scorecardresearch
Latest News

പനച്ചൂരാൻ കവിതയുടെ ഔഷധഗുണം; ലാൽ ജോസ് എഴുതുന്നു

എന്റെ പ്രയാസദിനങ്ങളിൽ ഔഷധമാക്കാനായി അവന്റെ പാട്ടുകൾ ഞാനെന്റെ ഫോണിന്റെ വീഡിയോ ഗ്യാലറികളിൽ നിറച്ചുസൂക്ഷിച്ചിട്ടുണ്ട്

Lal Jose, Anil Panachooran, Anil Panachooran Passed Away, അനിൽ പനച്ചൂരാൻ, Anil Panachooran death

അനിൽ പനച്ചൂരാന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലാണ് സിനിമാലോകം. അർത്ഥഗർഭമായ വരികളിലൂടെ മലയാളത്തിന് ഒരു പിടി നല്ല ഗാനങ്ങളും കവിതകളും സമ്മാനിച്ച പ്രിയ കവിയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയാണ് സുഹൃത്തുക്കളും സിനിമാപ്രവർത്തകരുമെല്ലാം.

അനിൽ പനച്ചൂരാൻ എന്ന ഗാനരചയിതാവിനെ മലയാളത്തിനു പരിചയപ്പെടുത്തുന്നത് സംവിധായകൻ ലാൽ ജോസാണ്. ലാൽ ജോസിന്റെ ‘അറബിക്കഥ’യ്ക്ക് വേണ്ടി അനിൽ പനച്ചൂരാൻ എഴുതിയ പാട്ടുകളെല്ലാം തന്നെ സൂപ്പർ ഹിറ്റുകളായിരുന്നു. സിനിമയ്ക്ക് അപ്പുറം ഒരു സൗഹൃദത്തിന്റെ ഊഷ്മളത പങ്കിട്ട ഒരാളായിരുന്നു ലാൽജോസിന് അനിൽ പനച്ചൂരാൻ. അനിലിനെ കുറിച്ച് ലാൽ ജോസ് പങ്കിട്ട കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്

Read more: വ്യത്യസ്തനായ കവി; അനില്‍ പനച്ചൂരാന് ആദരാഞ്ജലികൾ അർപ്പിച്ച് സിനിമാലോകം

കുറിപ്പിന്റെ പൂർണ്ണരൂപം:

പനച്ചൂരാൻ കവിതയുടെ ഔഷധഗുണം ആദ്യമറിയുന്നത് ഷൊർണ്ണൂർ ആയുർവേദ സമാജത്തിൽ ചികിത്സയിലിരിക്കുമ്പോഴാണ്. മുല്ലയുടേയും അറബിക്കഥയുടേയും ചർച്ചകൾ പുരോഗമിക്കുന്ന കാലം. തിരക്കഥാകൃത്ത് സിന്ധുരാജ് വീര്യമുളള ഒരു കവിത എനിക്ക് ചൊല്ലിതന്നു. ആദ്യ കേൾവിയിൽതന്നെ ആ വരികളുടെ ഇഴയടുപ്പമുളള വലക്കണ്ണികളിൽ പെട്ടു പോയതിനാൽ കവിയെ ഒന്ന് കാണണം എന്ന് തോന്നി. സിന്ധു ഉടൻ കായംകുളത്തേക്ക് ചാത്തൻമാരെ അയച്ചിട്ടുണ്ടാകണം.

അടുത്ത ദിവസം ഉച്ച നേരത്ത്, കയ്യിൽ ചുരുട്ടിപിടിച്ച പോളിത്തിൻ കവറുമായി യാത്രാക്ഷീണത്തോടെ ഒരു അവധൂതൻ ആശുപത്രിമുറിയുടെ വാതിലിൽ മുട്ടി. വന്ന് കേറിയത് അക്ഷരകലയുടെ തീപ്പൊളളലേറ്റ ഒരാത്മാവാണെന്ന് ഒറ്റനോട്ടത്തിലേ ബോധ്യപ്പെട്ടു. ഇടതടവില്ലാതെ ഒഴുകിയ പനച്ചൂരാൻ കവിതയുടെ രണ്ട് പകലിരവുകൾ പിന്നിട്ടപ്പോൾ മലയാളസിനിമയിൽ പനച്ചൂരാനായി ഒരു കസേര നീക്കിയിട്ടു കൊടുക്കാൻ ഞാൻ നിയോഗിക്കപ്പെട്ടിരിക്കുന്നു എന്ന് തോന്നി. പിന്നീടുളളത് ചരിത്രം.

