സമീപകാലത്ത് ഏറെ പ്രേക്ഷകപ്രീതിയും നിരൂപകപ്രശംസയും നേടി മുന്നേറുന്ന കന്നഡ ചിത്രം ‘കാന്താര’.ചിത്രത്തിലെ ‘വരാഹരൂപം’ എന്ന ഗാനം തങ്ങളുടെ ‘നവരസം’ പാട്ടിന്റെ കോപ്പിയടിയാണ് എന്നാരോപിച്ച് തൈക്കൂടം ബ്രിഡ്ജ് കോടതിയെ സമീപിച്ചിരുന്നു. അതിനെ തുടർന്നാണ് ‘കാന്താര’യിൽ നിന്നും ‘വരാഹരൂപം’ നീക്കം ചെയ്യാൻ കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇതെ തുടർന്ന് ചിത്രത്തിന്റെ ഒടിടി പതിപ്പിൽ നിന്ന് ഗാനം നീക്കം ചെയ്ത് മറ്റൊരു ഗാനം ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഇതു പ്രേക്ഷകർക്കിടയിൽ വലിയ നിരാശയാണ് ഉണ്ടാക്കിയത്.
തുടർന്ന് ഹൈക്കോടതിയെ ചിത്രത്തിന്റെ പ്രവർത്തരോട് സമീപിച്ചിരുന്നു. കീഴ് കോടതിയെ തന്നെ തുടർന്ന് സമീപിക്കാനായിരുന്നു ഹൈകോടതിയുടെ നിർദേശം. അങ്ങനെ കോഴിക്കോട് സെഷൻസ് കോടതിയുടെ വിധിയാണ് തൈക്കൂടം ബ്രിഡ്ജിന് തിരിച്ചടിയായിരിക്കുന്നത്. കോപ്പിറൈറ്റ് ആക്റ്റിന്റെ കീഴിൽ ഇത്തരത്തിലുളള കേസുകൾ കേമേഴ്ഷ്യൽ കോടതിയാണ് പരിഗണിക്കേണ്ടതെന്നാണ് ചിത്രത്തിന്റെ അഭിഭാഷകൻ വാദിച്ചത്. എന്നാൽ തങ്ങൾക്കു പണമല്ല മറിച്ച് ക്രഡിറ്റ് മാത്രമാണ് വേണ്ടതെന്ന വാദമാണ് തൈക്കൂടം ഉയർത്തിയത്. ഒടുവിൽ എറണാക്കുളം കോമേഴ്ഷ്യൽ കോടതിയിലേക്ക് കേസ് മാറ്റിയിരിക്കുകയാണ്. പാലക്കാട് സെഷൻസ് കോടതിയിൽ കേസ് ഇപ്പോഴും നിലനിൽക്കുന്നതിനാൽ അവിടുന്നുളള വിധിയും പരിഗണിച്ച ശേഷം മാത്രമെ ഗാനം ഉൾപ്പെടുത്തണമോ എന്നത് തീരുമാനിക്കുകയുളളൂ എന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
ചിത്രത്തിന്റെ സംവിധായകനായ റിഷഭ് ഷെട്ടി തന്നെയാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും. 16 കോടി രൂപയ്ക്ക് നിർമിച്ച ഈ ചിത്രം ബോക്സ് ഓഫീസിൽ നിന്നും 400 കോടി കളക്റ്റ് ചെയ്ത് റെക്കോർഡ് സൃഷ്ടിച്ചിരുന്നു. കർണാടകയിലെ പരമ്പരാഗത കലയായ ഭൂത കോലയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയത്.
‘കെജിഎഫ്’ നിർമ്മിച്ച ഹൊംബാലെ ഫിലിംസാണ് കാന്താരയുടെ നിർമാണം നിർവ്വഹിച്ചത്. റിഷഭ് ഷെട്ടിയ്ക്ക് ഒപ്പം സപ്തമി ഗൗഡ, കിഷോർ, അച്യുത് കുമാർ, പ്രമോദ് ഷെട്ടി, പ്രകാശ് തുമിനാട് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തി. ബി അജനീഷ് ലോകനാഥ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.