ന്യൂഡൽഹി: കൊറോണ വൈറസ് ബാധിച്ച് ലക്‌നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ്‌ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സയിലായിരുന്ന ബോളിവുഡ് ഗായിക കനിക കപൂർ രോഗം ഭേദമായതിനെ തുടർന്ന് ആശുപത്രി വിട്ടു. ആറാമത്തെ പരിശോധന ഫലവും നെഗറ്റീവായതിനെ തുടർന്നാണ് കനിക കപൂറിനെ ഡിസ്ചാർജ് ചെയ്തത്.
കനികയ്ക്ക് വീട്ടിലേക്ക് പോകാൻ അനുമതി നൽകിയിട്ടുണ്ടെന്ന് ആശുപത്രി പിആർഒ കുസും യാദവ് വാർത്താ ഏജൻസിയോട് പറഞ്ഞതായി വാർത്താ ഏജൻസി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ രണ്ടാഴ്ച വീട്ടിൽ കരുതൽ നിരീക്ഷണത്തിൽ തുടരണം.
നേരത്തെ അഞ്ച് പരിശോധനയിലും ഇവരുടെ കോവിഡ് റിപ്പോർട്ട് പോസിറ്റീവായിരുന്നു. കൂടാതെ, മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന വസ്തുത കനികയുടെ കുടുംബത്തേയും ആരാധകരേയും ഒരേപോലെ ആശങ്കയിലാക്കിയിരുന്നു.
Read More: കോവിഡ്-19: കനിക കപൂര്‍ ഇടപഴകിയത് 266 പേരുമായി; പരിശോധനാ ഫലങ്ങളെല്ലാം നെഗറ്റീവ്
കനിക കപൂര്‍ മാര്‍ച്ച് ഒന്‍പതിനാണു ലണ്ടനില്‍നിന്ന് മുംബൈയിലേക്കു തിരിച്ചത്. രണ്ട് ദിവസത്തിനു ശേഷം ലക്നൗവിലെത്തി. 15നു ലക്നൗവില്‍ നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്തു. ഈ പരിപാടിയില്‍ രാഷ്ട്രീയനേതാക്കളും പങ്കെടുത്തിരുന്നു. 20നാണു കനികയ്ക്കു കോവിഡ്-19 ബാധിച്ചതായി സ്ഥിരീകരിച്ചത്.
യാത്രാവിവരം ആരോഗ്യപ്രവർത്തകരെ അറിയിക്കുന്നതിൽ വീഴ്ച വരുത്തുകയും സമ്പർക്ക വിലക്ക് ലംഘിച്ച് പാർട്ടിയിൽ പങ്കെടുക്കുകയും ചെയ്തതിനെ തുടർന്ന് കനിക കപൂറിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ലണ്ടൻ യാത്ര കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയ കനിക സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമായി പഞ്ചനക്ഷത്ര ഹോട്ടലിൽ പാർട്ടി സംഘടിപ്പിച്ചിരുന്നു. ഇതിൽ ബിജെപി നേതാവ് വസുന്ധര രാജെ സിന്ധ്യ, എംപിമാരായ ദുഷ്യന്ത് സിങ്, ഡെറിക് ഒബ്രിയാൻ എന്നിവരും പങ്കെടുത്തിരുന്നു.
ലക്‌നൗ ചീഫ് മെഡിക്കൽ ഓഫീസർ സുർജിത് പാണ്ഡെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കനികയ്‌ക്കെതിരെ സരോജിനി നഗർ പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഐപിസി സെക്ഷനുകൾ 269 (ജീവന് അപകടകരമായ രോഗം പടരാൻ സാധ്യതയുള്ള അശ്രദ്ധ പ്രവർത്തികൾ), 270 (ജീവൻ അപകടകരമായ രോഗം ബാധിക്കാൻ സാധ്യതയുള്ള മാരകമായ പ്രവർത്തനങ്ങൾ), 188 (പൊതുസേവകൻ കൃത്യമായി പ്രഖ്യാപിച്ച ഉത്തരവിനോടുള്ള അനുസരണക്കേട്) എന്നി വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
Read More: Kanika Kapoor gets discharged from Lucknow hospital