ചോരവീണ മണ്ണിൽ നിന്നുയുർന്നു വന്ന പൂമരത്തെ മലയാളിയും മലയാള സിനിമയും ഏറ്റെടുത്തത് എത്രവേഗമാണ്. അറബിക്കഥയിലെ പാട്ടുകൾ അറബിക്കടലോളം അവസരങ്ങൾ കവിക്ക് മുന്നിൽ തുറന്നിട്ടു. പാട്ടിന്റെ കടലിലേക്ക് പനച്ചു ഒഴുകി. തിരക്കുകൾക്കിടയിൽ കൂട്ടിമുട്ടിയപ്പോഴൊക്കെ കവിതകൊണ്ട് എന്നെകെട്ടിയിട്ട സദിരുകൾ. എന്റെ പ്രയാസദിനങ്ങളിൽ ഔഷധമാക്കാനായി അവന്റെ പാടലുകൾ ഞാനെന്റെ ഫോണിന്റെ വീഡിയോ ഗ്യാലറികളിൽ നിറച്ചുസൂക്ഷിച്ചിട്ടുണ്ട്.

ഓണപ്പുടവക്ക് തീപിടിച്ചിട്ടും വാടകവീടിന്റെ വാതിലുവിറ്റ് ജീവിക്കുന്ന സുഹൃത്തിനെക്കുറിച്ചുളള ആശങ്കകൾ അവനെ കണ്ട നാൾ മുതൽ എന്നും കൂടെ ഉണ്ടായിരുന്നു. അടുത്തിടെയായി അവസരങ്ങൾ അവനെ കടന്ന് പോകുന്നുവെന്നും കായംകുളത്ത് പ്രയാസങ്ങൾ പെരുകുന്നുവെന്നും അറിഞ്ഞപ്പോൾ ഒരു രണ്ടാം വരവ് കൊടുക്കണേയെന്ന പ്രാർത്ഥനയോടെ ‘വെളിപാടിന്റെ പുസ്തക’ത്തിലെ ജിമിക്കി കമ്മൽ എഴുതാൻ വിളിച്ചു, ജിമിക്കി കമ്മൽ എല്ലാ റിക്കോർഡുകളും തകർത്ത് മുന്നേറി.

വീണ്ടും ഒരു പനച്ചൂരാൻ പാട്ട് എന്റെ ആലോചനയിൽ ഉണ്ടായിരുന്നു. നമുക്ക് ആലോചിക്കാനല്ലേ സാധിക്കൂ,ഒന്നും പറയാതെ അവനങ്ങ് പോയി! സ്വർഗ്ഗത്തിലിപ്പോൾ നീ സദിരു തുടങ്ങിയിട്ടുണ്ടാകുമെന്നറിയാം. അവിടുത്തെ യക്ഷകിന്നരൻമാർ കൂടി ഇനി ചോര വീണമണ്ണിൽ നിന്ന് എന്ന പാട്ട് മൂളുമായിരിക്കും. ഒരിക്കൽ ചുണ്ടിൽ കേറിയാൽ പിന്നെ ഇറങ്ങിപോകാത്ത വിധം വരികൾ കൊത്തിവക്കുന്ന തച്ചനാണല്ലോ നീ. അക്ഷരകലയുടെ അദ്ഭുതമേ നിനക്ക് മുന്നിൽ ഞാൻ നിറകണ്ണോടെ കൈ കൂപ്പുന്നു. പ്രണാമം!

Read more: അനിൽ പനച്ചൂരാന്റെ മരണം: അസ്വാഭാവിക മരണത്തിനു കേസ്

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Lal jose remembers anil panachooran