ബെംഗലൂരു: കന്നഡ ചലച്ചിത്ര താരം പുനീത് രാജ്കുമാറിന്റെ കണ്ണുകൾ നാല് യുവാക്കൾക്ക് കാഴ്ച നൽകി. നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് ട്രാൻസ്പ്ലാൻറ് നടത്തിയതെന്ന് നാരായണ നേത്രാലയ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ ഭുജംഗ് ഷെട്ടി പറഞ്ഞു.
“അവരുടെ ദുഃഖത്തിലും, പുനീതിന്റെ കുടുംബം അദ്ദേഹത്തിന്റെ കണ്ണുകൾ ദാനം ചെയ്യുന്നതിന് പിന്തുണ നൽകി. അദ്ദേഹം മരിച്ച ദിവസമായ വെള്ളിയാഴ്ച ഞങ്ങൾ കണ്ണുകൾ ശേഖരിച്ചിരുന്നു, അടുത്ത ദിവസം തന്നെ അവ ട്രാൻസ്പ്ലാന്റ് ചെയ്തു. സാധാരണയായി, ദാനം ചെയ്ത കണ്ണുകൾ ഞങ്ങൾ രണ്ട് പേർക്കാണ് നൽകാറ്, എന്നാൽ പുനീതിന്റെ കാര്യത്തിൽ, ഞങ്ങൾക്ക് നാല് യുവാക്കൾക്ക് കാഴ്ച നൽകാൻ കഴിഞ്ഞു,” ഭുജംഗ് ഷെട്ടി പറഞ്ഞു.
Also Read: പുനീത് സഹായിച്ചിരുന്ന 1800 വിദ്യാർത്ഥികളുടെയും പഠനച്ചെലവ് ഏറ്റെടുത്ത് വിശാൽ
“കോർണിയയുടെ മുകളിലേതും ആഴത്തിലുള്ളതുമായ പാളികൾ വേർതിരിച്ച് രണ്ട് രോഗികളെ വീതം ചികിത്സിക്കാൻ ഞങ്ങൾ ഓരോ കണ്ണും ഉപയോഗിച്ചു. പുറത്തെ കോർണിയ ഭാഗത്ത് രോഗമുള്ള രണ്ട് രോഗികൾക്ക് മുകളിലെ പാളി മാറ്റിവച്ചു, എൻഡോതെലിയൽ അല്ലെങ്കിൽ ഡീപ് കോർണിയൽ ലെയർ രോഗമുള്ള രോഗികൾക്ക് ആഴത്തിലുള്ള പാളി മാത്രം മാറ്റിവച്ചു. അതിനാൽ, നാല് രോഗികളുടെ കാഴ്ച വീണ്ടെടുക്കാൻ ഞങ്ങൾ രണ്ട് കോർണിയകളിൽ നിന്ന് നാല് വ്യത്യസ്ത ട്രാൻസ്പ്ലാൻറുകൾ നടത്തി. എന്റെ അറിവിൽ ഇത് നമ്മുടെ സംസ്ഥാനത്ത് മുമ്പ് ചെയ്തിട്ടില്ല,” ഭുജംഗ് ഷെട്ടി പറഞ്ഞു.
“ഇതുകൂടാതെ, ട്രാൻസ്പ്ലാൻറ് ചെയ്യാൻ ഉപയോഗിക്കാത്ത ലിംബൽ റിം (കണ്ണിന്റെ വെളുത്ത ഭാഗം), ഇത് ഞങ്ങളുടെ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്, ഇത് ലിംബാൽ രോഗികളിൽ ഉപയോഗിക്കുന്നതിന് സാധ്യമായ ഉപയോഗത്തിനായി ‘ഇൻഡ്യൂസ്ഡ് പ്ലൂറിപോട്ടന്റ് സ്റ്റെം സെല്ലുകൾ’ നിർമ്മിക്കുന്നു. സ്റ്റെം സെൽ കുറവ്, രാസ പരിക്കുകൾ, ആസിഡ് പൊള്ളൽ, മറ്റ് ഗുരുതരമായ തകരാറുകൾ എന്നിവ ബാധിച്ചവരിലാണ് ഇത് ഉപയോഗിക്കപ്പെടുക,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഡോക്ടർ രോഹിത് ഷെട്ടിയുടെ നേതൃത്വത്തിൽ കോർണിയൽ ട്രീറ്റ്മെന്റ് ടീമിന്റെ പിന്തുണയോടെ ഡോക്ടർ യതീഷ് ശിവണ്ണ, ഡോ ഷാരോൺ ഡിസൂസ, ഹർഷ നാഗരാജ് എന്നിവരാണ് ശസ്ത്രക്രിയകൾ നടത്തിയത്.