വരാഹരൂപം ഗാനം ഉൾപ്പെടുന്ന ‘കാന്താര’ പതിപ്പിന് വിലക്കേർപ്പെടുത്തിയ ഹൈക്കോടതി വിധി സ്റ്റേ ചെയ്‌ത് സുപ്രീം കോടതി. ചിത്രത്തിന്റെ സംവിധായകൻ റിഷഭ് ഷെട്ടി, നിർമാതാവ് വിജയ് കിർഗണ്ഡുർ എന്നിവരുടെ മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു വരാഹരൂപം ഗാനം ഉൾപ്പെടുന്ന പതിപ്പിനു ഹൈക്കോടതിയുടെ വിലക്കേർപ്പെടുത്തിയത്.
വരാഹരൂപവും തൈക്കൂടം ബ്രിഡ്ജിന്റെ നവരസം ഗാനവും തമ്മിൽ സാമ്യമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പ്രഥമദൃഷ്ട്യാ കണ്ടെത്തിയതായി ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു ഹൈക്കോടതി ഉത്തരവ്. നവരസത്തിന്റെ കോപ്പിയടിച്ച പതിപ്പാണ് വരഹരരൂപമെന്ന് വിദഗ്ധാഭിപ്രായത്തിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ടിൽ പറയുന്നു.
ഫെബ്രുവരി എട്ടിലെ ഹൈക്കോടതി സിംഗിൾ ജഡ്ജിയുടെ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജിയിൽ നോട്ടിസ് പുറപ്പെടുവിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച്, ഹർജിക്കാർ ഫെബ്രുവരി 12, 13 തീയതികളിൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്ന് ഉത്തരവിട്ടു. അറസ്റ്റ് ചെയ്‌ത് ഇവരെ ഉടൻ തന്നെ ജാമ്യത്തിൽ വിട്ടയയ്ക്കും.
“നിങ്ങൾ മറ്റാരുടെയോ ഗാനം അതേപടി പകർത്തിയതായി ഹൈക്കോടതിക്കു ബോധ്യപ്പെട്ടു. എന്നാൽ മുൻകൂർ ജാമ്യമനുവദിക്കുന്നതിന് ഇത്തരമൊരു വ്യവസ്ഥ ഏർപ്പെടുത്താൻ കഴിയില്ല. മുൻകൂർ ജാമ്യഹർജിയിൽ പകർപ്പവകാശ വിഷയം തീർപ്പാക്കാനാകില്ല,” ഹൈക്കോടതി വിധി തള്ളി ചീഫ് ജസ്റ്റിസ് പറഞ്ഞു.
കുറച്ചു മാസങ്ങളായി ചിത്രം പ്രദർശിപ്പിക്കുന്നു, അന്ന് ഗാനമില്ലാതെ പ്രദർശിപ്പിക്കരുതെന്ന വ്യവസ്ഥ ഹൈക്കോടതിയ്ക്കില്ലായിരുന്നു. എന്നാൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നു പറഞ്ഞപ്പോഴാണ് ഈ വ്യവസ്ഥ മുന്നോട്ടുവച്ചതെന്ന് റിഷഭിനും വിജയ്‌ക്കും വേണ്ടി ഹാജറായ അഡ്വക്കേറ്റ് രഞ്ജിത്ത് കുമാർ ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ചിനോട് പറഞ്ഞു.
ഫെബ്രുവരി 12,13 ദിവസങ്ങളിൽ ഇരുവരോടു അന്വേഷണ ഉദ്യോഗസ്ഥർക്കു മുൻപിൽ ചോദ്യം ചെയ്യലിനെത്താൻ കോടതി നിർദ്ദേശിച്ചു. ഇല്ലാത്ത പക്ഷം അറസ്റ്റ് ചെയ്യാൻ വരെ സാധ്യതയുണ്ടെന്നുള്ള മുന്നറിയിപ്പു നൽകി.
തങ്ങളുടെ ‘നവരസം’ പാട്ട് അതേ പടി പകർത്തിയാണു ‘വരാഹരൂപം’ എന്ന ഗാനം സൃഷ്ടിച്ചതെന്നായിരുന്നു തൈക്കൂടം ബ്രിഡ്ജിന്റെ ആരോപണം. തൈക്കൂടം ബ്രിഡ്ജിന്റെയും ‘നവരസം’ പ്രദർശിപ്പിച്ച കപ്പ ടിവി ഉടമകളായ മാതൃഭൂമി പ്രിന്റിങ് ആൻഡ് പബ്ലിഷിങ് കമ്പനി ലിമിറ്റഡിന്റെയും പരാതിയെ തുടർന്ന് കോഴിക്കോട് പൊലീസ് പകർപ്പവകാശ നിയമത്തിലെ 63-ാം വകുപ്പ് പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.