കുഞ്ചാക്കോ ബോബൻ നായകനായി അഭിനയിച്ച നിഴൽ, നായാട്ട് എന്നീ ചിത്രങ്ങൾ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഏറെ സംഘർഷ ഭരിതമായ ഒരുതരത്തിലുള്ള പ്രിവിലേജുകളുമില്ലാത്ത ഒരു നായകമവേഷമാണ് നായാട്ടിൽ ചാക്കോച്ചൻ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ ഈ അവസ്ഥയെ ജീവിതത്തോട് ബന്ധപ്പെടുത്താൻ സാധിക്കുമോ എന്ന ചോദ്യത്തിന് സാധിക്കും എന്ന് തന്നെയാണ് ചാക്കോച്ചന്റെ മറുപടി. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉദയ സ്റ്റുഡിയോ എന്ന കെട്ടുറപ്പുള്ള പാരമ്പര്യമായിരുന്നെങ്കിലും സാമ്പത്തികമായി ഏറെ പ്രയാസങ്ങൾ അനുഭവിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു ചാക്കോച്ചന്. കുടുംബമഹിമയും പേരുംകൊണ്ട് റേഷൻ കടയിൽ ചെന്നാൽ അരി കിട്ടില്ല, അതിന് കാശ് തന്നെ വേണം എന്നാണ് ചാക്കോച്ചൻ പറയുന്നത്.
ജീവിതത്തിൽ താൻ അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ച് ഇതിന് മുൻപും ചാക്കോച്ചൻ തുറന്ന് സംസാരിച്ചിട്ടുണ്ട്. സിനിമ നിർമാണം കുടുംബത്തെ സാമ്പത്തികമായി തകർത്തതും ഇനി സിനിമ വേണ്ട, ഉദയ എന്ന ബാനർ തന്നെ വേണ്ട എന്ന തീരുമാനിച്ചതുമായ ഒരു ഘട്ടം ചാക്കോച്ചന്റെ ജീവിതത്തിൽ ഉണ്ടായിരുന്നു. എന്നാൽ താൻ ജീവിതത്തിൽ നേടിയതിനെല്ലാം അടിസ്ഥാനം ഉദയ എന്ന ആ പേരായിരുന്നു എന്ന് പിന്നീട് താൻ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ചാക്കോച്ചൻ പറഞ്ഞിട്ടുണ്ട്.
അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ ഹീറോ ഹോണ്ട സ്പ്ലെണ്ടറും ഓടിച്ചു വന്ന് മലയാള സിനിമയിലെ ചോക്ലേറ്റ് നായകനായി മാറിയ കുഞ്ചാക്കോ ബോബൻ ഇപ്പോൾ തിരഞ്ഞെടുക്കുന്ന സിനിമകളിലൂടെയും കഥാപാത്രങ്ങളിലൂടെയും ആ പേര് തിരുത്തുകയാണ്.