രാഷ്ട്രീയ മേഖലയിൽ തന്റെ ചുടറുപ്പിക്കുകയാണ് നടി ഖുശ്ബു. കഴിഞ്ഞ ദിവസമാണ് സ്ത്രീകൾക്കായുള്ള ദേശീയ കമ്മീഷനിലെ മെമ്പറായി ഖുശ്ബു സ്ഥാനമേറ്റത്. തനിക്ക് എട്ടു വയസ്സുള്ളപ്പോൾ പിതാവ് ശാരീരികമായും ലൈംഗികമായും പീഡിപ്പിച്ചു എന്ന വെളിപ്പെടുത്തലാണ് താരം ഇപ്പോൾ നടത്തിയിരിക്കുന്നത്.
മോജോ സ്റ്റോറിയിൽ ബർക്ക ദത്തിനു നൽകിയ അഭിമുഖത്തിലാണ് ഖുശ്ബു തുറന്നു പറഞ്ഞത്. “ഒരു കുട്ടി ചൂഷണം ചെയ്യപ്പെടുമ്പോൾ അത് അവരുടെ മുഴുവൻ ജീവിതത്തെ തന്നെ ബാധിക്കുന്നു. വളരെയധികം പീഡനം സഹിക്കേണ്ടി വന്ന ആളാണെന്റെ അമ്മ. ഭാര്യയെ തല്ലുന്നത് എന്റെ അവകാശമാണെന്നാണ് അയാൾ വിചാരിച്ചത്. ഭാര്യയെ മാത്രമല്ല കുട്ടികളെയും അയാൾ തല്ലി. അയാളുടെ ഒരേയൊരു മകളെ ലൈംഗികമായും പീഡിപ്പിച്ചു. എന്റെ എട്ടു വയസ്സു മുതൽ അയാൾ എന്നെ ചൂഷണം ചെയ്യാൻ ആരംഭിച്ചു, പതിനഞ്ചുള്ളപ്പോഴാണ് ഞാനത് തുറന്നു പറഞ്ഞത്” ഖുശ്ബുവിന്റെ വാക്കുകളിങ്ങനെ.
കുടുംബത്തിലെ മറ്റ് അംഗങ്ങളും ചുഷണം ചെയ്യപ്പെടുമെന്ന ഭയം കൊണ്ടാണ് അത്ര നാൾ തുറന്നു പറയാതിരുന്നതെന്നും താരം പറയുന്നു. “എന്റെ പ്രധാനം ഭയം അമ്മ ഇതറിഞ്ഞാൽ വിശ്വസിക്കില്ലെന്നതായിരുന്നു, കാരണം എന്തു ചെയ്താലും ഭർത്താവാണെല്ലാം എന്നും കരുതുന്നയാളാണ് അവർ. പതിനഞ്ചു വയസ്സായപ്പോൾ തിരിച്ചു പ്രതികരിക്കണമെന്ന ചിന്ത എന്നിൽ ഉണർന്നു. എനിക്ക് പതിനാറു വയസ്സു പോലും ഇല്ലാത്തപ്പോഴാണ് അയാൾ ഞങ്ങളെ ഉപേക്ഷിച്ചു പോയത്. ഒരു നേരത്തെ ഭക്ഷണം എവിടെ നിന്ന് ലഭിക്കുമെന്ന് പോലും ഞങ്ങൾക്കന്ന് അറിയില്ല” ഖുശ്ബു പറഞ്ഞു.
കുട്ടികാലത്ത് അവർ നേരിടേണ്ടി വന്ന പ്രശ്നങ്ങളാണ് പിന്നീട് ഖുശ്ബുവിനെ ധീരയാക്കിയതെന്ന് ഭർത്താവ് സുന്ദർ പറഞ്ഞു. ബോളിവുഡ് ചിത്രമായ ‘ദി ബേർണിങ്ങ് ട്രെയിനി’ലൂടെ കരിയർ ആരംഭിച്ച ഖുശ്ബു തെന്നിന്ത്യൻ സിനിമാലേകത്തെ മുൻനിര നടിമാരിലൊരാളാണ്. 2010ലാണ് താരം രാഷ്ട്രീയത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.