/indian-express-malayalam/media/media_files/uploads/2017/06/kamal-haasan-759.jpg)
ചെന്നൈ: ഇളയ ദളപതി വിജയ് ചിത്രം മെർസലിനെതിരെ ബിജെപി നടത്തുന്ന പ്രചാരണങ്ങൾക്കെതിരെയും സിനിമയെ പിന്തുണച്ചും നടന്‍ കമലഹാസൻ രംഗത്തെത്തി. ഒരിക്കൽ സെൻസർ ചെയ്ത് സർട്ടിഫിക്കറ്റ് ചെയ്ത ചിത്രമാണ് മെർസൽ എന്നും ഇനി വീണ്ടും അതിനെ സെൻസർ ചെയ്യരുതെന്നും അദ്ദേഹം അണിയറപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. 'വിമർശനങ്ങൾക്ക് യുക്തിസഹമായി വിമർശനം നൽകുകയാണ് വേണ്ടത്. അല്ലാതെ വിമർശകരുടെ വായടപ്പിക്കുകയല്ല വേണ്ടത്. സംസാരിക്കുമ്പോൾ മാത്രമേ ഇന്ത്യ തിളങ്ങുന്നു എന്ന് പറയാൻ കഴിയൂ', കമല്‍ഹാസന്‍ വ്യക്തമാക്കി.
ചിത്രത്തില്‍ മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ധാരാളം രംഗങ്ങളുണ്ടെന്നും ഇത് എഡിറ്റ് ചെയ്ത് മാറ്റണമെന്നുമാണ് ബിജെപിയുടെ ആവശ്യം. സിനിമയില്‍ ജിഎസ്ടിയെയും ഡിജിറ്റല്‍ ഇന്ത്യയെയും ഗോരഖ്പൂരിലെ കുഞ്ഞുങ്ങളുടെ മരണവുമെല്ലാം വിഷയമാവുന്നുണ്ട്. ഇതിനെയെല്ലാം സിനിമയിലൂടെ വിജയ് വിമര്‍ശിക്കുന്നുമുണ്ട്. ഇതാണ് ബിജെപിയെ ചൊടിപ്പിപ്പിച്ചത്.
Mersal was certified. Dont re-censor it . Counter criticism with logical response. Dont silence critics. India will shine when it speaks.
— Kamal Haasan (@ikamalhaasan) October 20, 2017
സമകാലീന ഇന്ത്യയിലെ വിവിധ പ്രശ്നങ്ങളില്‍ മെർസൽ സിനിമ നിലപാടുകള്‍ അവതരിപ്പിക്കുന്നുണ്ട്. 7% ജിഎസ്ടി ഉള്ള സിംഗപ്പൂരില്‍ ജനങ്ങള്‍ക്ക് ചികിത്സ സൗജന്യമാവുമ്പോള്‍ 28% ജിഎസ്ടി വാങ്ങുന്ന ഇന്ത്യയില്‍ എന്താണ് നടക്കുന്നതെന്ന് ചിത്രം ചോദിക്കുന്നുണ്ട്. ആശുപത്രിയിലെ വെന്റിലേറ്ററില്‍ എലി കടിച്ച് കുഞ്ഞ് മരിച്ചതും ഗോരഖ്പൂരിലെ ആശുപത്രിയില്‍ കുട്ടികള്‍ മരണമടഞ്ഞതും നോട്ടു നിരോധനത്തെയുമെല്ലാം ചിത്രത്തില്‍ വിമര്‍ശിക്കുന്നുമുണ്ട്. രാജ്യത്തെ ഡിജിറ്റൽ ഇന്ത്യ ക്യാംപെയിനെ കളിയാക്കുന്ന രംഗവും ചിത്രത്തിലുണ്ട്.
പിന്നാലെ വിജയ്ക്കെതിരെ ബിജെപി അക്രമണം കടുപ്പിച്ചിട്ടുണ്ട്. വിജയ്‍യുടെ നികുതി സംബന്ധിച്ച വിവരം വ്യക്തമാക്കണമെന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച്.രാജ ആവശ്യപ്പെട്ടു. നടന്റെ നികുതി വെട്ടിപ്പ് സംബന്ധിച്ച് എപ്പോഴാണ് ഒരു വിശദീകരണം തരാന്‍ തയാറാവുകയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
വര്‍ഗീയപരമായ മറ്റ് ട്വീറ്റുകളും രാജ പോസ്റ്റ് ചെയ്തു. 'തമിഴ്നാട്ടില്‍ കഴിഞ്ഞ 20 വര്‍ഷമായി 17,500 ക്രിസ്ത്യന്‍ പളളികള്‍ പണിതു. 9700 മുസ്ലിം പളളികള്‍ പണിതു. 370 അമ്പലങ്ങള്‍ പണിതു. എന്നിട്ടും വിജയ്‍ക്ക് ആശുപത്രികള്‍ പണിയുന്നതാണോ നിര്‍ത്തേണ്ടത്', ഇതായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. 'വിജയ് ജോസഫ്' എന്നാണ് വിജയ്‌യെ അഭിസംബോധന ചെയ്യുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.