/indian-express-malayalam/media/media_files/uploads/2023/06/malayalam-actor-vijayaraghvan-interview-excerpts-848966.jpeg)
അവസരങ്ങൾ തേടി ആരെയും സമീപിച്ചിട്ടില്ല...വിജയരാഘവൻ മനസ്സു തുറക്കുന്നു
മലയാളത്തിലെ മികച്ച ചിത്രങ്ങളിൽ ഒന്നാണ് ജയരാജ് സംവിധാനം ചെയ്ത 'ദേശാടനം' (1996). അപ്രതീക്ഷിതമായി സന്യാസവൃത്തിയിലേക്ക് പോകേണ്ടി വരുന്ന ഒരു ബാലന്റെയും അത്തരം ഒരു സാഹചര്യത്തിൽ ഏകമകനെ പിരിയേണ്ടി വരുന്ന അച്ഛനമ്മമാരുടെയും കഥ പറയുന്ന ചിത്രം ആ വർഷത്തെ മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയിരുന്നു. മാസ്റ്റർ കുമാർ പ്രധാനവേഷത്തിൽ എത്തിയ ചിത്രത്തിൽ അച്ഛനമ്മമാരുടെ വേഷത്തിൽ എത്തിയത് വിജയരാഘവനും മിനി നായരുമായിരുന്നു.
പൊതുവെ വില്ലൻ വേഷങ്ങളിൽ എത്തിയിരുന്ന വിജയരാഘവന്റെ 'സീരിയസ്' കഥാപാത്രങ്ങളിലേക്കുള്ള ആദ്യ ചുവടു വയ്പ്പായിരുന്നു 'ദേശാടനം.' ഇപ്പോൾ അമ്പതു വർഷത്തിൽ എത്തി നിൽക്കുന്ന അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്ന്.
എന്നാൽ, ഈ ചിത്രത്തിലേക്ക് തന്നെയല്ല ആദ്യം പരിഗണിച്ചിരുന്നതെന്നും ആ നടനെ കിട്ടാത്തതിനാൽ ആണ് 'ദേശാടന'ത്തിന്റെ അണിയറക്കാർ തന്നിലേക്ക് എത്തിയത് എന്നും വിജയരാഘവൻ അടുത്തിടെ വെളിപ്പെടുത്തി.
'എനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളെ ഞാൻ സ്വീകരിക്കുന്നു. നമുക്ക് തികച്ചും അനുയോജ്യമാണെന്ന് അവർ വിശ്വസിക്കുന്ന വേഷങ്ങളുമായാണല്ലോ ആളുകൾ നമ്മളെ സമീപിക്കുന്നത്? അതു കൊണ്ട് തന്നെ എനിക്കൊരു പരാതിയുമില്ല. അവസരങ്ങൾ തേടി ആരെയും സമീപിച്ചിട്ടില്ല, എനിക്ക് നിരാശ അനുഭവിക്കേണ്ടതായും വന്നിട്ടില്ല. 'ദേശാടന'ത്തിലെ വേഷം പോലും ആദ്യം എന്നെ ഉദ്ദേശിച്ചായിരുന്നില്ല. മറ്റൊരു നടനെയാണ് ആദ്യമവർ സമീപിച്ചത്, ആ നടനെ ലഭിക്കാത്തതിനാൽ എന്നിലേക്ക് എത്തിയതാണ്. സിനിമ അങ്ങനെയാണ്. ആദ്യം മോഹൻലാലിന് ഓഫർ ചെയ്ത കഥാപാത്രങ്ങളെ മമ്മൂട്ടി അവതരിപ്പിച്ച സംഭവങ്ങൾ ഉണ്ടായിട്ടില്ലേ, തിരിച്ചും? മിക്കപ്പോഴും, ഒരു നടനെ മനസ്സിൽ വച്ചു കൊണ്ട് പ്രത്യേകമായി കഥാപാത്രങ്ങൾ സൃഷ്ടിക്കപ്പെടുന്നില്ല. കുറഞ്ഞത്, എനിക്ക് ലഭിച്ച വേഷങ്ങളുടെ കാര്യത്തിലെങ്കിലും അങ്ങനെയാണ്," വിജയരാഘവൻ പറഞ്ഞു.
