മലയാളി പ്രേക്ഷകരുടെ എവർഗ്രീൻ താരങ്ങളാണ് കാർത്തികയും നദിയയും. എൺപതുകളിൽ മലയാളികളുടെ സ്നേഹവും വാത്സല്യവും കലർന്ന മാനസപുത്രിമാർ. സിനിമയിൽ സജീവമല്ലെങ്കിലും ഇന്നും ഇരുവരുടെയും വിശേഷങ്ങൾക്കായി ആരാധകർ കാതോർത്തിരിക്കുന്നു. നിറച്ചിരിയുമായി ഇരുവരും ഒന്നിച്ചു നിൽക്കുന്ന ചിത്രം ആരാധകരുടെ മനം കവരും.
പ്രശസ്ത് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ രണ്ടാമത്തെ മകൻ സച്ചിന്റെയും അഞ്ജനയുടെയും വിവാഹചടങ്ങുകൾക്ക് സാക്ഷിയാവാൻ എത്തിയതായിരുന്നു കാർത്തികയും നദിയയും. തിരുവനന്തപുരം വഴുതക്കാട് സുബ്രഹ്മണ്യം ഹാളിലാണ് വിവാഹചടങ്ങുകൾ നടന്നത്.
നദിയാ മൊയ്തു, കാർത്തിക എന്നിവർക്ക് നിരവധി ചിത്രങ്ങളിൽ ശബ്ദം നൽകിയത് ഭാഗ്യലക്ഷ്മിയായിരുന്നു. അക്കാലത്തുള്ള സൗഹൃദം ഇന്നും ഇവർ കാത്തുസൂക്ഷിക്കുന്നു.
അടുത്തിടെ കാർത്തികയുടെ മകന്റെ വിവാഹസത്കാരത്തിൽ നിന്നുള്ള ചിത്രങ്ങളും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടിയിരുന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മോഹൻലാൽ, വിനീത്, സുരേഷ് ഗോപി, ഭാര്യ രാധിക, മേനക സുരേഷ്, കാവാലം ശ്രീകുമാര്‍ തുടങ്ങി സിനിമാ ലോകത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തിരുന്നു.
Read more: കാർത്തികയുടെ മകന്റെ കല്യാണത്തിന് ലാലേട്ടന്റെ സിംപിൾ എൻട്രി, വീഡിയോ
80 കളിലെ ഹിറ്റ് നായികയായിരുന്നു കാർത്തിക. അക്കാലത്തെ ഹിറ്റ് ജോഡികളായിരുന്നു മോഹൻലാൽ-കാർത്തിക. ഇരുവരും ഒന്നിച്ച സിനിമകളെല്ലാം ഹിറ്റായിരുന്നു. ‘ഒരു പൈങ്കിളി കഥ’ എന്ന ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയരംഗത്തെത്തിയ കാര്‍ത്തിക പത്മരാജന്‍ സംവിധാനം ചെയ്ത ‘ദേശാടനക്കിളി കരയാറില്ല’ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ‘കരിയിലക്കാറ്റ് പോലെ’, ‘സന്മനസ്സുള്ളവര്‍ക്ക് സമാധാനം’, ‘ഗാന്ധി നഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്’, ‘നീയെത്ര ധന്യ’, ‘ജനുവരി ഒരു ഓര്‍മ്മ’, ‘ഉണ്ണികളേ ഒരു കഥ പറയാം’, ‘ഇടനാഴിയില്‍ ഒരു കാലൊച്ച’, ‘താളവട്ടം’ തുടങ്ങി ഇരുപതോളം സിനിമകളിൽ അഭിനയിച്ചു. കരിയറിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു കാർത്തികയുടെ വിവാഹം. പിന്നീട് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് കാർത്തിക മടങ്ങി വന്നതേയില്ല.
എന്നാൽ, നദിയ മൊയ്തുവിന്റെ കാര്യം ഇതിൽ നിന്നും വ്യത്യസ്തമാണ്. 1988 ൽ വിവാഹം കഴിഞ്ഞ് കുടുംബജീവിതത്തിൽ ഒതുങ്ങികൂടിയ നദിയ പത്തുവർഷങ്ങൾക്ക് ശേഷം അഭിനയത്തിലേക്ക് തന്നെ തിരിച്ചെത്തി. ‘എം.കുമരൻ സൺ ഓഫ് മഹാലക്ഷ്‌മി’ എന്ന ചിത്രത്തിലൂടെയായിരുന്നു നദിയയുടെ രണ്ടാം വരവ്. ‘നീരാളി’ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി മലയാളത്തിലും ഒരിടവേളയ്ക്കു ശേഷം നദിയ അഭിനയിച്ചിരുന്നു.