കൊല്ലം: പ്രമുഖ നാടക ചലച്ചിത്ര നടൻ ഗീഥാ സലാം അന്തരിച്ചു. കൊല്ലം ഓച്ചിറ സ്വദേശിയാണ്. ഏറെക്കാലമായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സിനിമാ സീരിയൽ നാടക രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്നു അദ്ദേഹം.
ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വൈകിട്ട് നാല് മണിയോടെ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് അന്ത്യം സംഭവിച്ചത്.
നാടകകൃത്ത്, സംവിധായകൻ, നടൻ, സമിതി സംഘാടകൻ, സിനിമ-സീരിയൽ അഭിനേതാവ് തുടങ്ങി നിരവധി മേഖലകളിൽ അദ്ദേഹം കൈമുദ്ര പതിപ്പിച്ചു. 32 വർഷം നാടകരംഗത്തു സജീവമായിരുന്നു. വൈകാരിക കഥാപാത്രങ്ങളായാലും ഹാസ്യ കഥാപാത്രങ്ങളായാലും അദ്ദേഹം തന്മയത്വത്തോടെ വെളളിത്തിരയില്‍ അവതരിപ്പിച്ചു. 1980-ൽ ഇറങ്ങിയ മാണി കോയ കുറുപ്പ് എന്ന ചിത്രത്തിലാണ് സലാം ആദ്യം അഭിനയിക്കുന്നത്. 82 സിനിമകളിൽ അഭിനയിച്ചു.
ഈ പറക്കും തളിക, മേഘസന്ദേശം, കുബേരന്, സാവിത്രിയുടെ അരഞ്ഞാണം, മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും, ഗ്രാമഫോണ്‍, സദാനന്ദന്റെ സമയം, കൊച്ചി രാജാവ്, റോമന്‍സ്, വെളളിമൂങ്ങ, തിങ്കള്‍ മുതല്‍ വെളളി വരെ എന്നീ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. ഏഴിലം പാല, താലി, അമ്മക്കിളി, അമ്മത്തൊട്ടിൽ, ജ്വാലയായ് തുടങ്ങി ഒട്ടേറെ സീരിയലുകളുടെയും ഭാഗമായി. ചങ്ങനാശേരി ഗീഥ എന്ന നാടക സമിതിയിൽ അഞ്ച് വർഷം സ്ഥിരമായി നാടകം കളിച്ചതിനെ തുടർന്നാണ് പേരിനൊപ്പം ഗീഥ ചേർക്കപ്പെടുന്നത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook