/indian-express-malayalam/media/media_files/2025/11/15/samaira-karisma-kapoor-2025-11-15-15-44-36.jpg)
കരിഷ്മ കപൂറിന്റെ മുൻ ഭർത്താവ് സഞ്ജയ് കപൂറിന്റെ 30,000 കോടി രൂപയുടെ സ്വത്തുമായി ബന്ധപ്പെട്ട അവകാശത്തർക്കം രൂക്ഷമാകുന്നതിനിടെ, മക്കളുടെ കോളേജ് ഫീസ് മുടങ്ങിയെന്ന് കരിഷ്മയുടെ അഭിഭാഷകർ കോടതിയെ അറിയിച്ചു. സഞ്ജയ് കപൂറിന്റെ രണ്ടാം ഭാര്യ പ്രിയ സച്ച്‌ദേവ് കപൂറിനെതിരെയാണ് മക്കൾ (സമൈറയും കിയാനും) കേസ് ഫയൽ ചെയ്തിരിക്കുന്നത്.
കരിഷ്മ കപൂറിന്റെ മക്കൾക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റ് മഹേഷ് ജഠ്മലാനി, മകളുടെ (സമൈറ) കോളേജ് ഫീസ് രണ്ട് മാസമായി അടച്ചിട്ടില്ലെന്ന് ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. പഠന ചിലവുകൾ സഞ്ജയ് കപൂർ വഹിക്കണമെന്ന് വിവാഹമോചന കരാറിൽ വ്യവസ്ഥയുണ്ടായിരുന്നു. "മക്കളുടെ സ്വത്തുക്കൾ കേസിലെ ഒന്നാം പ്രതിയായ പ്രിയ കപൂറിന്റെ കൈവശമാണ്. യുഎസിൽ പഠിക്കുന്ന മകളുടെ ഫീസ് രണ്ട് മാസമായി നൽകിയിട്ടില്ല," അഡ്വക്കേറ്റ് മഹേഷ് ജഠ്മലാനി പറഞ്ഞു.
Also Read: സഞ്ജയ് കപൂറിന്റെ 30,000 കോടിയിൽ വിഹിതം വേണം; കരിഷ്മയുടെ മക്കൾ കോടതിയിൽ
പ്രിയ കപൂറിന് വേണ്ടി ഹാജരായ രാജീവ് നായർ ഈ ആരോപണം നിഷേധിക്കുകയും, മക്കളുടെ എല്ലാ ചിലവുകളും പ്രിയ വഹിക്കുന്നുണ്ടെന്ന് വാദിക്കുകയും ചെയ്തു. കേസിന് മാധ്യമശ്രദ്ധ നേടിക്കൊടുക്കാനാണ് ഈ വിഷയങ്ങൾ കോടതിയിൽ ഉന്നയിക്കുന്നതെന്നും പ്രിയയുടെ വക്കീൽ ആരോപിച്ചു.
വാദപ്രതിവാദങ്ങൾ കേട്ട ശേഷം ജസ്റ്റിസ് ജ്യോതി സിംഗ്, കേസിൽ അനാവശ്യമായ മെലോഡ്രാമ (നാടകീയത) ഒഴിവാക്കണമെന്ന് കർശനമായി നിർദ്ദേശിച്ചു. "ഇതിനായി 30 സെക്കൻഡിൽ കൂടുതൽ ഞാൻ ചെലവഴിക്കാൻ ആഗ്രഹിക്കുന്നില്ല. ഈ ചോദ്യം ഇനി എന്റെ കോടതിയിൽ വരരുത്. ഈ വാദം ഒരു നാടകമായി മാറാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇതിന്റെ ഉത്തരവാദിത്തം ഞാൻ നിങ്ങളെ ഏൽപ്പിക്കുന്നു. ഈ വിഷയം ഇനി ആവർത്തിക്കരുത്," ജഡ്ജി പറഞ്ഞു. നവംബർ 19-ന് കേസ് വീണ്ടും പരിഗണിക്കും.
Also Read: ഈശോയോട് എന്റെ വിശേഷങ്ങൾ പറയാനുള്ള ദൂതനായി എന്നും നീ ഉണ്ടാകണം: സുഹൃത്തിനോട് അനുശ്രീ
കരിഷ്മ കപൂറും സഞ്ജയ് കപൂറും 2003 മുതൽ 2016 വരെ വിവാഹിതരായിരുന്നു. ഇവർക്ക് സമൈറ, കിയാൻ എന്നീ രണ്ട് മക്കളുണ്ട്. സഞ്ജയ് പിന്നീട് പ്രിയ സച്ച്‌ദേവ് കപൂറിനെ വിവാഹം കഴിക്കുകയായിരുന്നു. ഏതാനും മാസങ്ങൾക്കു മുൻപാണ് സഞ്ജയ് അന്തരിച്ചത്.
പിതാവിന്റെ മരണശേഷം, പ്രിയ കപൂർ വ്യാജ വിൽപത്രം ചമച്ചെന്ന് ആരോപിച്ച് കരിഷ്മയുടെ മക്കൾ അമ്മ മുഖേന ഹൈക്കോടതിയെ സമീപിച്ചു. സ്വത്തിൽ തങ്ങൾക്ക് അവകാശമുണ്ടെന്ന് പിതാവ് ഉറപ്പുനൽകിയിരുന്നുവെന്നും, എന്നാൽ പ്രിയ അവതരിപ്പിച്ച വിൽപത്രത്തിൽ ഇത് കാണുന്നില്ലെന്നുമായിരുന്നു കരിഷ്മയുടെ മക്കളുടെ അവകാശവാദം.
ഈ വിഷയത്തിൽ സഞ്ജയ് കപൂറിന്റെ സഹോദരി മന്ദിര കപൂർ സ്മിത്തും അടുത്തിടെ പരസ്യമായി പ്രതികരിച്ചിരുന്നു. സഞ്ജയ്- കരിഷ്മ ദാമ്പത്യം തകരാൻ പ്രിയ കാരണമായി എന്നായിരുന്നു മന്ദിര ആരോപിച്ചത്. "ലോലോയും (കരിഷ്മ) എന്റെ സഹോദരൻ സഞ്ജയും നല്ല നിലയിലായിരുന്നു. കിയാൻ ജനിച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ. ആ സ്ത്രീക്ക് ഒരു കുടുംബം തകർക്കാൻ അവകാശമില്ല. എന്റെ സഹോദരന് മക്കളോട് ഏറെ ഇഷ്ടമായിരുന്നു. സന്തോഷമുള്ള ഒരു വിവാഹബന്ധം നിങ്ങൾ തകർക്കരുത്. ലോലോ അത് അർഹിച്ചിരുന്നില്ല. ആ വിവാഹബന്ധം നിലനിർത്താൻ അവൾ കഠിനമായി ശ്രമിക്കുന്നുണ്ടായിരുന്നു," മന്ദിര പറഞ്ഞു.
Also Read: അനീഷിന് സർപ്രൈസായി 10 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസ്; പ്രഖ്യാപിച്ച് ബിഗ് ബോസ് സ്പോൺസർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us