/indian-express-malayalam/media/media_files/uploads/2018/12/Kerala-Film-Festival-IFFK-2018-awards-Malayalam-cinema-Kottayam-Binu-Bhaskar.jpg)
IFFK 2018: സന്തോഷ് ശിവന്‍ മുതല്‍ സുജിത് വാസുദേവന്‍ വരെ ക്യാമറയ്ക്ക് പിന്നില്‍ നിന്നും സംവിധായകന്റെ തൊപ്പിക്കുള്ളിലേക്ക് ചേക്കേറിയവര്‍ ഒരുപാടുണ്ട്. അവരില്‍ ഏറ്റവും ഒടുവിലത്തെയാളാണ് 'കോട്ടയം' സിനിമയുടെ സംവിധായകന്‍ ബിനു ഭാസ്‌കര്‍. അവതരണത്തിലെ വേറിട്ട പാത കൊണ്ടു ശ്രദ്ധേയമായ 'ലുക്കാ ചുപ്പി'യുടെ ക്യാമറ ചലിപ്പിച്ചിരുന്നത് ബിനുവായിരുന്നു. സംവിധായകനെന്ന നിലയില്‍ തന്റെ ആദ്യ സിനിമയുമായി ഇത്തവണത്തെ ഐഎഫ്എഫ്‌കെയ്ക്ക് ബിനുവുമുണ്ട്.
ഒരു പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നേരിടേണ്ടി വരുന്ന പീഡനവും കൊലപാതകവും അതിന്റെ അന്വേഷണവുമാണ് 'കോട്ടയത്തിന്റെ' കഥ. കുറ്റാന്വേഷണത്തിന്റെ കഥ പറയുന്ന ചിത്രം സ്ഥിരം സിനിമകളില്‍ നിന്നും വ്യത്യസ്തമായിരിക്കുമെന്ന് ബിനു അവകാശപ്പെടുന്നു. അന്താരാഷ്ട്ര സിനിമകളുടെ, പ്രത്യേകിച്ചും കൊറിയന്‍ സിനിമകളുടെ ശൈലിയിലൊരുക്കിയിരിക്കുന്ന ചിത്രമാണ് 'കോട്ടയ'മെന്ന് ബിനു ഇന്ത്യന്‍ എക്സ്പ്രസ്സ് മലയാളത്തോട് വെളിപ്പെടുത്തി.
''ഒരു ഡിഫറന്റ് സിനിമയായിരിക്കും 'കോട്ടയം'. അന്താരാഷ്ട്ര തലത്തില്‍ കേരളത്തെ പ്രതിനിധീകരിക്കാന്‍ സാധിക്കുന്ന തരത്തിലൊരു സിനിമ. വിഷ്വല്‍ ട്രീറ്റ്‌മെന്റാണ് 'കോട്ടയ'ത്തിന്റെ സവിശേഷത. കാസ്റ്റിലും അണിയറയിലുമൊക്കെ പുതിയ ആളുകളാണ് കൂടുതലും. കുറ്റാന്വേഷണവും അതു പോലെ തന്നെ പീഡനത്തോടുള്ള സമൂഹത്തിന്റെ കാഴ്ച്ചപ്പാടും സിനിമ ചര്‍ച്ച ചെയ്യുന്നുണ്ട്'' ബിനു പറഞ്ഞു.
IFFK 2018: ബിനു ഭാസ്കര്‍ സംവിധാനം ചെയ്ത 'കോട്ടയം'പേരിലെന്ന പോലെ തന്നെ കോട്ടയം നഗരത്തിനു ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ടൊരു റോളുണ്ട്. ഭൂമി കൈയ്യേറ്റത്തിന്റെ ചരിത്രമുള്ള നാടാണ് കോട്ടയം. റേപ്പും ഭൂമി കൈയ്യേറ്റവും ഒരര്‍ത്ഥത്തില്‍ ഒരുപോലെയാണ്. ആ അര്‍ത്ഥത്തില്‍ കോട്ടയത്തെ ഒരു സിമ്പലായാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നതെന്നും ബിനു പറയുന്നു.