അടുത്തിടെ റിലീസ് ചെയ്തു പ്രേക്ഷക-നിരൂപക പ്രശംസ പിടിച്ചു പറ്റിയ 'പൂക്കാലം' എന്ന ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ചും അദ്ദേഹം അഭിമുഖത്തിൽ വിശദമായി സംസാരിച്ചു. നൂറു വയസ്സുള്ള ഇട്ടൂപ്പ് എന്ന കഥാപാത്രത്തെയാണ് ഗണേഷ് രാജ് സംവിധാനം ചെയ്ത 'പൂക്കാല'ത്തിൽ വിജയരാഘവൻ അവതരിപ്പിച്ചത്.
'കഥാസന്ദർഭം കേൾക്കുമ്പോൾ തന്നെ കഥാപാത്രത്തെക്കുറിച്ചുള്ള ആശയങ്ങളും ധാരണകളും മനസ്സിൽ രൂപപ്പെടാൻ തുടങ്ങും. ക്രമേണ അത് വികസിക്കും. സ്‌ക്രിപ്റ്റ് വായിക്കുമ്പോൾ കഥാപാത്രത്തിന്റെ സ്വഭാവം, പെരുമാറ്റം എന്നിവയെക്കുറിച്ച് കുറെ കൂടി വ്യക്തമായ ധാരണ കിട്ടും. 'പൂക്കാല'ത്തിലെ ഇട്ടൂപ്പിന്റെ കാര്യത്തിലും ഇതാണ് സംഭവിച്ചത്. കഥാസന്ദർഭം കേൾക്കുകയും തിരക്കഥ വായിക്കുകയും ചെയ്തപ്പോൾ ജീവിതത്തിലുടനീളം ഞാൻ കണ്ട പ്രായമായവരുമായി ബന്ധപ്പെട്ട ഓർമ്മകൾ എന്റെ മനസ്സിലേക്ക് ഒഴുകിയെത്താൻ തുടങ്ങി. ഭാവനയിലൂടെ ആ കഥാപാത്രം എന്റെ മനസ്സിൽ രൂപപ്പെടാൻ തുടങ്ങി. അനുദിനം ആ കഥാപാത്രം പരിണമിച്ചു കൊണ്ടിരുന്നു. അതിനെ കൂടുതൽ മെച്ചപ്പെടുത്തുന്ന പുതിയ ആശയങ്ങളും മാനറിസങ്ങളുമെല്ലാം മനസ്സിലേക്ക് വന്നു. ഉദാഹരണത്തിന്, ഇട്ടൂപ്പിന്റെ വിറയൽ, പ്രത്യേകിച്ച് അയാളുടെ വിറയ്ക്കുന്ന കൈകൾ - പ്രായമായവരിൽ സാധാരണമായ കാഴ്ചയാണത്. പ്രായമായ ആളുകളുടെ ശരീരഭാഷ, ചിന്താരീതി, വേഗത, പ്രതികരണങ്ങൾ എല്ലാം നിരീക്ഷിക്കുന്നത് കഥാപാത്രത്തെ കൂടുതൽ പരിഷ്കരിക്കാനും രൂപപ്പെടുത്താനും സഹായിച്ചു."
ഇട്ടൂപ്പിനെ മറ്റാരെങ്കിലും അവതരിപ്പിച്ചിരുന്നെങ്കിൽ, അത് തികച്ചും വ്യത്യസ്തമായ, ഒരുപക്ഷേ ഇതിലും മികച്ച, ഒരു വ്യാഖ്യാനമായേനെ എന്നും ഇപ്പോൾ കണ്ട ഇട്ടൂപ്പ് തന്റെ വ്യക്തിപരമായ വ്യാഖ്യാനം മാത്രമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
/indian-express-malayalam/media/media_files/uploads/2023/06/image-7.png)
സ്വഭാവവേഷങ്ങൾ ചെയ്യുന്നത് സൈക്കിൾ ഓടിക്കുന്നത് പോലെ
കഴിഞ്ഞ അൻപത് വർഷങ്ങളായി മലയാളത്തിലെ സ്വഭാവനടന്മാരുടെ പട്ടികയിൽ വിജയരാഘവനുണ്ട്, മുൻപന്തിയിൽ തന്നെ. സിനിമാപ്രേമികൾ എക്കാലവും നെഞ്ചോടു ചേർക്കുന്ന ഒരുപിടി വേഷങ്ങൾ ചെയ്തിട്ടുള്ള ഈ നടന് ഈ മേഖലയിൽ പരിചയപ്പെടുത്തലുകളോ നീണ്ട വിവരണങ്ങളോ ആവശ്യമില്ല. മലയാളി മനസ്സുകളിൽ അത്ര മേൽ പതിഞ്ഞു കിടക്കുന്നവയാണ് അദ്ദേഹത്തിന്റെ അഭിനയ മുഹൂർത്തങ്ങൾ. സ്വഭാവവേഷങ്ങളുടെ വെള്ളിത്തിരയിലെ അവതരണത്തെക്കുറിച്ചും അദ്ദേഹം അഭിമുഖത്തിൽ എടുത്തു പറഞ്ഞു.
