കൊച്ചി: സിനിമ ടിക്കറ്റുകള്‍ക്ക് വിനോദ നികുതി ഏര്‍പ്പെടുത്തിയ ബജറ്റ് നിര്‍ദ്ദേശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സിനിമ പ്രതിനിധികള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ താരസംഘടനയുടെ പ്രതിനിധികളായി മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരും ഫെഫ്കയെ പ്രതിനിധീകരിച്ച് ബി. ഉണ്ണികൃഷ്ണന്‍, രഞ്ജിത് രജപുത്ര തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു. അവര്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കും എന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി. ചലച്ചിത്ര കലാകാരന്മാർക്കും സിനിമാ മേഖലയുടെ വളർച്ചയ്ക്കും പ്രോത്സാഹനം നൽകി സർക്കാർ ഒപ്പമുണ്ടാകും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിനോദ നികുതി എന്ന ബജറ്റ് നിര്‍ദ്ദേശത്തിനെതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രതിലോമകരമായ നിര്‍ദ്ദേശമാണിതെന്ന് ഇത് പ്രഖ്യാപിച്ച അവസരത്തില്‍ ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞിരുന്നു.
“യഥാര്‍ത്ഥത്തില്‍ ഇരട്ട നികുതി നിര്‍ദ്ദേശമാണിത്. ഇതുണ്ടാവില്ലെന്ന് നേരത്തെ മന്ത്രി തന്നെ ഉറപ്പ് നല്‍കിയതാണ്. അതാണ് ലംഘിക്കപ്പെട്ടത്. കുറഞ്ഞ നിരക്കില്‍ സിനിമ കാണാന്‍ ആഗ്രഹിക്കുന്നവരെയും നിര്‍മ്മാതാക്കളെയും തിയേറ്റര്‍ ഉടമകളെയും അതു വഴി സിനിമ വ്യവസായത്തെ മൊത്തമായും ബാധിക്കുന്നതാണ് ഈ നികുതി നിര്‍ദ്ദേശം’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Read More: ഇത് ഇരട്ടനികുതി; വിനോദ നികുതിക്കെതിരെ സിനിമാ സംഘടനകൾ ഒന്നടങ്കം രംഗത്ത്
തോമസ് ഐസക് പറഞ്ഞ വാക്ക് മാറ്റിയെന്നാണ് നിര്‍മ്മാതാവായ സുരേഷ് കുമാര്‍ ഇതിനോട് പ്രതികരിച്ചത്.
”ചരക്ക് സേവന നികുതി കേന്ദ്ര സര്‍ക്കാര്‍ 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കി കുറച്ചതോടെ ഒന്ന് ആശ്വാസം ലഭിച്ചതായിരുന്നു. അതാണിപ്പോള്‍ ഇങ്ങിനെ ആയിരിക്കുന്നത്. ജിഎസ്ടി വന്നാല്‍ പിന്നെ വിനോദ നികുതി ഏര്‍പ്പെടുത്തില്ലെന്ന് വാഗ്ദാനം ചെയ്തത് തോമസ് ഐസകാണ്. എന്നാലിപ്പോള്‍ അത് മാറ്റി. ഇത് ഇരട്ടനികുതിയാണ്. വണ്‍ ഇന്ത്യ, വണ്‍ ടാക്‌സ് എന്ന് പറഞ്ഞിട്ട് സംസ്ഥാന സര്‍ക്കാര്‍ തന്നെ അതില്‍ വെളളം ചേര്‍ക്കുകയാണെ”ന്ന് അദ്ദേഹം ആരോപിച്ചു.
സിനിമ ടിക്കറ്റുകള്‍ക്ക് മേലെ ചരക്ക് സേവന നികുതിക്ക് പുറമെ പത്ത് ശതമാനം വിനോദ നികുതി കൂടി ഏര്‍പ്പെടുത്താനായിരുന്നു ബജറ്റിലെ നിര്‍ദ്ദേശം. ഇത് പിന്‍വലിക്കണം എന്നായിരുന്നു സിനിമ പ്രതിനിധികള്‍ ഇന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. ഇക്കാര്യം ധനമന്ത്രി തോമസ് ഐസക്കിന്റെ ശ്രദ്ധയില്‍ പെടുത്താമെന്നും അടുത്ത മന്ത്രി സഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യാമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി ബി.ഉണ്ണികൃഷ്ണന്‍ അറിയിച്ചു.
നിര്‍മ്മാതാവും ഫിയോക്ക് പ്രസിഡന്റുമായ ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ഫിലിം ചേംബര്‍ പ്രതിനിധി അനില്‍ തോമസ് എന്നിവരും പങ്കെടുത്തു.