്‍ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.
നാടക-ടെലിവിഷൻ രംഗങ്ങളിൽ നിന്ന് സിനിമാ രംഗത്തേക്ക് എത്തിയ നടനാണ് അനിൽ നെടുമങ്ങാട്. 1997-98ല്‍ തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയിൽ നിന്ന് പഠനം പൂർത്തിയാക്കിയ അദ്ദേഹം ഏതാനും വർഷങ്ങൾ നാടക രംഗത്തു പ്രവർത്തിച്ചു. പിന്നീട് കോമഡി സ്കിറ്റുകളിലൂടെ ടെലവിഷൻ രംഗത്തെത്തി. ചാനലുകളിൽ അവതാരകനും പ്രൊഡ്യൂസറുമായി മാറിയ അദ്ദേഹം കൈരളി ടിവിയിലെ ‘സ്റ്റാർ വാർസ്’ എന്ന പരിപാടിയിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി.
2005ൽ പുറത്തിറങ്ങിയ ‘തസ്കരവീര’നിലൂടെ ആണ് അനിൽ നെടുമങ്ങാട് ആദ്യമായി ബിഗ് സ്ക്രീനിലെത്തിയത്. ആദ്യഘട്ടങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്ത അദ്ദേഹത്തിന്റെ 2014ൽ ഇറങ്ങിയ ‘ഞാൻ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലാണ് ആദ്യമായി പ്രാധാന്യമുള്ള ഒരു വേഷം ചെയ്തത്. 2016ൽ ഇറങ്ങിയ ‘കമ്മട്ടിപ്പാട’ത്തിലെ വില്ലൻ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.