'സ്വഭാവവേഷങ്ങൾ ഏറ്റെടുക്കുന്ന പ്രക്രിയയെ സൈക്കിൾ ഓടിക്കാൻ പഠിക്കുന്നതിനോട് ഉപമിക്കാം. തുടക്കത്തിൽ ഇത് വെല്ലുവിളി നിറഞ്ഞതായിരിക്കും, ഒരു സൈക്കിളിൽ എങ്ങനെ ബാലൻസ് ചെയ്യാമെന്ന് പഠിക്കുന്നതു പോലെ… പതിയെ അനുഭവങ്ങളിലൂടെ കൂടുതൽ വൈദഗ്ധ്യം നേടുകയും ആ കലയിൽ പ്രാവീണ്യം നേടുകയും ചെയ്യും. അതിൽ പ്രാവിണ്യം നേടിക്കഴിഞ്ഞാൽ, നമുക്ക് കൈവിട്ടും സൈക്കിൾ ഓടിക്കാം, എഴുന്നേറ്റു നിന്നു കൊണ്ടും ഓടിക്കാം, വേണമെങ്കിൽ പിന്നിലേക്കും ഓടിക്കാം. ക്യാരക്ടർ റോളുകൾ ചെയ്യുന്നതിനും ഇതേ തത്വം ബാധകമാണ്.'
പെരുപ്പിച്ചു കാണിക്കൽ അല്ലെങ്കിൽ എക്‌സാജെറേഷൻ ചേർന്ന അഭിനയം ഒരുകാലത്ത് പ്രചാരത്തിൽ ഉണ്ടായിരുന്നു എങ്കിലും ഇപ്പോൾ അഭിനയം കഴിയുന്നത്ര സ്വാഭാവികമാക്കാൻ ആണ് അഭിനേതാക്കളും സിനിമയുടെ അണിയറപ്രവർത്തകരും ശ്രമിക്കുന്നത് എന്ന നീരീക്ഷണവും വിജയരാഘവൻ അഭിമുഖത്തിൽ പങ്കു വച്ചു.
'മുൻകാലങ്ങളിൽ, നാടകങ്ങൾ അവതരിപ്പിക്കുമ്പോൾ അഭിനേതാക്കൾ പലപ്പോഴും അവരുടെ കഥാപാത്രങ്ങളുടെ ചില സവിശേഷതകൾ പെരുപ്പിച്ചു കാണിക്കുമായിരുന്നു, ഉദാഹരണത്തിന്, വളരെ വിറയലോടെ സംസാരിക്കുക. ഈ ക്ലീഷേ സങ്കേതങ്ങൾ അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ അതിനെ മികവിന്റെ മാനദണ്ഡമായി കണക്കാക്കുന്നില്ല. ഇക്കാലത്ത്, പെർഫോമൻസ് കഴിയുന്നത്ര സ്വാഭാവികമാക്കുക എന്നതാണ് ലക്ഷ്യം.'
വിജയരാഘവനുമായുള്ള അഭിമുഖത്തിന്റെ പൂർണ്ണ രൂപം ഇവിടെ വായിക്കാം:Vijayaraghavan: From not wanting to be in film business to celebrating 50 years in cinema, this Malayalam actor has come a long way
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.