സ്ത്രീപക്ഷ സിനിമയെന്ന കുറ്റമാരോപിച്ച് സെൻസർ ബോർഡ് വിലക്കിയ ‘ലിപ്സ്റ്റിക്ക് അണ്ടര്‍ മൈ ബുര്‍ഖ’ ചലച്ചിത്ര മേളകളിൽ താരമാകുന്നു. ഏറ്റവും പുതിയതായി ലൈസെസ്റ്റർ ഏഷ്യൻ ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനും മികച്ച നടിക്കുമുളള അവാർഡുകൾ ലിപ്സ്റ്റിക്ക് അണ്ടര്‍ മൈ ബുര്‍ഖ സ്വന്തമാക്കി. രത്‌ന പഥകാണ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഇതിനു മുൻപ് അഞ്ച് അന്താരാഷ്‌ട്ര അവാർഡുകൾ ചിത്രം സ്വന്തമാക്കിയിരുന്നു.

രത്‌ന പഥക്
സ്ത്രീ കേന്ദ്രീകൃത ചിത്രമാണെന്നത് പ്രധാനകാരണമായി ആരോപിച്ചാണ് ‘ലിപ്സ്റ്റിക്ക് അണ്ടര്‍ മൈ ബുര്‍ഖയ്‌ക്ക് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കേഷന്‍ നിരസിച്ചത്. ഇതിനെച്ചൊല്ലി സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധവും ഉയർന്നിരുന്നു. ഫോണ്‍ സെക്സും ദൈര്‍ഖ്യമേറിയ ചൂടന്‍ രംഗങ്ങളും ചിത്രത്തിലുടനാളമുണ്ടെന്ന കാരാണത്താല്‍ സെന്‍സര്‍ ബോര്‍ഡ് വിലക്കിയ ചിത്രം ഇപ്പോൾ അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ വാരിക്കൂട്ടുകയാണ്.
ലൈസെസ്റ്റർ ഏഷ്യൻ ചലച്ചിത്ര മേളയിലെ കൂടാതെ, ആംസ്റ്റർഡാം ഫിലിം ഫെസ്റ്റിവലിൽ പ്രേക്ഷക അവാര്‍ഡ്, ഗ്ലാസ്ഗോ ഫിലിം ഫെസ്റ്റിവലിൽ പ്രേക്ഷക അവാര്‍ഡ്, ഇതേ ചലച്ചിത്ര മേളയിലെ ജൂറി അവാര്‍ഡ്, ടോക്യോ ഫിലിം ഫെസ്റ്റിവലിൽ സ്പിരിറ്റ് ഓഫ് സൗത്ത് ഏഷ്യ അവാര്‍ഡ്, ജിയോ മാമി ഫെസ്റ്റിവലിൽ ഓക്സ്ഫാം ബെസ്റ്റ് ഫിലിം ഓണ്‍ ജെന്‍ഡര്‍ ഇക്ക്വാലിറ്റി എന്നിവയാണ് ചിത്രത്തിന് ഇതുവരെ ലഭിച്ച അംഗീകാരങ്ങള്‍.
നാല് സ്ത്രീകളുടെ കഥ പറയുന്ന സിനിമയാണ് ‘ലിപ്സ്റ്റിക്ക് അണ്ടര്‍ മൈ ബുര്‍ഖ’. ബുര്‍ഖ ധരിച്ച കോളേജ് വിദ്യാര്‍ഥിനി, ചെറുപ്പക്കാരിയായ ബ്യൂട്ടീഷ്യന്‍, മൂന്ന് കുട്ടികളുള്ള ഒരമ്മ, 55കാരിയായ വിധവ എന്നിവരെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. സംവിധായകന്‍ പ്രകാശ് ജാ നിര്‍മ്മിച്ച ചിത്രത്തില്‍ അഭിനയിക്കുന്നത് കൊങ്കണ സെന്‍ ശര്‍മ, രത്ന പതക്, ആഹാന കുംര, പ്ലബിത ബോര്‍തകുര്‍, സുശാന്ത് സിംഗ്, വൈഭവ് ത്രിവേദി എന്നിവരാണ്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook