/indian-express-malayalam/media/media_files/uploads/2023/10/Karan-Johar.jpg)
"എല്ലാ ദിവസവും ഞാൻ ഉണരുമ്പോൾ എന്റെ ഒരു ചെറിയ ഭാഗം ശൂന്യമായിരിക്കും"
ഇരുപത് വർഷക്കാലത്തോളമായി ബോളിവുഡിന്റെ മനസ്സ് തോട്ടറിഞ്ഞ 'ചാറ്റ് ഷോ' ആണ് ചലച്ചിത്ര നിർമ്മാതാവ് കരൺ ജോഹർ അവതരിപ്പിക്കുന്ന 'കോഫി വിത്ത് കരൺ'. സിനിമാ താരങ്ങളുമായുള്ള തമാശയും രസകരമായ കുശലാന്വേഷണങ്ങളും നിറഞ്ഞ് നിന്നിരുന്ന ഷോയുടെ എട്ടാം സീസണിലെ ആദ്യ എപ്പിസോഡ് പുറത്ത് വന്നിരിക്കുകയാണ്. എന്നാൽ, പതിവിൽ നിന്ന് വിപരീതമായി ശാന്തവും ആരോഗ്യപരവുമായിരുന്നു ഈ എപ്പിസോഡ്.
നമ്മുടെ പ്രിയപ്പെട്ട സെലിബ്രറ്റികളുടെയെല്ലാം ജീവിതം വർഷങ്ങളായി നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്, മറ്റൊരുതരത്തിൽ പറഞ്ഞാൽ 'നുഴഞ്ഞ് കയറി'കണ്ടുകൊണ്ടിരിക്കുകയാണ്. നമുക്കറിയാം അവർ എന്താണ് ധരിക്കുന്നതെന്നും എവിടെ പോകുന്നുവെന്നും, എന്തിന് ഏത് സൗത്ത് ബോംബെ ഹോട്ടലിൽ ആരുടെ കൂടെയാണ് അവർ പോയതെന്നു വരെ നമുക്കറിയാം.
25 വർഷത്തോളമായി ബോളിവുഡിൽ നിറഞ്ഞുനിൽക്കുന്ന സംവിധായകനും നിർമ്മാതാവുമായ, ഷാരൂഖിന്റെ ബെസ്റ്റ് ഫ്രണ്ട് എന്നു വിളിക്കപ്പെടുന്ന കരൺ ജോഹർ, തന്റെ അതിഥികളിൽ നിന്നും അവരുടെ ജീവിതത്തിലെ നിർണ്ണായക അനുഭവങ്ങളും ബോളിവുഡ് രഹസ്യങ്ങളും പ്രേക്ഷകർക്കായി പങ്കുവയ്ക്കുന്നു.
കോഫി വിത്ത് കരണിൽ, കരൺ ജോഹർ എപ്പോഴും അതിഥികളുമായി വളരെ സൗമ്യവും സൗഹാർദ്ദപരവുമായ രീതിയിലാണ് ഇടപെടലുകൾ നടത്താറുള്ളത്. ഇത് ഷോയിലെത്തുന്ന അതിഥികൾക്ക് കൂടുതൽ കാര്യങ്ങൾ പങ്കുവയ്ക്കുന്നതിനും തുറന്ന് പറച്ചിലുകൾക്കുമുള്ള സാഹചര്യം ഒരുക്കുന്നു.
ചിലതെല്ലാം വലിയ മുഴക്കം ഉണ്ടാക്കി. സെയ്ഫ് അലി ഖാനൊപ്പം ഷോയിലെത്തിയ നടി കങ്കണ റണാവത്ത് നെപ്പോട്ടിസത്തെ കുറിച്ച് വിവാദപരമായ പ്രസ്താവനകൾ നടത്തിയിരുന്നു. തന്റെ സുഹൃത്തുക്കൾക്കും അവരുടെ കുട്ടികൾക്കുമൊപ്പം പ്രവർത്തിക്കുന്നതിൽ പ്രശസ്തനായ കരൺ ജോഹറിനെ തന്നെ ചോദ്യം ചെയ്യുന്നതുപോലെയായിരുന്നു കങ്കണയുടെ സംഭാഷണം.
2020ൽ സുശാന്ത് സിംഗ് രാജ്‌പുത്തിന്റെ ആത്മഹത്യയെ തുടർന്ന് ഇത് മറ്റോരു രൂപത്തിൽ വ്യാഖ്യാനിക്കപ്പെട്ടു. ബോളിവുഡിലെ ചില പ്രശസ്തരെയാണ് ഇത് ലക്ഷ്യം വച്ചത്, പ്രത്യേകിച്ച് കരൺ ജോഹറിനെ. തന്റെ ലൈംഗികതയുടെ പേരിലും പലപ്പോഴും കരൺ ജോഹർ ആക്രമിക്കപ്പെട്ടിട്ടുണ്ട്.
ഇതെല്ലാം ശാന്തമാകാൻ ബോളിവുഡിന് രണ്ട് വർഷം വേണ്ടിവന്നു. നല്ല തിരക്കഥകളുടെയും അഭിനേതാക്കളുടെയും പോരായ്മയും ദക്ഷിണേന്ത്യൻ ചിത്രങ്ങൾ ഇന്ത്യയിൽ മൊത്തത്തിൽ ഉണ്ടാക്കിയ സ്വാധീനവും ആത്മാർത്ഥമായ സിനിമ സമീപനങ്ങളും ബോളിവുഡിന്റെ കൃത്രിമത്വവുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ നിലവാരമുള്ളതായികാണപ്പെട്ടു. കരൺ ജോഹറിന്റെ സിനിമകൾ അതിന്റെ മൗലികതയുടെ അഭാവത്തിൽ വിമർശിക്കപ്പെട്ടു, ഇത് ഹിന്ദി ചലച്ചിത്ര വ്യവസായത്തിലെ കഥപറച്ചിൽ രീതികളുടെ പോരായ്മകൂടിയായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്തു.
2022ൽ ഈ പ്രശ്നങ്ങൾക്കെല്ലാം ഇടയിൽ കോഫി വിത്ത് കരണിന്റെ ഒരു സീസൺ കൂടി കടന്നുപോയി. പല ആരാധകരും ഷോയുടെ അതുവരെയുള്ളതിൽ വച്ച് ഏറ്റവും മോശം സീസണായാണ് ഇതിനെ കണക്കാക്കിയത്. ഷോയിൽ പങ്കെടുക്കാനെത്തുന്ന നടീനടന്മാർ പി ആർ സ്പീക്ക് പോലുള്ള സംവിധാനങ്ങളിലൂടെ പരിശീലനം നേടിയശേഷമാണ് പരിപാടിയിൽ എത്തുന്നത്. കൂടാതെ അമ്പതുകാരനായ കരണിന് തന്നെക്കാൾ പ്രായം കുറഞ്ഞ അതിഥികളുടെ ലൈംഗിക ജീവിതത്തെക്കുറിച്ച് അറിയാനായിരുന്നു താൽപ്പര്യം. പലരും ഇതിനെ വിചിത്രമെന്നു വിളിച്ചു. സീസൺ വിരസമായതിനാൽ പൊതുവേ പ്രേക്ഷകർക്ക് ഷോയോടുള്ള താൽപ്പര്യം കുറഞ്ഞു.
കൃത്യം ഒരു വർഷത്തിന് ശേഷം സീസൺ 8 എത്തിയിരിക്കുകയാണ്, മിന്നിത്തിളങ്ങുന്ന സെറ്റും, അതിലും തിളക്കം തുളുമ്പുന്ന താരങ്ങളുമായി. പത്താൻ, കരൺ ജോഹറിന്റെ ചിത്രമായ റോക്കി ഔർ റാണി കി പ്രേം കഹാനി, ഗദർ 2, ജവാൻ എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം വീണ്ടും ബോളിവുഡിന്റെ ലാൻഡ്‌സ്‌കേപ്പ് സജീവമാവുകയാണ്. അതിഥികളായെത്തിയ ദീപിക പദുകോണും രൺവീർ സിംഗുമാണ് ഇതിൽ പല ചിത്രങ്ങളിലും അഭിനയിച്ചിരിക്കുന്നത്. കരൺ ജോഹർ അവരെ 'ബോളിവുഡ് റോയൽറ്റി' എന്നാണ് പരിചയപ്പെടുത്തിയത്.
ഷോയുടെ പ്രേക്ഷകരും ഒരു ഗോസിപ്പ് ടേൺ എടുക്കുന്നതിനായി കാത്തിരുന്നു. "കാൻഡിഡ്" റാപ്പിഡ് ഫയറിൽ, ജോഹർ തന്റെ അതിഥികളോട് അഭിനേതാക്കളെ അവരുടെ അഭിനയ മികവിന്റെയും ലൈംഗിക ആകർഷണത്തിന്റെയും അടിസ്ഥാനത്തിൽ റാങ്ക് ചെയ്യാൻ ആവശ്യപ്പെടുമെന്ന് പ്രതീക്ഷിച്ചു... എന്നാൽ അതുണ്ടായില്ല.
അതിനുപകരം, കരൺ ജോഹർ തന്റെ ഫാഷൻ സെൻസിനെ സ്വയം ആക്ഷേപിക്കുന്നതാണ് കാണാൻ സാധിച്ചത്, തന്റെ "മിഡ്-ലൈഫ്" ക്രൈസിസ്ന്റെ ഒരു ലക്ഷണമാണിതെന്നാണ് കരൺ അതിനെ നിരീക്ഷിച്ചത്.
ദീപിക പദുകോണും റൺവീർ സിങ്ങും അവരുടെ വിവാഹത്തിന്റ ദൃശ്യങ്ങൾ പങ്കുവെച്ചു. 2018-ൽ ഇറ്റലിയിലെ ലേക് കോമോയിലെ വില്ലയിൽ നടന്ന വിവാഹത്തിന്റെ ദൃശ്യങ്ങൾ ഇരുവരും ആദ്യമായാണ് പങ്കുവയ്ക്കുന്നത്.
ഇതിനുശേഷം ഷോ ഏറ്റവും വികാരഭരിതമായ നിമിഷങ്ങൾക്ക് സാക്ഷിയാവുകയായിരുന്നു. ജീവിതത്തിൽ ഒറ്റയ്ക്കായി പോവുന്നതിനെ കുറിച്ചാണ് വികാരഭരിതനായി കരൺ സംസാരിച്ചത്. "എല്ലാ ദിവസവും ഞാൻ ഉണരുമ്പോൾ എന്റെ ഒരു ചെറിയ ഭാഗം ശൂന്യമായിരിക്കും. എനിക്ക് നിങ്ങളുടെ കാര്യത്തിൽ വളരെ സന്തോഷം തോന്നുന്നുണ്ട്, പക്ഷേ എനിക്ക് ഇപ്പോഴും ഏകാന്തതയാണ് അനുഭവപ്പെടുന്നത്".
ഈ സ്വയം പ്രതിഫലനമാണോ കരൺ ജോഹറിനെ ഹിന്ദി മസാല സിനിമകളുടെ വിരസതകളിൽ നിന്നും മാറി ചിന്തിക്കാൻ സഹായിച്ചത്? തന്റെ ഏറ്റവും പുതിയ സംവിധാന സംരംഭമായ റോക്കി ഔർ റാണി കി പ്രേം കഹാനിയിൽ, കഥക് പഠിപ്പിക്കുന്ന പിതാവിലൂടെ പുരുഷത്വത്തെക്കുറിച്ചുള്ള സാമൂഹിക പ്രതീക്ഷകളെ ജോഹർ അഭിസംബോധന ചെയ്യുന്നുണ്ട്. 'ഡോല രേ ഡോല' എന്ന ഗാനത്തിൽ രൺവീർ സിംഗിനെ എല്ലാം മറന്ന് നൃത്തം ചെയ്യാൻ അദ്ദേഹം പ്രേരിപ്പിക്കുന്നു, കൂടാതെ അടിവസ്ത്രങ്ങൾ വാങ്ങുന്നതിന്റെ നാണക്കേടിനെക്കുറിച്ചും സംസാരിക്കുന്നുണ്ട് . ഇതെല്ലാം ഹിന്ദി സിനിമകളുടെ നിറഞ്ഞുനിൽക്കുന്നതും സംഗീതാത്മകവുമായ ആത്മാവിനെ നിലനിർത്തിക്കൊണ്ടാണ്.
