/indian-express-malayalam/media/media_files/uploads/2023/09/K-S-Chithra-Sithara.jpg)
സിതാര കൃഷ്ണകുമാറും ചിത്രയും ( അന്നും ഇന്നും)
കാലം കാത്തുവച്ച ചില മുഹൂർത്തങ്ങളുണ്ട്. നിയോഗം പോലെ സമയമാവുമ്പോൾ കൃത്യമായി മനുഷ്യർ ആ മുഹൂർത്തങ്ങളിലേക്ക് ചെന്നെത്തുക തന്നെ ചെയ്യും. ഗായിക സിതാര കൃഷ്ണകുമാറിനു വേണ്ടി കാലം കാത്തുവച്ച അത്തരമൊരു അപൂർവ്വ സുന്ദരമായ വേദിയാണ് ഐഡിയ സ്റ്റാർ സിംഗറിന്റെ ജഡ്ജിംഗ് പാനൽ.
റിയാലിറ്റി ഷോകളിലൂടെയാണ് സിതാര മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതയാകുന്നത്. കൈരളി ടിവിയുടെ ഗന്ധർവസംഗീതം സീനിയേഴ്സ് 2004ലെ മികച്ച പാട്ടുകാരിയായി തെരഞ്ഞെടുക്കപ്പെട്ടു. അതേ വർഷം തന്നെ ഏഷ്യാനെറ്റ് ചാനലിന്റെ സപ്തസ്വരങ്ങളിലെയും ജീവൻ ടിവിയുടെ വോയ്സ് 2004ലെയും മികച്ച പാട്ടുകാരിയായി. ജീവൻ ടിവിയുടെ, ഒരു വർഷം നീണ്ടുനിന്ന, 2 കോടി ആപ്പിൾ മെഗാസ്റ്റാർ ഷോ 2009 എന്ന റിയാലിറ്റി ഷോയിലെ വിജയവും സിതാരയെ ഏറെ പ്രശസ്തയാക്കി. അന്ന് വിധികർത്താവായി എത്തിയ കെ എസ് ചിത്രയ്ക്കു മുന്നിലും സിതാര ഗാനം ആലപിച്ചിരുന്നു. വർഷങ്ങൾക്കിപ്പുറം കെ എസ് ചിത്രയ്ക്ക് ഒപ്പം ഏഷ്യാനെറ്റിന്‍റെ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 9ന്റെ ജഡ്ജിംഗ് പാനലിൽ ഇരിക്കുകയാണ് സിതാര കൃഷ്ണകുമാർ.
"അന്ന് മുന്നിൽ നിന്ന് പാടിയപ്പോൾ കരുതിയിട്ടുണ്ടാവുമോ ഇന്ന് ആളോട് കൂടെ ഒരു സീറ്റിൽ ഇരിക്കാൻ കഴിയുമെന്ന്!," എന്ന അടിക്കുറിപ്പോടെ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെട്ട ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
സിതാരയെ സംബന്ധിച്ചും ഏറെ പ്രിയപ്പെട്ടൊരാളാണ് കെ എസ് ചിത്ര. "സംഗീതം, സ്നേഹം,നന്മ എല്ലാം കടലോളം അളവിൽ ചേർത്ത് ഒരു മനുഷ്യനെ ഉണ്ടാക്കി ഒരു നിറഞ്ഞ ചിരി കൂടി ചേർത്താൽ അത് പദ്മഭൂഷൺ ഡോക്ടർ കെ. സ്. ചിത്ര! "ചേച്ചിയുടെ സംഗീതത്തോടും സ്വഭാവത്തോടും ഉള്ള ഈ അത്ഭുതം, ആരാധന ഒരിക്കലും അവസാനിക്കില്ല! ചേച്ചി ഞങ്ങളുടെ ജീവന്റെ ജീവനാണ്! ദീർഘകാലം ജീവിക്കൂ റാണി," എന്നാണ് കഴിഞ്ഞ ജന്മദിനത്തിൽ ചിത്രയ്ക്ക് ആശംസകൾ നേർന്ന് സിതാര കുറിച്ചത്.
ഗാനമേളകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും സംഗീതാസ്വാദകരുടെ മനസ്സ് കീഴടക്കിയ സിതാര ഇന്ന് മലയാള സിനിമ പിന്നണി ഗാനലോകത്തെ പകരം വയ്ക്കാനില്ലാത്ത ഗായികമാരിൽ ഒരാളാണ്. വ്യത്യസ്തമായ ആലാപന ശൈലിയാണ് സിതാരയെ വേറിട്ടു നിർത്തുന്നത്.
ലാൽ ജോസ് ചിത്രം 'എൽസമ്മ എന്ന ആൺകുട്ടി'യിലെ 'കണ്ണാരം പൊത്തി' എന്ന ഗാനത്തിലൂടെയാണ് സിതാരയുടെ വേറിട്ട ശബ്ദം പ്രേക്ഷകരുടെ മനസ്സിൽ രജിസ്റ്ററാകുന്നത്. പിന്നീട് സെല്ലുലോയിഡ് ചിത്രത്തിലെ 'ഏനുണ്ടോടീ അമ്പിളിചന്തം' എന്ന ഗാനത്തിലൂടെ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്കാരവും സിതാര സ്വന്തമാക്കി.
അതിശയൻ ചിത്രത്തിലെ ഗാന ആലപിച്ചാണ് സിതാര പിന്നണി ഗാന രംഗത്തെത്തുന്നത്. ചിത്രശലഭങ്ങളുടെ വീട്, യക്ഷിയും ഞാനും, മേരിക്കുണ്ടെരു കുഞ്ഞാട്, ട്രാഫിക്ക്, മായാമോഹിനി, മിസ്റ്റർ ഫ്രോഡ്, കസിൻസ്, അയാൾ ഞാനല്ല, ജേക്കബിന്റെ സ്വർഗ്ഗരാജ്യം, ഗോദ, കുമ്പളങ്ങി നൈറ്റ്സ്, കാണേ കാണേ തുടങ്ങി അനവധി ഗാനങ്ങൾക്ക് സിതാര ജന്മമേകി. അന്യ ഭാഷകളിലും സിതാര തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഗായികയായി മാത്രമല്ല സംഗീത സംവിധായികയായും നർത്തകിയായും മികവ് തെളിയിച്ച കലാകാരിയാണ് സിതാര.
മലപ്പുറം സ്വദേശിയായ സിതാര കുട്ടികാലം മുതൽക്കെ കലാ മേഖലയിൽ സജീവമാണ്. 2007 ആഗസ്റ്റ്31 നാണ് ഡോക്ടർ സജീഷിനെ സിതാര വിവാഹം ചെയ്തത്. ഇരുവർക്കും സാവൻ ഋതു എന്ന പേരുള്ള മകളുമുണ്ട്. അമ്മയെ പോലെ തന്നെ മകൾ സായു എന്നു സാവൻ ഋതുവിനും സംഗീതത്തിലാണ് താൽപ്പര്യം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.