''ലോകത്ത് ഇന്ന് നടക്കുന്ന പലതും കോട്ടയത്തിന്റെ ചരിത്രത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണ്. ആ അര്‍ത്ഥത്തില്‍ ലോകത്തെ കോട്ടയത്തിലേക്ക് ചുരുക്കിയിരിക്കുന്നു. കുടിയേറ്റവും ചിത്രത്തിലെ ഒരു പ്രധാന ചര്‍ച്ചാ വിഷയമാണ്. ചിത്രത്തിലെ രണ്ട് പ്രധാന കഥാപാത്രങ്ങളും അസമില്‍ നിന്നുമുള്ളവരാണ്. ആരാണ് യഥാര്‍ത്ഥ കുടിയേറ്റക്കാര്‍ എന്ന് ചിത്രം ചോദിക്കുന്നുണ്ട്,'' ബിനു വ്യക്തമാക്കി.
''ചിത്രത്തില്‍ അഭിനയിച്ച പലരും പുതുമുഖങ്ങളാണ്. അനീഷ് ജി നായര്‍ ഒഴികെ മറ്റുള്ളവരെല്ലാം അഭിനയിക്കുന്നത് ആദ്യമായാണ്. അണിയറയില്‍ ശ്രദ്ധേയരായ സനീഷ് ശിവന്‍, രവി മാത്യു എന്നിവര്‍ ആദ്യമായി അഭിനയിക്കുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. മറ്റുള്ളവരും സിനിമയുമായോ നാടകമായോ ഏതെങ്കിലും കലാരൂപവുമായി ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തലത്തിൽ ബന്ധപ്പെട്ടവരാണ്. അണിയറയിലും പുതുമുഖങ്ങളാണുള്ളത്. യഥാര്‍ത്ഥമായ ടാലന്റുകളെ കണ്ടെത്താന്‍ അത് ഞങ്ങളെ സഹായിച്ചിട്ടുണ്ട്,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
IFFK 2018: 'കോട്ടയ'ത്തിന്റെ സംവിധായകനും ക്യാമറാമാനുമായ ബിനു ഭാസ്കർ"നമ്മുടെ സിനിമകളൊക്കെ ഡയലോഗ് അടിസ്ഥാനമാക്കിയിട്ടുള്ളതാണ്. നാടകത്തില്‍ നിന്നും വന്നതു കൊണ്ടാകും അത്. 'കോട്ടയം' മാറ്റം കൊണ്ടു വരാന്‍ ശ്രമിക്കുന്നത് ദൃശ്യ ഭാഷയിലാണ്. വിഷ്വലിലൂടെ എങ്ങനെ സംസാരിക്കാം?,'' സിനിമയില്‍ താന്‍ കണ്ടെത്താന്‍ ശ്രമിക്കുന്ന ശൈലിയെക്കുറിച്ച് ബിനു പറയുന്നതിങ്ങനെ. അതുകൊണ്ടു തന്നെ തന്റെ സിനിമ എങ്ങനെയായിരിക്കും ജനം സ്വീകരിക്കുകയെന്നും, യുവാക്കളുടെ പ്രതികരണം എങ്ങനെയായിരിക്കും എന്നറിയാനുള്ള ആകാംഷയിലാണ് താനെന്നും ബിനു.
ഇന്നത്തെ യുവാക്കള്‍ ലോക സിനിമകള്‍ ഒരുപാട് കാണുന്നവരാണ്. അവരുടെ മുന്നിലേക്കാണ് തന്റെ സിനിമ എത്തുന്നതെന്നും ബിനുവിലെ സംവിധായകന് ആവേശം പകരുന്ന വസ്തുതയാണ്. ക്യാമറമാനായി പ്രവര്‍ത്തിച്ചതും ഫൈന്‍ ആര്‍ട്‌സ് വിദ്യാഭ്യാസവുമ്ലെലാം തനിക്ക് കരുത്താകുമെന്നും അദ്ദേഹം വിശ്വസിക്കുന്നു.
നിഷ ഭക്തന്‍, സജിത്ത് നാരായണ്‍ എന്നിവരാണ് 'കോട്ടയ' ത്തിന്റെ നിര്‍മ്മാതാക്കള്‍. തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് സജിത്തും ബിനുവും ചേര്‍ന്നാണ്. നിരവധി മേളകള്‍ കടന്നാണ് കോട്ടയം ഐഎഫ്എഫ്‌കെയിലെത്തുന്നത്. ഡല്‍ഹി രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച ഛായാഗ്രഹണത്തിനടക്കമുള്ള പുര്‌സാകരങ്ങള്‍ നേടിയിട്ടുമുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us