അടുത്തിടെ നടന്ന ഒരു ഷോയിലും കരൺ സമാനമായ രീതിയിൽ പ്രതികരിച്ചിരുന്നു. അവിടെ അദ്ദേഹം തന്റെ ലൈംഗികതയെക്കുറിച്ച് സംസാരിച്ചിരുന്നു : "എനിക്കുണ്ടായിരുന്ന സ്ത്രൈണത വളരെ ശക്തമായി പുറത്തുവരുന്നത്, ചിരിയിൽ മാത്രമായിരുന്നു. പിന്നെ ഞാൻ കുറച്ചുകൂടി മുതിർന്നപ്പോൾ, ആളുകൾക്ക് അതിനെക്കുറിച്ച് കുറച്ചുകൂടി നിശബ്ദതപാലിക്കാൻ തുടങ്ങി. എന്നാൽ ഞാൻ നടക്കുമ്പോഴും സംസാരിക്കുമ്പോഴും ആളുകൾ അടക്കം പറയാറുണ്ട്."
കോഫി വിത്ത് കരണിന്റെ പുതിയ എപ്പിസോഡ് അതിന്റെ റൺടൈമിന്റെ ഒരു പ്രധാന ഭാഗം മാനസികാരോഗ്യത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി നീക്കിവച്ചിരുന്നു, വിഷാദത്തിനും ഉത്കണ്ഠയ്ക്കും എതിരായ പോരാട്ടത്തെക്കുറിച്ച് കരൺ ദീപികയോട് ചോദിക്കുന്നു. ദീപിക തന്റെ അനുഭവങ്ങളെക്കുറിച്ചും മാനസികാരോഗ്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള തന്റെ സംരംഭമായ ദ ലൈവ് ലവ് ലാഫ് ഫൗണ്ടേഷനെക്കുറിച്ചും സംസാരിച്ചു. രൺവീർ ഇതെല്ലാം ശ്രദ്ധിച്ച് തടസ്സപ്പെടുത്താതെ കേട്ടിരുന്നു. രൺവീർ തനിക്കായി ഒരു "സേഫ് സ്പേസ്" സൃഷ്ടിച്ചിട്ടുണ്ടെന്ന് ദീപിക പറയുന്നു, തുടർന്ന് ജോഹർ ഈ വർഷമാദ്യം തനിക്ക് നേരിട്ട ഒരു പാനിക് അറ്റാക്കിനെക്കുറിച്ച് സംസാരിക്കുന്നുണ്ട്, വൈദ്യസഹായം തേടാനും മരുന്ന് കഴിക്കാനും അത് തന്നെ പ്രേരിപ്പിച്ചെന്നും കരൺ പറയുന്നു.
മുഖ്യധാരാ ബോളിവുഡ് സെലിബ്രിറ്റികളിൽ ഒരാളെന്ന നിലയിൽ, കരൺ ജോഹറിന്റെ സത്യസന്ധതയോടെയും ആത്മാർത്ഥതയോടെയും സ്വയം വെളിപ്പെടുത്താനും തമാശകൾ ആ രീതിയിൽ എടുക്കാനുമുള്ള കഴിവും പ്രശംസനീയമാണ്, ആ കാഴ്ച ഉന്മേഷദായകവും.
ലേഖിക: വിധാത്രി റാവു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.