സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസ് ഓർമയായിട്ട് 11 വർഷം. ബന്ധങ്ങളുടെ ആഴവും സങ്കീർണതകളും നിസഹായതയുമൊക്കെയായിരുന്നു ലോഹിയുടെ സിനിമകളുടെ പ്രമേയങ്ങൾ. എന്നാൽ ആ സിനിമകളിലൊക്കെ ആരും കാണാതെ പോയ പ്രണയത്തെ കുറിച്ചും പ്രണയിതാക്കളെ കുറിച്ചുമാണ് അദ്ദേഹത്തിന്റെ ഇളയമകൻ വിജയശങ്കർ അച്ഛന്റെ ഓർമദിനത്തിൽ സോഷ്യൽ മീഡിയയിൽ കുറിയ്ക്കുന്നത്.
ലോഹിതദാസിന്റെ മരണത്തിന്റെ തൊട്ടുമുൻപുള്ള നിമിഷങ്ങളെ കുറിച്ചും, അമ്മയുടെ കൈയെടുത്ത് നെഞ്ചിൽ വച്ച് ‘സിന്ധു’ എന്നു വിളിച്ചുകൊണ്ട് അച്ഛൻ കണ്ണടച്ചതുമെല്ലാം ഹൃദയത്തിന്റെ ഭാഷയിലാണ് വിജയശങ്കർ കുറിയ്ക്കുന്നത്.
തനിയാവർത്തനത്തിലെ ബാലൻമാഷ്, കിരീടത്തിലെ സേതുമാധവൻ, ദശരഥത്തിലെ രാജീവ് മേനോൻ, ഭരതത്തിലെ ഗോപിനാഥൻ, അമരത്തിലെ അച്ചൂട്ടി, ഭൂതക്കണ്ണാടിയിലെ വിദ്യാധരൻ…തോറ്റുപോയ നായകൻമാരായിരുന്നു ലോഹിതദാസ് സിനിമകളിലെ ശ്രദ്ധാകേന്ദ്രം. ഈ കഥാപാത്രങ്ങൾ മലയാളിയെ കരയിപ്പിച്ചതിനു കണക്കില്ല. എപ്പോൾ കാണുമ്പോഴും ഉള്ളിലൊരു നോവ് നൽകുന്ന കഥാപാത്രങ്ങളെ സൃഷ്ടിച്ചാണ് ലോഹിതദാസ് വിടപറഞ്ഞത്.
തിരക്കഥാകൃത്തായും സംവിധായകനായും നാൽപ്പതിലേറെ സിനിമകൾക്കാണ് ലോഹി ജന്മം നൽകിയത്. 2009 ജൂൺ 28 നാണ് ലോഹിയെന്ന അനശ്വര കലാകാരന്റെ അപ്രതീക്ഷിത വിയോഗത്തിനു കേരളം സാക്ഷിയായത്. ഹൃദയാഘാതംമൂലമാണ് ലോഹിതദാസ് മരിച്ചത്. 1955 മേയ് അഞ്ചിനാണ് ലോഹിതദാസ് ജനിച്ചത്.
Read Also: എന്നെ കാണാൻ വേണ്ടി കാശൊന്നും ചിലവാക്കേണ്ട, ഉണ്ണി എങ്ങനെയാണോ അങ്ങനെ വന്നാൽ മതി
24 വർഷത്തെ സിനിമ കരിയറിൽ 35 ഓളം സിനിമകൾക്ക് തിരക്കഥ രചിച്ചു. 1997 ഭൂതക്കണ്ണാടി എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സംവിധാന രംഗത്തേക്കും. നിവേദ്യമാണ് അവസാന സിനിമ. 1998 ൽ മികച്ച പുതുമുഖ സംവിധായകനുള്ള (ഭൂതക്കണ്ണാടി) ഇന്ദിരഗാന്ധി അവാർഡ് ലഭിച്ചു. ലോഹിതദാസിന്റെ സിനിമകൾക്ക് ആറ് തവണ സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്.
ലക്കിടി അകലൂരിലെ ‘അമരാവതി’യാണു ലോഹിതദാസിvdJz പല തിരക്കഥകളും പിറന്ന, പ്രിയപ്പെട്ട വീട്. അമരാവതിയുടെ വളപ്പിലാണ് അദ്ദേഹത്തിന്റെ സ്മൃതി മണ്ഡപവും.